കൊച്ചി: കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ മുന്‍ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ടി.ഒ.സൂരജിനെയും എറണാകുളം മുന്‍ കളക്ടര്‍ ഷേഖ് പരീതിനെയും സിബിഐ ചോദ്യം ചെയ്തു. ഇന്നലെ രാവിലെ ഒന്‍പതു മണിക്ക് സിബിഐയുടെ കൊച്ചി യൂണിറ്റ് കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. ഈ കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ എറണാകുളം കളക്ടറേറ്റിലെ യുഡി ക്ലാര്‍ക്ക് ഇ.സി.ഗീവര്‍ഗീസ്, കണയന്നൂര്‍ താലൂക്ക് അഡീ.തഹസില്‍ദാര്‍ ഇ.മുറാദ് ഇബ്രാഹിം, തൃക്കാക്കര നോര്‍ത്ത് വില്ലേജ് ഓഫിസര്‍ കെ.എസ്.സാബു എന്നിവരെയും ഇവിടെ ചോദ്യം ചെയ്യുന്നുണ്ട്. സൂരജ് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ആയിരിക്കേയാണ് ഭൂമി തട്ടിപ്പ് നടന്നത്.
തട്ടിപ്പിന് ലാന്‍ഡ് റവന്യൂ ഓഫീസിലെ ഉന്നതരുടെ ഒത്താശയുള്ളതായി സി.ബി.ഐ കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലീംരാജ് അടക്കം നിരവധി പേരെ കഴിഞ്ഞ ദിവസം സി.ബി.ഐ അറസ്റ്റു ചെയ്തിരുന്നു.കേസില്‍ കൂടുതല്‍ തെളിവുകള്‍ തേടിയാണ് സൂരജിനെ ഇന്നലെ ചോദ്യം ചെയ്തത്. നേരത്തെ സൂരജിനെ ചോദ്യം ചെയ്തിരുന്നുവെങ്കിലും അന്നത്തെ എറണാകുളം ജില്ലാ കളക്ടര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് താന്‍ നടപടി സ്വീകരിച്ചതെന്നായിരുന്നു സൂരജിന്റെ മൊഴി. ഇത് സി.ബി.ഐ വിശ്വാസത്തിലെടുത്തില്ല. തട്ടിപ്പിനായി നടന്ന ഗൂഢാലോചനയില്‍ സൂരജിന് പങ്കുണ്ടെന്നാണ് സി.ബി.ഐ കരുതുന്നത്.
കളമശ്ശേരി ഭൂമി തട്ടിപ്പ് കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ സൂരജിനെ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കാനുള്ള സി.ബി.ഐയുടെ ആവശ്യം സൂരജിന്റെ വിസമ്മതത്തത്തെുടര്ന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ.എസ്.അംബിക മുമ്പ് തള്ളിയിരുന്നു.കോടതിയില്‍ നേരിട്ട് ഹാജരായ സൂരജ് പരിശോധനക്ക് തയ്യാറല്ലെന്ന് മജിസ്ട്രേറ്റിനെ അറിയിക്കുകയായിരുന്നു.
കേസിലെ ഒമ്പതാം പ്രതി കണയന്നൂര്‍ താലൂക്കോഫിസിലെ അഡീഷനല്‍ തഹസില്‍ദാറായിരുന്ന പാലാരിവട്ടം പുനത്തില്‍പാടം വിഷ്ണു ഹൗസില്‍ കൃഷ്ണകുമാരിയെയും പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കാന്‍ സിബിഐ അപേക്ഷ നല്‍കിയിരുന്നു. പോളിഗ്രാഫ്, ബ്രെയിന്‍ മാപ്പിങ്, നാര്‍ക്കോ അനാലിസിസ് തുടങ്ങിയ ശാസ്ത്രീയ പരിശോധനകള്‍ക്ക് സമ്മതമാണെന്ന് അറിയിച്ചുള്ള രണ്ടുപേരുടെയും സമ്മതപത്രം സഹിതമാണ് സിബിഐ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്്. സലിംരാജ്, അബ്ദുല്‍ മജീദ്, എറണാകുളം കളക്ടറേറ്റിലെ ലാന്‍ഡ് റവന്യൂ സെക്ഷനിലെ യു.ഡി.സി ഗീവര്‍ഗീസ് എന്നിവരെയും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഇവര്‍ അനുമതി നല്‍കാത്തതിനെത്തുടര്‍ന്ന് സിബിഐയുടെ നീക്കം നടന്നില്ല. സലിംരാജിന്റെ മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങളുടെ വിശദാംശങ്ങള്‍ പിടിച്ചെടുക്കാനുള്ള സിബിഐയുടെ നീക്കവും നടന്നില്ല.
അനധികൃത സ്വത്ത് സമ്പാദനം അടക്കം നിരവധി തവണ ആരോപണ വിധേയനായ ഉദ്യോഗസ്ഥനാണ് സൂരജ്. ആ സാഹചര്യത്തില്‍ സൂരജിന്റെ മൊഴിയെ പൂര്‍ണ്ണമായും വിശ്വാസത്തിലെടുക്കാതെയാണ് സിബിഐയുടെ അന്വേഷണം .തൃക്കാക്കര പത്തടിപ്പാലത്തെ 25 കോടി വിലയുള്ള 1.16 ഏക്കര്‍ ഭൂമിയുടെ തണ്ടപ്പേര് റദ്ദാക്കി ലാന്‍ഡ് റവന്യൂ കമ്മിഷണറായിരുന്ന സൂരജ് ഇറക്കിയ ഉത്തരവാണ് എല്ലാ ക്രമക്കേടുകള്‍ക്കും കാരണമെന്നും, ഭൂമിയുടെ ഉടമസ്ഥത തീരുമാനിക്കേണ്ടത് സിവില്‍ കോടതിയാണെന്നിരിക്കേ സൂരജ് അധികാര ദുര്‍വിനിയോഗം നടത്തിയെന്നുമാണ് സിബിഐയുടെ കണ്ടെത്തല്‍.
സൂരജിന്റെ നേതൃത്വത്തില്‍ ലാന്‍ഡ് റവന്യൂ കമ്മിഷണറേറ്റിലെ 13 ഉദ്യോഗസ്ഥരാണ് കളമശേരി ഭൂമിയിടപാടിന്റെ ഫയലുകള്‍ കൈകാര്യം ചെയ്തത്. ഭൂമിയുടെ തണ്ടപ്പേര് മാറ്റം സംബന്ധിച്ച് നല്കിയ പരാതിയിന്മേലും തുടര്‍ന്നും 2012 ആഗസ്റ്റ് രണ്ടു മുതല്‍ 2013 ആഗസറ്റ് 21 വരെ ഫയല്‍ കൈകാര്യം ചെയ്തത് ടി.ഒ. സൂരജാണ്. ഈ കാലയളവിലാണ് ജില്ലാകളക്ടറുടെ ശുപാര്‍ശയും ലഭിച്ചതെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്.
ആരോപണത്തെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥനാണ് ടി. ഒ. സൂരജ്. താഴെക്കിടയില്‍ ഉള്ള ഉദ്യോഗസ്ഥര്‍ മാത്രം വിചാരിച്ചാല്‍ ഇത്രയും വലിയ തട്ടിപ്പ് നടത്താനാകില്ലെന്ന വിലയിരുത്തലാണ് സിബിഐക്കുള്ളത് ടി.ഒ. സൂരജും ഷേഖ് പരീതും കേസില്‍ പ്രതിചേര്‍ക്കപ്പെടാന്‍ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: