തിരുവനന്തപുരം: ഭൂമി തട്ടിപ്പുകേസില്‍ അറസ്റ്റിലായ സലിംരാജിന് ഒത്താശ ചെയ്തത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. കടകംപള്ളിയിലെ സാധാരണക്കാരന്റെ ഭൂമി തട്ടിയെടുക്കാന്‍ ഒത്താശ ചെയ്തുകൊടുത്ത ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രി കസേരയിലിരിക്കാന്‍ ധാര്‍മ്മികമായി അവകാശം നഷ്ടപ്പെട്ടിരിക്കുകയാണെന്നും കെ.സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കടകംപള്ളി, കളമശേരി ഭൂമി തട്ടിപ്പില്‍ റവന്യൂമന്ത്രി നേരിട്ട് ഇടപെട്ടതായും സൂചനയുണ്ട്. തട്ടിപ്പുനടത്താനും വ്യാജ രേഖ ചമയ്ക്കാനും റവന്യൂവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സലിംരാജിനൊപ്പം ചേര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റുചെയ്ത ഭൂമി തട്ടിപ്പുകേസിലെ രണ്ടുപേര്‍ കോണ്‍ഗ്രസ് എംഎല്‍എ വര്‍ക്കല കഹാറിന്റെ ഭാര്യാ സഹോദരന്മാരാണ്. ഇനിയും ഇദ്ദേഹത്തിന്റെ രണ്ടുബന്ധുക്കള്‍ പിടിയിലാവാനുണ്ട്. വര്‍ക്കല കഹാര്‍ നേരിട്ട് ഭാര്യാ മാതാവിന്റെ പേരില്‍ ഭൂമി തട്ടിയെടുക്കാനുള്ള സഹായങ്ങള്‍ ചെയ്തുകൊടുത്തതായും കെ.സുരേന്ദ്രന് ആരോപിച്ചു.
വെറുമൊരു പോലീസുകാരനായ സലിം രാജിന് മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും സ്വാധീനിക്കാനാവില്ല. ഇതിനുപിന്നില്‍ ഉമ്മന്‍ചാണ്ടിയുടെ ഇടപെടലും സഹായങ്ങളുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിബിഐ നിഷ്പക്ഷ അന്വേഷണം ആരംഭിച്ചതിനാലാണ് സലിംരാജും സംഘത്തിലെ ചിലരും വലയിലായത്. അന്വേഷണവും വിശദമായ ചോദ്യം ചെയ്യലും കഴിയുമ്പോള്‍ ഭരണപക്ഷത്തെ പല വമ്പന്മാരും അഴിക്കുള്ളിലാവുമെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: