വിഴിഞ്ഞം തുറമുഖ പദ്ധതി വര്‍ഷങ്ങളായി ഇഴഞ്ഞുനീങ്ങുമ്പോള്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി മോഡല്‍) വിഴിഞ്ഞം തുറമുഖനിര്‍മാണത്തിന് ആഗോള ടെണ്ടര്‍ വിളിക്കണമെന്ന് തീരുമാനമെടുത്തു. ഇതിനെതിരെ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ ലാന്‍ഡ് ലോര്‍ഡ് മോഡലില്‍ തുറമുഖം നിര്‍മിക്കാനും ടെണ്ടറുകള്‍ വിളിക്കാനും തീരുമാനമായി. പക്ഷേ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പിപിപി മോഡലില്‍ തുറമുഖം നിര്‍മിക്കാനാണ് തീരുമാനിച്ചത്.
വര്‍ഷങ്ങളായി ഈ തുറമുഖം ലേലത്തിലെടുക്കാന് ആരും തയ്യാറാകാതിരുന്നപ്പോഴാണ് അദാനി ഗ്രൂപ്പ് അതിന് സന്നദ്ധത പ്രകടിപ്പിച്ചത്. എന്നാലിപ്പോള്‍ ഈ പദ്ധതിയുടെ നിര്‍മാണം അനിശ്ചിതമായി നീളുകയാണ്. അനാവശ്യവിവാദങ്ങള്‍ കുത്തിപ്പൊക്കി കാലതാമസം വരുത്തിയാല്‍ വിഴിഞ്ഞം പദ്ധതി തമിഴ്നാടിന് പോകുമെന്ന് തുറമുഖ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിരിക്കുന്നു. വികസനത്തെ മറന്നുകൊണ്ടുള്ള രാഷ്ട്രീയം കേരളത്തിന് ഹാനികരമാണെന്നും ഗഡ്കരി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അദാനിയെ തുറമുഖ നിര്‍മാണത്തിന് ക്ഷണിക്കാത്ത കേരളത്തിന്റെ നിലപാട് കേന്ദ്രം അംഗീകരിക്കുന്നില്ല. കേരളത്തിന് വികസനം വേണ്ടെങ്കില്‍ വികസനോത്സുകരായ തമിഴ്നാടിന് കുളച്ചലില്‍ തുറമുഖം നിര്‍മിക്കാന്‍ ബിജെപി സര്‍ക്കാര്‍ അനുമതി നല്‍കും. ഇതോടെ സ്വപ്നപദ്ധതി എന്ന് വിശേഷിപ്പിക്കാവുന്ന വിഴിഞ്ഞം കേരളത്തിന് നഷ്ടമാകുകയും ചെയ്യും.
അദാനിയ്ക്ക് തുറമുഖം കൈമാറുമ്പോള്‍ ഒരിഞ്ചു ഭൂമിപോലും കേരളത്തിന് നഷ്ടമാകില്ലെന്നും തുറമുഖത്തിന്റെ ലൈസന്‍സ് മാത്രമേ നല്‍കുന്നുളളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. 6700 കോടിയുടേതാണ് പദ്ധതി. സൈറ്റ് വികസനം, കടല്‍ നികത്തല്‍, ഡ്രെഡ്ജിംഗ് മുതലായവ കേരളം ചെയ്യേണ്ടിവരും. ഈ സ്വപ്നപദ്ധതി കേരളത്തിന് വികസനം കൊണ്ടുവരുമെന്നും ഇപ്പോള്‍ കൊളംബോവിനു പോകുന്ന ഭാരതത്തിന്റെ 40 ശതമാനം ട്രാന്‍സ്ഷിപ്പ്മെന്റ് വിഴിഞ്ഞത്തിലൂടെയാകുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.
കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് കേരളത്തിന് കൂടുതല്‍ ലാഭം കൊയ്യാനുള്ള അവസരം നല്‍കും. വിഴിഞ്ഞത്തിന് ദുബായ് പോര്‍ട്ടില്‍നിന്നും കൊളംബോവില്നിന്നും കടുത്ത മത്സരം നേരിടേണ്ടിവരും. ഈ പദ്ധതി സാമ്പത്തിക വികസനം കൊണ്ടുവരില്ലെന്നും ഏക്കറുകണക്കിന് കടല്‍ നികത്തിയെടുക്കുമ്പോള്‍ മറൈന്‍ ഇക്കോളജി നശിപ്പിക്കപ്പെടുമെന്നും അത് കടലിലെ ചില ജീവിവര്‍ഗങ്ങളെ ഇല്ലാതാക്കുമെന്നും ചില കോണുകളില്‍നിന്നും മുറവിളി ഉയരുന്നുണ്ട്. കൂടാതെ വിഴിഞ്ഞത്തിന് ചുറ്റുമുളള 11 ഗ്രാമങ്ങളിലെ 20,000 മുക്കുവര്‍ ഭൂരഹിതരുമാകുമത്രെ.
വിഴിഞ്ഞത്തിനു ചുറ്റും 31 ബീച്ച് റിസോര്‍ട്ടുകളുണ്ട്. വിഴിഞ്ഞം കേരള ടൂറിസത്തിന്റെ അവിഭാജ്യഘടകമാണ്. കേരള ടൂറിസം 68,000 കോടി രൂപയുടെ ബിസിനസ്സാണ്. ഇതില്‍ 30 ശതമാനവും ലഭിക്കുന്നത് കോവളം-പൂവാര്‍ വഴിയാണ്. ഈ ആശങ്കകളുടെയൊക്കെ സത്യാവസ്ഥ പരിശോധിക്കപ്പെടട്ടെ. പക്ഷേ കേരളത്തിന് ഗുണകരമാകുന്ന വികസനപദ്ധതികള്‍ വരുമ്പോള്‍ അഴിമതി ലക്ഷ്യമിട്ട് അത് നീട്ടിക്കൊണ്ടുപോകുന്ന രീതിയാണ് ഇടത്-വലത് മുന്നണികള്‍ പയറ്റുന്നത്. കൊച്ചി മെട്രോയുടെ നിര്‍മാണകാര്യത്തില്‍ നാം ഇത് കണ്ടതാണ്. ഇതുതന്നെയാണ് ഇപ്പോള്‍ വിഴിഞ്ഞം പദ്ധതിയെ മുന്‍നിര്‍ത്തിയും ചിലര്‍ കളിക്കുന്നത്.
വിഴിഞ്ഞം കരാറിനെതിരെ വരുന്ന മറ്റൊരാപേക്ഷം അദാനി ഗ്രൂപ്പിന് 21346 കോടി ലഭിക്കുമ്പോള്‍ കേരളത്തിന് 2181 കോടി മാത്രമേ ലഭിക്കുകയുള്ളൂവെന്നും ഇത് കേരളത്തെ കടക്കെണിയിലാക്കുമെന്നുമാണ്. ജനതാല്‍പ്പര്യം സംരക്ഷിച്ചേ കരാറുമായി മുന്നോട്ടു പോകൂ എന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്യുന്നുണ്ട്. വിഴിഞ്ഞം ലേലത്തിന് ടെണ്ടര്‍ സമര്‍പ്പിച്ചത് അദാനി മാത്രമാണ് എന്ന സാഹചര്യത്തിലാണ് നിര്‍മാണചുമതല അവര്‍ക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാരിന് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ബിജെപിയും വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തില്‍ ഇടതു-വലതു മുന്നണികള്‍ തമ്മിലുള്ള സ്പര്‍ദ്ദ കേരള വികസനത്തെ സാരമായി ബാധിക്കുന്നതിന്റെ ഒടുവിലത്തെ തെളിവാണ് വിഴിഞ്ഞം. മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തിലും ഇക്കാര്യത്തില്‍ സമവായത്തിലെത്താനായില്ല. ലേലത്തിനുവന്ന ഏകകക്ഷി അദാനി മാത്രമായിരുന്നു എന്ന കാര്യം വിസ്മരിക്കപ്പെടുന്നു. കുളച്ചല്‍ തുറമുഖ നിര്‍മ്മാണത്തിന് തമിഴ്നാട് പ്രാരംഭ നടപടികള്‍ തുടങ്ങിയതോടെ ഇടതു-വലതു കക്ഷികള്‍ സമവായത്തിലെത്തിയില്ലെങ്കില്‍ തമിഴ്നാടിന്റെ കുളച്ചല്‍ പദ്ധതി വിഴിഞ്ഞത്തിനെ അപ്രസക്തമാക്കുമെന്നും ഈ തീരാനഷ്ടം നികത്താനാവില്ലെന്നും ഇടഞ്ഞുനില്‍ക്കുന്ന ഇടതു-വലതു കക്ഷികള്‍ ഓര്‍ക്കുന്നത് നന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: