തൊടുപുഴ: സ്വകാര്യ കിടക്ക നിര്‍മ്മാണ കമ്പനിയില്‍ വന്‍ തീപിടിത്തം. ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക വിവരം. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ തൊടുപുഴ മണക്കാട് പുതുപ്പരിയാരത്തുള്ള ഈസ്റ്റേണ്‍ സുനിദ്ര കമ്പനിയിലാണ് അഗ്നിബാധ. കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. ഹൈഡ്രോളിക് ചേംബറില്‍ ഉണ്ടായ തീപ്പൊരിയാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ചേംബറില്‍ താപ നിലയില്‍ ഉണ്ടായ വര്‍ദ്ധനവാണ് തീപ്പൊരിക്ക് കാരണമായത്.പകല്‍ സമയങ്ങളില്‍ 120 ജീവനക്കാരാണ് ഇവിടെയുളളത്. ഇതില്‍ 70 പേര് അന്യസംസ്ഥാന തൊഴിലാളികളാണ്. നൈറ്റ് ഷിഫ്റ്റില്‍ ആറോളം ജീവനക്കാര്‍ ജോലി ചെയ്യുമ്പോഴാണ് തീപിടുത്തം. തീ പടര്‍ന്നതോടെ ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
25 അടിയോളം ഉയരത്തില്‍ തീ പടര്‍ന്നതിനാല്‍ സമീപത്തെ മരങ്ങള്‍ കത്തിനശിച്ചു. ഓണത്തിന് അധികമായി സൂക്ഷിച്ചിരുന്ന നിര്‍മ്മാണ സാമഗ്രികളാണ് കത്തിയത്. കൂടാതെ ലക്ഷങ്ങള്‍ വിലമതിക്കുന്ന യന്ത്രഭാഗങ്ങളും പൂര്‍ണമായി കത്തി നശിച്ചവയില്‍പ്പെടുന്നു. തൊടുപുഴ, മൂലമറ്റം, കല്ലൂര്‍ക്കാട്, മൂവാറ്റുപുഴ എന്നീ അഗ്നിശമന യൂണിറ്റുകളുടെ നേതൃത്വത്തില്‍ പത്തോളം ഫയര്‍ എന്‍ജിനുകള്‍ ഉപയോഗിച്ച് നാല്പതോളം ജീവനക്കാരുടെ നേതൃത്വത്തില്‍ എട്ട് മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: