ന്യൂദല്‍ഹി: രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളും ചരക്ക് സേവന നികുതി സമ്പ്രദായത്തെ സ്വാഗതം ചെയ്തതായി എംപവേര്‍ഡ് കമ്മറ്റി ചെയര്മാന് കെ. എം. മാണി. ജിഎസ്ടി സംബന്ധിച്ച് ചില സംസ്ഥാനങ്ങള്‍ക്ക് ഉത്കണ്ഠകളുണ്ട്. വിവിധ സംസ്ഥാനങ്ങള്‍ ഉന്നയിച്ച ആശങ്കകള്‍ ജൂണ്‍ 16 ന് ചേരുന്ന രാജ്യസഭാ സെലക്ട് കമ്മിറ്റിക്ക് മുമ്പാകെ അവതരിപ്പിക്കുമെന്നും ജിഎസ്ടി സംബന്ധിച്ച വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സംസ്ഥാന ധനമന്ത്രിമാരുടെ എംപവേര്‍ഡ് കമ്മിറ്റി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മാണി പറഞ്ഞു.
ചരക്ക് സേവന നികുതിയിലേക്ക് കടക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നികത്തി നല്‍കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നയം. ആദ്യ മൂന്ന് വര്‍ഷം 100 ശതമാനം നഷ്ട പരിഹാരവും നാലാം വര്‍ഷം 75 ശതമാനവും അഞ്ചാം വര്‍ഷം 50 ശതമാനവും നല്‍കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ അത് അപര്യാപ്തമാണെന്ന ആശങ്കയാണ് പല സംസ്ഥാനങ്ങള്ക്കുമുളളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുളള പ്രവേശന നികുതി ജിഎസ്ടിയില്‍ ലയിപ്പിക്കരുതെന്നും സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പര്‍ച്ചെയ്സ് നികുതി ജിഎസ്ടിയില്‍ ലയിപ്പിക്കുമ്പോള്‍ നഷ്ടപരിഹാരം വേണമെന്നും ചില സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതുപോലെ പുകയിലക്കും പുകയില ഉല്പന്നങ്ങള്ക്കും ജിഎസ്ടിക്ക് പുറമെ അധിക വില്‍പ്പന നികുതി ചുമത്താന്‍ സംസ്ഥാനങ്ങളെ അനുവദിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷം സെലക്ട് കമ്മിറ്റിക്ക് മുമ്പാകെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി മാണി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: