കായംകുളം : വേറിട്ട വഴിയിലൂടെ പ്രകൃതിയെ അറിഞ്ഞും ആശ്വസിപ്പിച്ചും മാതൃകയാകുകയാണ് താമരക്കുളം വി വി എച്ച് എസ് ലെ ജന്തുശാസ്ത്ര വിഭാഗം അദ്ധ്യാപകന് റാഫിരാമനാഥ്. മരം ഒരു വരം എന്ന തത്വം മനസിലാക്കി ജില്ലയിലെ സ്കൂളുകളിലും പൊതു സ്ഥലങ്ങളിലും ഔഷധ സസ്യങ്ങള്‍ നട്ടും റോഡരുകില്‍ തണല്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ചും പുറമ്പോക്കുഭൂമിയില്‍ വനവല്‍ക്കരണം നടത്തിയും തീരപ്രദേശങ്ങളില്‍ കണ്ടല്‍കാടുകള്‍ നട്ടുപിടിപ്പിച്ചും പ്രകൃതിയെ പരിപാലിക്കുന്നു.
ഹരിപ്പാട് ഉപജില്ലയിലെ സ്കൂളുകള്‍ കേന്ദ്രീകരിച്ച് ശലഭപാര്‍ക്ക് നിര്‍മ്മിച്ച് നല്‍കിയും റാഫി പ്രകൃതി സ്നേഹത്തിന്റെ മറ്റൊരു വാതായനംകൂടി തുറന്നു നല്കുന്നു. ശലഭങ്ങള്‍ കൂടുതല്‍ എത്തുന്ന അരളി, നാരകം, കൃഷ്ണകിരീടം, കിലുക്കി, ഇലമുളച്ചി, കറിവേപ്പ്, മള്‍ബറി, വേലിപ്പരുത്തി തുടങ്ങിയ സസ്യങ്ങള്‍ നട്ടുവളര്‍ത്തിയാണ് ഇദ്ദേഹം ശലഭപാര്‍ക്ക് നിര്‍മ്മിച്ചത്.
ഭാരതമാകെ നൂറുകോടി വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സംവിധാനന്ദ് നേതൃത്വം നല്കുന്ന ഗ്രീന്‍വെയിന്‍ പരിസ്ഥിതി സംഘടനയുടെ ജില്ലാ കോര്‍ഡിനേറ്റര്‍ കൂടിയാണ് റാഫി.
ജില്ലയില്‍ നട്ടുവളര്ത്തുവാനായി 30,000 വൃക്ഷത്തൈകളാണ് ഉളുന്തിയിലെ ഗ്രീന്‍വെയിന്‍ നഴ്സറിയില്‍ റാഫിയുടെ മേല്‍നോട്ടത്തില്‍ തയ്യാറായിരിക്കുന്നത്. ഇതിനോടകം 13,000 വൃക്ഷത്തൈകള്‍ ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ നട്ട് സംരക്ഷിച്ചുവരുന്നു. 2009 ല്‍ താമരക്കുളം വി വി എച്ച് എസ് ലെ പരിസ്ഥിതി ക്ലബ്ബിന്റെ ചുമതല ഏറ്റടുത്തതോടെയാണ് മരങ്ങളോടും അതിലെ വിഭവങ്ങളോടുംകൂടുതല് താത്പര്യവും ഇഷ്ടവും തോന്നിയത്. തുടര്‍ന്ന് നാടിന്റെ പരിസ്ഥിതി പ്രശ്നങ്ങള്‍ റാഫിയുടെ സ്കൂള്‍ പരിസ്ഥിതി ക്ലബ്ബ് ഏറ്റെടുത്തു.
വഴിയോരത്തെ തണല്‍ മരങ്ങളില്‍ ആണിയടിക്കുന്നതിനെതിരേയും പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെതിരേയും സര്‍ക്കാര്‍ ഉത്തരവ് സമ്പാദിച്ച് അവ നീക്കം ചെയ്തു. 2009 മുതല്‍ 2013 വരെ പരിസ്ഥി ക്ലബ്ബിന്റെ നേതൃത്വം ഇദ്ദേഹത്തിനായിരുന്നു. ഐവാല വൃക്ഷമിത്ര അവാര്‍ഡ്, ജില്ല ശുചിത്വമിഷന് കോര്‍ഡിനേറ്റര്‍ അവാര്‍ഡ്, വൃക്ഷമിത്ര അവാര്‍ഡ്, പ്രകൃതി മിത്ര അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകളും നിരവധി പുരസ്കാരങ്ങളും ഈ യുവാവിനെ തേടിയെത്തി.
പ്രകൃതി സ്നേഹത്തിനുള്ള അംഗീകാരമായി ലോകത്തില്‍ ആദ്യമായി 2015 ല്‍ സംഘടിപ്പിച്ച പ്രകൃതി സൗഹൃദ കായികമേളയായ ദേശീയഗയിംസില് ശുചിത്വമിഷന് ഗ്രീന്‍ പ്രോട്ടോക്കോള്‍ ഓഫിഷ്യലായും റാഫിയെ നിയോഗിച്ചു. ചുനക്കര പള്ളിയാര്‍വട്ടം സന്തോഷ് ഭവനത്തില്‍ താമസിക്കുന്ന റാഫിയുടെ മാതാപിതാക്കളായ രാമദേവന്പിള്ളയും സുഭദ്രാമ്മയും ഭാര്യ ശ്രീലക്ഷ്മിയും മക്കളായ അദ്വൈത്, പാര്‍ത്ഥിപ് എന്നിവരും വനവല്‍ക്കരണത്തിനും പ്രകൃതി സംരക്ഷണത്തിനും പ്രോത്സാഹനവും പ്രചോദനവും നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: