തിരുവനന്തപുരം: പാമോലിന്‍ കേസ് സംബന്ധിച്ച് കഴിഞ്ഞദിവസം ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നടത്തിയ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം രംഗത്ത്. കെ.കരുണാകരന്റെ കാലത്ത് ടെന്‍ഡര്‍ ക്ഷണിക്കാതെ പാമോലിന്‍ ഇറക്കുമതി ചെയ്ത സര്‍ക്കാര്‍ തീരുമാനം തെറ്റായിരുന്നെന്ന ജിജി തോംസണിന്റെ കുമ്പസാരം സത്യസന്ധതയല്ല,
കാപട്യമാണെന്ന് വീക്ഷണം മുഖപ്രസംഗം തുറന്നടിക്കുന്നു. ജിജി തോംസണിന്റെ പ്രസ്താവന അനുചിതവും അനവസരത്തിലുള്ളതുമാണ്. ഇറക്കുമതിയെ അന്ന് സിവില്‍ സപ്ലൈസ് എം.ഡിയായിരുന്ന താന്‍ എതിര്‍ത്തിരുന്നെന്ന പുതിയ വെളിപാടും വെളിപ്പെടുത്തലും വഴി സ്വയം വിശുദ്ധനും വാഴ്ത്തപ്പെട്ടവനുമാവാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ലൈറ്റ് മെട്രോ നിര്‍മാണത്തില്‍ നിന്നും ഡിഎംആര്‍സിയേയും ഇ.ശ്രീധരനേയും മാറ്റി നിര്‍ത്താന്‍ ആഗോള ടെന്‍ഡറിന് ശുപാര്‍ശ ചെയ്തത് മന്ത്രിസഭായോഗം അംഗീകരിക്കാത്തതാണ് പുതിയ കൊതിക്കെറുവിന് കാരണമെന്ന് മുഖപ്രസംഗം പരിഹസിക്കുന്നു.
ലൈറ്റ് മെട്രോ ഡിഎംആര്‍സിയെ ഏല്‍പ്പിക്കുന്നതില്‍ കേരളത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയും എതിര്‍ത്തിട്ടില്ല. എന്നാല്‍ ശ്രീധരനെന്താ കൊമ്പുണ്ടോ എന്ന തരത്തിലായിരുന്നു ചീഫ് സെക്രട്ടറിയുടെ പരാമര്‍ശങ്ങള്‍. പദ്ധതി ഇ.ശ്രീധരനെ ഏല്‍പ്പിക്കുന്നതില്‍ വിഘ്നം വലിച്ചിടാന്‍ ഇറങ്ങിയവര്‍ക്ക് ഊര്‍ജം പകര്‍ന്നത് ജിജി തോംസണിന്റെ ശുപാര്‍ശയായിരുന്നു. ഡിഎംആര്‍സിയുടെ കണ്‍സള്‍ട്ടന്‍സി ഫീസ് കൂടുതലാണെന്ന് പറഞ്ഞായിരുന്നു ചീഫ് സെക്രട്ടറിയുടെ തടസ്സവാദം.
കാല്‍നൂറ്റാണ്ടുകാലമായി പാമോലിന്‍ കേസിന്റെ ഭാരം ചുമക്കുയായിരുന്നെന്നു പറയുന്ന ജിജി തോംസണിന്റെ വാക്കുകള്‍ സഹതാപം ആര്‍ജിക്കാനുള്ള വ്യാജ വിലാപം മാത്രമാണെന്നും വീക്ഷണം പരിഹസിക്കുന്നു.
പാമോലിന്‍ കരാര്‍ സംബന്ധിച്ച് രണ്ടുതവണ മലേഷ്യയില്‍ പോവുകയും നിരവധി ഫയലുകളില്‍ ഒപ്പുചാര്‍ത്തുകയും ചെയ്ത അദ്ദേഹം ഇപ്പോള്‍ സ്വന്തം കര്‍മങ്ങളുടെ ഘാതകനായാണ് പ്രത്യക്ഷപ്പെടുന്നത്. സര്‍ക്കാര്‍ തീരുമാനങ്ങളുടെ നിര്‍വ്വാഹകനായ ചീഫ് സെക്രട്ടറി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് വേലി തന്നെ വിളവു തിന്നുന്നതിനു തുല്യമാണ്. ഉമ്മന്‍ചാണ്ടിയെ വാഴിച്ചത് രാജാവല്ല, ജനങ്ങളാണെന്നും അതുപോലെ രാജാവ് വാഴിച്ച ദിവാനല്ല, മന്ത്രിസഭ നിയോഗിച്ച ചീഫ് സെക്രട്ടറിയാണ് താനെന്ന് ജിജി തോംസണ്‍ ഓര്‍ക്കണമെന്നും മുന്നറിയിപ്പു നല്‍കിയാണ് മുഖപ്രസംഗം അവസാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: