കൊച്ചി: സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പങ്കുണ്ടെന്ന് പിണറായി വിജയന് സോളാര്‍ കമ്മീഷന് മുമ്പാകെ മൊഴി നല്കി. തട്ടിപ്പില്‍ മുഖ്യമന്ത്രി കൂട്ടുപ്രതിയാണെന്ന് അദ്ദേഹം കമ്മീഷനെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പിനായി ഉപയോഗിച്ചു.
മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ആര്യാടന് മുഹമ്മദ്, കെ സി ജോസഫ്, മുന്‍ കേന്ദ്ര മന്ത്രിയും എംപിയുമായ കെ സി വേണുഗോപാല്‍ എന്നിവര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്നും പിണറായി കമ്മീഷനു മുന്നില്‍ മൊഴി നല്കി. ജോപ്പന്റെ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഫോണ്‍ ഉപയോഗിച്ചത് മറ്റ് ചിലരാണെന്നാണ് വ്യക്തമാകുന്നത്.
സരിതയുടെ ഫോണിലേക്കും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഫോണ്‍ വന്നിട്ടുണ്ട്. തട്ടിപ്പിനായി മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്തെന്ന് അദ്ദേഹം വ്യക്തമാക്കി. സരിതയുടെ ഫോണ്‍ കോള്‍ വിവരങ്ങളും പിണറായി കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ചു.നിയമസഭക്ക് പുറത്ത് സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആക്ഷേപങ്ങള്‍ സംബന്ധിച്ച വിശദീകരണം നല്കാന് പിണറായിയോട് കമ്മീഷന് ആവശ്യപ്പെട്ടിരുന്നു.
സലീംരാജിനെ സംരക്ഷിച്ചിരുന്നതും ഉമ്മന്‍ചാണ്ടി ആണെന്ന് പിണറായി പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ സംരക്ഷണം നഷ്ടമായതോടെയാണ് സലീംരാജിനെ പിടിക്കാന്‍ കഴിഞ്ഞത്. ഉദ്യോഗസ്ഥരടക്കമുള്ള ഈ നിഗൂഢ സംഘത്തെ സംരക്ഷിക്കുന്നതും ഉമ്മന്‍ചാണ്ടിയാണ്. പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: