ആലപ്പുഴ: ട്രോളിങ് നിരോധന കാലയളവ് കുറച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി അന്യസംസ്ഥാനത്ത് നിന്നുള്ള ബോട്ടുകാരെ സഹായിക്കാനാണെന്ന് ആക്ഷേപം ഉയരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഈമാസം 15 മുതല്‍ 47 ദിവസത്തേക്ക് മാത്രം ട്രോളിങ് നിരോധിക്കാന്‍ തീരുമാനിച്ചതോടെ ഇവിടുത്തെ 12 നോട്ടിക്കല്‍ മൈല്‍ വരെയുള്ള കടല്‍ ട്രോളിങ് ബോട്ടുകളുടെ വിഹാര രംഗമായി മാറി.
തമിഴ്നാട്, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ബോട്ടുകളും, ഇവിടെ ആഴക്കടലില്‍ പ്രവര്‍ത്തിച്ചിരുന്നതും തമിഴ്നാട്ടുകാര്‍ ജോലിക്കാരായിട്ടുള്ളതുമായ മൂവായിരത്തിലേറെ ബോട്ടുകളും കേരളതീരത്ത് നിന്ന് അര കിലോമീറ്റര്‍ മുതല്‍ 12 നോട്ടിക്കല്‍ മൈല്‍ വരെ കടലിന്റെ അടിത്തട്ടുവരെ ഇളക്കി മത്സ്യബന്ധനം നടത്തുകയാണ്.
1984ലെ കലാവര്‍ കമ്മറ്റി റിപ്പോര്‍ട്ട് പ്രകാരം കേരളത്തിന്റെ കടല്‍ മേഖലയില്‍ 1,145 ചെറുകിട ബോട്ടുകളെ മാത്രം ഉള്‍ക്കൊള്ളാനുള്ള മത്സ്യസമ്പത്താണുള്ളത്. എന്നാല്‍ നിലവില്‍ എണ്ണായിരത്തിലേറെ ബോട്ടുകളാണ് മത്സ്യബന്ധനം നടത്തുന്നത്. കടലിന്റെ അടിത്തട്ടിലെ ചെളിയില്‍ നിന്ന് വരെ മത്സ്യസമ്പത്ത് വാരിയെടുക്കുന്ന മാന്തല്‍ വലകള്‍ ഉപയോഗിച്ചാണ് അന്യസംസ്ഥാന ബോട്ടുകാര് മത്സ്യസമ്പത്ത് കൊള്ളയടിക്കുന്നത്.
സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കാനാണ് ട്രോളിങ് നിരോധന കാലയളവ് കുറച്ചതെന്ന അവകാശവാദം തെറ്റാണെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. മറുനാടന്‍ ബോട്ടുകളെ തടയാതെയുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടി ഇവിടുത്തെ മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും ആരോപണം ഉയരുന്നു.
കൊച്ചിയിലെ പേഴ്സിന് ബോട്ടുകളിലെ തൊഴിലാളികള്‍ മാതൃകാപരമായി രണ്ടുമാസവും ട്രോളിങ് നിരോധനം നടപ്പാക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ മെയ് 31ന് ശേഷം മത്സ്യബന്ധത്തിന് പോയിട്ടുമില്ല. സ്വതന്ത്ര മത്സ്യത്തൊഴിലാളി സെന്റര്‍ പ്രസിഡന്റ് ലാല്‍ കോയില്‍പറമ്പില്‍ പറഞ്ഞു.
പതിനഞ്ചു ദിവസത്തെ നിരോധന ഇളവു കിട്ടിയതോടെ കേരള തീരക്കടല്‍ വരെ അരിച്ചു പെറുക്കുന്ന ട്രോള്‍ ബോട്ടുകള്‍ തീരത്ത് സംഘര്‍ഷം വിതയ്ക്കാനുള്ള സാഹചര്യം മുന്നില്‍ക്കണ്ട് എത്രയും വേഗം ട്രോളിങ് നിരോധനം 61 ദിവസമാക്കി പ്രഖ്യാപിക്കുകയും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധന അവകാശം നിലനിര്‍ത്തുന്ന നടപടി തുടരുകയും വേണം. ചാള്‍സ് ജോര്‍ജ്, പീറ്റര്‍ തുടങ്ങി ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ഭാരവാഹികളുടെ സ്വത്തുവിവരം അന്വേഷിച്ചാല്‍ മത്സ്യത്തൊഴിലാളികളെ കബളിപ്പിക്കുന്ന പല കഥകളും പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: