കോഴിക്കോട്: മത്സ്യബന്ധന നിരോധനത്തിന്റെ പേരില്‍ കടലോരമേഖലയില്‍ കോണ്‍ഗ്രസ് നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പ്. ഗുജറാത്ത് മുതല്‍ കേരളം വരെയുള്ള പടിഞ്ഞാറന്‍ തീരത്തും ബംഗാള്‍ മുതല്‍ തമിഴ്നാട് വരെയുള്ള കിഴക്കന്‍ തീരത്തും വിവിധ സംസ്ഥാനങ്ങളില്‍ മീന്‍പിടുത്ത നിരോധനമുണ്ടെങ്കിലും കോണ്‍ഗ്രസ് സമരം നടത്തുന്നത് കേരള കടല്‍ത്തീരത്ത് മാത്രം.
കേന്ദ്രസര്‍ക്കാറിനെതിരായി ജനവികാരമുയര്ത്തുക എന്ന ലക്ഷ്യം വെച്ച് ഇപ്പോള്‍ ടി.എന്‍. പ്രതാപനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സമരത്തിനിറങ്ങി കടലോരമേഖലയെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഏപ്രില്‍ 10ന് കേന്ദ്ര ഉത്തരവ് പുറത്തിറങ്ങിയതിന് ശേഷം കത്തോലിക്കസഭയുടെ ആശീര്‍വാദത്തോടെ നടത്തിയ സമരം പൊളിഞ്ഞതിനെ തുടര്‍ന്നാണ് ടി.എന്‍. പ്രതാപന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സമരത്തിനിറങ്ങിയത്.
എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണ്ണാടകയില്‍ 57 ദിവസം നിരോധനം നിലനില്‍ക്കുന്നുണ്ട്. തീരമേഖലകളിലെ സംസ്ഥാനങ്ങളില്‍ വിവിധ കാലഘട്ടങ്ങളിലായി നിലനിന്നിരുന്ന മീന്‍പിടുത്ത നിരോധനം ഏകീകരിക്കുകമാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. രാജ്യത്ത് ആദ്യമായി ട്രോളിംഗ് നിരോധനം നടപ്പാക്കിയത് 1988ല്‍ കേരളത്തിലാണ്.മത്സ്യസമ്പത്ത് നിലനിര്‍ത്തുന്നതിന് ലക്ഷ്യംവെച്ച് കേരളം നടപ്പാക്കിയ മാതൃക മറ്റ് സംസ്ഥാനങ്ങളും നടപ്പാക്കുകയായിരുന്നു.
2006ല്‍ ആറ് ദിവസത്തെ സമ്പൂര്ണ്ണമത്സ്യബന്ധന നിരോധനത്തിനായി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് യുപിഎ സര്‍ക്കാരായിരുന്നു. 2008 മുതല്‍ നിലവിലുള്ള നിരോധന ഉത്തരവിനെ മറച്ചുവെച്ചുകൊണ്ടാണ് കോണ്‍ഗ്രസ് കടല്‍ത്തീരത്ത് വ്യാജപ്രചാരണം നടത്തുന്നത്.
യുപിഎ സര്‍ക്കാര്‍ നിയോഗിച്ച മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ടിലെ വിദേശട്രോളറുകള്‍ക്ക് അനുമതി നല്‍കണമെന്ന് നിര്‍ദ്ദേശത്തെ നിരാകരിച്ചുകൊണ്ടാണ് സമ്പൂര്‍ണ്ണ മത്സ്യബന്ധന നിരോധനം നടപ്പിലാക്കിയത്.
മത്സ്യസമ്പത്ത് നിലനിര്‍ത്താനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കം തെറ്റായി വ്യാഖ്യാനിച്ചാണ് ടി.എന്‍. പ്രതാപനും സംഘവും തീരപ്രദേശമേഖലയില്‍ സമരാഭാസങ്ങള്‍ നടത്തുന്നത്. പരമ്പരാഗത മത്സ്യബന്ധന മേഖലയെ ജൂണ്‍ 1 മുതല്‍ 15 വരെ നിരോധനത്തില്‍ നിന്നൊഴിവാക്കിയതിന് ശേഷവും കോണ്‍ഗ്രസ് കുപ്രചാരണം നടത്തുകയാണ്. മാധവഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പേരില്‍ മലയോരകര്ഷകരെ സമരത്തിലിറക്കിയ അതേ തന്ത്രമാണ് കോണ്‍ഗ്രസ് കടലോരത്ത് പയറ്റുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: