സീതാദേവി ഹനുമാന് ഉപദേശം നല്കിക്കഴിഞ്ഞപ്പോള് ശ്രീരാമന് തന്നെ തന്റെ തത്ത്വം വ്യക്തമാക്കിക്കൊടുക്കുന്നു. ജീവാത്മാവ് പരമാത്മാവിന്റെ പ്രതിബിംബം മാത്രമാണ്. അജ്ഞാനികള്‍ ഈ ജീവാത്മാവിനെ ഒരു പ്രതേ്യക വസ്തുവായി വ്യവഹരിക്കുന്നു. പരമാത്മാവ് തേജോസ്വരൂപിണിയായ മായയില്‍ പ്രതിബിംബിക്കുമ്പോഴാണ് സൃഷ്ടിയും മറ്റും നടക്കുന്നത്.
ഓരോ ജലാശയത്തിലും സൂര്യന് പ്രതിബിംബിച്ചു കാണുന്നതുപോലെ. പ്രതിബിംബം സത്യമല്ലല്ലോ. പരമാത്മാവ് സാക്ഷിമാത്രമാണ്. അതിനു ചലനമില്ല. അതായത് ഗമനം, അവസ്ഥാനം, ഭ്രമണം എന്നിങ്ങനെയുള്ള അവസ്ഥാഭേദങ്ങളൊന്നും അതിനില്ല. എല്ലാം പ്രകൃതി അഥവാ മായയുടെ പ്രവൃത്തികളാണ്. മായയുടെ പിടിയില്‍ പെട്ടുകിടക്കുന്നവര്‍ മായയുടെ ഈ കളി അറിയുന്നില്ല. പരമാത്മാവായ രാമന് എല്ലാം ചെയ്യുന്നതായി കരുതുന്നു.
ഈ തത്ത്വം തത്ത്വമസ്യാദി മഹാവാക്യങ്ങള്‍ മനനം ചെയ്തു കണ്ടെത്താം. മഹാവാക്യങ്ങള്‍ നാല്. 1. പ്രജ്ഞാനം ബ്രഹ്മഃ, 2. അഹം ബ്രഹ്മാസ്മി, 3. തത്ത്വമസി, 4. അയമാത്ഥാബ്രഹ്മ, ഗുരുമുഖത്തുനിന്ന് ഇവ ഗ്രഹിച്ച് നിരന്തരമായ സാധനകൊണ്ട് ഇവയെ സാക്ഷാത്കരിക്കാം. എന്നോടു ഭക്തി നിറഞ്ഞവര്‍ നിരന്തരോപാസനകൊണ്ട് എന്റെ ഭാവം പ്രാപിക്കും. എന്നോടു യാതൊരു ഭക്തിയുമില്ലാത്തവര് ഓരോ ശാസ്ത്ര പഠനങ്ങളില്‍ ചെന്നുവീണ് അതില്‍ മോഹിതരായി ജീവിതം പാഴാക്കുന്നു. പഞ്ചദശിയും യോഗാവാസിഷ്ഠവുമൊക്കെ ഉരുവിട്ടു പഠിച്ചതുകൊണ്ട് ഒരിക്കലും മുക്തി ലഭിക്കയില്ല. ഭക്തിഹീനന്മാര് നൂറായിരം ജന്മമെടുത്താലും തത്ത്വജ്ഞാനവും കൈവരിക്കുകയില്ല. പരമാത്മാവായ എന്റെ ഹൃദയരഹസ്യമായ ഈ ഉപദേശം ഭക്തിഹീനന്മാര്ക്ക് ഒരിക്കലും പറഞ്ഞുകൊടുക്കയുമരുത്.
രാമകഥാമാഹാത്മ്യം
സീതയും രാമനും ഹനുമാനുപദേശിച്ച രാമഹൃദയം സര്‍വ്വവേദാന്ത സാരസംഗ്രഹമാണെന്നും ഇത് ഭക്തിപൂര്‍വം പഠിക്കുന്ന പുരുഷന് മുക്തനായിത്തീരുമെന്നു ശ്രീപരമേശ്വരന് പാര്‍വതിയോടു പറയുന്നു. അവന് ജന്മജന്മാന്തരമായി ആര്‍ജിച്ച ബ്രഹ്മഹത്യാദി പാപങ്ങള്‍പോലും നശിച്ചുപോകും എന്ന് ശ്രീരാമന് ഹനുമാനോടു പറയുന്നതു സത്യമാണ്. ജാതിഭ്രഷ്ടന്‍, പരസ്ത്രീയേയും പരധനത്തെയും അപഹരിക്കുന്നവന്, മാതൃ പിത്യഘാതകന്, യോഗീവ്യന്ദങ്ങളെ ദ്രോഹിക്കുന്നവര്‍, സ്വര്‍ണം മോഷ്ടിക്കുന്നവന്, ദുഷ്ടന്, ലോകരാല്‍ മുഴുവന്‍ നിന്ദിക്കപ്പെട്ടവന്‍ എന്നിവരാണെങ്കില്പോലും ശ്രീരാമതത്ത്വം ഗ്രഹിച്ചുകഴിയുമ്പോള്‍ യോഗീന്ദ്രന്മാര്‍ക്കും കിട്ടാന്‍ പ്രയാസമുള്ള വിഷ്ണുപദം പ്രാപിക്കും എന്നതിനു സംശയമില്ല.
ശ്രീപാര്‍വതി ഭക്തിപൂര്‍വം പറയുന്നു”ഞാനിപ്പോള്‍ ധന്യയും അനുഗൃഹീതയുമായി എന്റെ സംശയമൊക്കെത്തീര്ന്നു. രാമചരിതാമൃതം എത്ര പാനം ചെയ്താലും മതിയാവില്ല. അങ്ങു രാമകഥ ചുരുക്കിപ്പറഞ്ഞതു കേട്ടതുകൊണ്ട് മതിയായില്ല. കിംക്ഷമണന്മാര് (അല്പസമയം നിസ്സാരമാക്കി കളയുന്നവര്‍)ക്ക് വിദ്യ ലഭിക്കില്ല. അല്പധനം സാരമാക്കാത്തവര്ക്ക് ധനവും ഉണ്ടാകുന്നില്ല. കടം നിസ്സാരമാണെന്നു കരുതുന്നവര്‍ക്ക് ഒരിക്കലും സുഖവും ലഭിക്കില്ല. ദേവന്മാരെ അവഗണിക്കുന്നവര്‍ക്ക് മോക്ഷവും കിട്ടുകയില്ല. അതിനാല്‍ രാമകഥ വിസ്തരിച്ചരുളിചെയ്യണം.” ഇതു കേട്ട് പരമശിവന് രാമകഥ വിസ്തരിക്കാന്‍ തുടങ്ങി.
അദ്ധ്യാത്മരാമായണമെന്നു പേരിതിന്നിദ-
മദ്ധ്യയനം ചെയ്യുന്നോര്ക്കദ്ധ്യാത്മ ജ്ഞാനമുണ്ടാം.
പുത്രസന്തതി ധനസമൃദ്ധി ദീര്‍ഘായുസ്സും
മിത്രസമ്പത്തു കീര്‍ത്തി രോഗശാന്തിയുമുണ്ടാം
ഭക്തിയും വര്‍ദ്ധിച്ചീടും മുക്തിയും സിദ്ധിച്ചിടു-
മെത്രയും രഹസ്യമിതെങ്കിലോ കേട്ടാലും നീ.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: