തൃശൂര്‍: ജനസമ്പര്‍ക്ക പരിപാടിയുടെ പേരില്‍ മുഖ്യമന്ത്രിയും കൂട്ടരും കാണിച്ചു കൂട്ടുന്ന നാടകങ്ങള്‍ക്ക് ഒരിക്കല്‍ ഇരയായവര്‍ വീണ്ടും കനിവ് തേടിയെത്തി. ഇത്തവണയെങ്കിലും എല്ലാം ശരിയാകുമെന്ന പ്രതീക്ഷയോടെ. എന്നാല്‍, മുന്‍ തവണത്തെ പോലെ വെറും പറ്റിക്കലാകുമോയെന്ന ആശങ്കയിലാണ്. ഇനിയും പറ്റിക്കപ്പെട്ടാല്‍ എന്തു ചെയ്യണമെന്നറിയില്ലെന്ന് കണ്ണീരോടെ ധര്‍മ്മനും കുടുംബവും വിതുമ്പുമ്പോള്‍ കാഴ്ചയില്ലാത്ത കുടുംബത്തെ ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും സാധിക്കുന്നില്ല.
വീടിനുവേണ്ടിയുള്ള അന്ധരായ കുടുംബത്തിന്റെ കാത്തിരിപ്പ് നാലുവര്‍ഷം പിന്നിട്ടു. 2011 ലെ ഒന്നാം ജനസമ്പര്‍ക്കത്തില്‍ അനുവദിച്ച വീടിനായി അഞ്ഞൂര് പുനിയാറ ധര്‍മ്മനും കുടുംബവും മൂന്നാംവട്ടവും മുഖ്യന്ത്രിയുടെ മുന്നിലെത്തി. ഇക്കുറിയും അധികൃതര്‍ കനിഞ്ഞില്ലെങ്കില്‍ അന്ധരായ ധര്‍മ്മനും ഭാര്യയും അനിയത്തിയും തെരുവിലിറങ്ങേണ്ടിവരും.
ആദ്യജനസമ്പര്ക്കത്തില് വീടിനായി ചൂണ്ടല്‍ പഞ്ചായത്തില്‍ നാലു സെന്റ് ഭൂമി അനുവദിച്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെ പ്രത്യേക ഉത്തരവില്ലാതെ വീട് നിര്‍മ്മിക്കാനാവില്ലെന്ന നിലപാടിലാണ് വില്ലേജ് ഓഫീസറെന്ന് ധര്മ്മന്. വാടക വീട്ടിലാണ് ധര്‍മ്മനും ഭാര്യ ബിന്ദുവും അനുജത്തി സിന്ധുവും താമസിക്കുന്നത്. കൊടുങ്ങല്ലൂരിനടുത്ത് പടിഞ്ഞാറെ വെമ്പല്ലൂര്‍ സ്വദേശികളായ ഇവര്‍ മെഴുകുതിരി നിര്‍മാണവുമായി ബന്ധപ്പെട്ടാണ് മുണ്ടൂരിലെത്തിയത്.
ഇപ്പോള്‍ ശക്തന് സ്റ്റാന്‍ഡില്‍ ലോട്ടറി വിറ്റാണ് ഇവര്‍ ജീവിക്കുന്നത്. വാടകയ്ക്കും ഭക്ഷണത്തിനും മരുന്നിനുമെല്ലാമായി ഈ തുക തികയില്ല. ഈ ദുരിതങ്ങള്‍ക്കിടയിലാണ് വാടകവീട്ടില്‍ നിന്നിറങ്ങാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തവണയും വീടീന് അനുമതി ലഭിച്ചിലെങ്കില്‍ മൂന്നു പേരും തെരുവിലേക്ക് ഇറങ്ങേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: