ജക്കാര്‍ത്ത: കോമണ്‍വെല്‍ത്ത് സ്വര്‍ണ്ണമെഡല്‍ ജേതാവും ഇന്ത്യന്‍ താരവുമായ പി. കശ്യപിന് അട്ടിമറി വിജയം. ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍സീരീസിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ലോകചാമ്പ്യനും ഒന്നാം റാങ്കുകാരനുമായ ചൈനയുടെ ചെന്‍ ലോങിനെയാണ് കശ്യപ് അട്ടിമറിച്ചത്. ഒരു മണിക്കൂറും മൂന്നു മിനിറ്റും നീണ്ട ഏറെ ആവേശകരമായ പോരാട്ടത്തിനൊടുവിലായിരുന്നു കശ്യപിന്റെ വിജയം. സ്കോര്‍: 14-21, 21-17, 21-14. ആദ്യ ഗെയിം നഷ്ടപ്പെട്ടശേഷം രണ്ടും മൂന്നും ഗെയിമുകളില്‍ ഉജ്ജ്വല ഫോമിലേക്കുയര്‍ന്നാണ് കശ്യപ് ലോക ചാമ്പ്യനെ കെട്ടുകെട്ടിച്ചത്. ലോക റാങ്കിംഗില്‍ 12-ാമനാണ് കശ്യപ്. സെമിയില്‍ എട്ടാം സീഡ് ജപ്പാന്റെ കെന്റോ മൊമോട്ടയാണ് കശ്യപിന്റെ എതിരാളി.
ആദ്യ ഗെയിം 14-14 എന്ന തുല്യതയില്‍ നിന്ന് തുടര്‍ച്ചയായി ഏഴ് പോയിന്റ് വാരിക്കൂട്ടി ചൈ നീസ് താരം സ്വന്തമാക്കി. എന്നാല്‍ രണ്ടാം ഗെയിമില്‍ വര്‍ദ്ധിതവീര്യത്തോടെ തിരിച്ചടിച്ച കശ്യപ് 17-17 എന്ന നിലയില്‍ നില്‍ക്കേ തുടര്‍ച്ചയായി നാല് പോയിന്റ് സ്വന്തമാക്കി ഗെയിം നേടി. നിര്‍ണായകമായ മൂന്നാം ഗെയിമില്‍ ചൈനീസ് എതിരാളി ചെന്‍ ലോങിന് കാര്യമായൊന്ന് പൊരുതാന്‍ പോലും അവസരം നല്‍കാതെയാണ് കശ്യപ് സ്വന്തമാക്കിയത്. ചെന്‍ ലോങിനെതിരെ കളിച്ച ഒമ്പത് മത്സരങ്ങളില്‍ കശ്യപിന്റെ രണ്ടാം വിജയമാണിത്.
അതേസമയം ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന സൈന നെഹ്വാള് ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജപ്പെട്ട് പുറത്തായി. അഞ്ചാം സീഡ് ചൈനയുടെ വാങ് ഷിഹിയാനോട് 16-21, 21-12, 21-18 എന്ന സ്കോറിനായിരുന്നു സൈന പരാജയപ്പെട്ടത്. ഒരു മണിക്കൂറും പത്ത് മിനിറ്റും നീണ്ടുനിന്ന കളിയില്‍ ആദ്യ ഗെയിം നേടി സൈന പ്രതീക്ഷയുണര്‍ത്തിയെങ്കിലും രണ്ടും മൂന്നും ഗെയിമുകളില്‍ നിറം മങ്ങി. ഈ അവസരം മുതലെടുത്ത് മുന്നേറിയാണ് ചൈനീസ് താരം മത്സരം സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: