ന്യൂദല്‍ഹി: മണ്‍സൂണ്‍ മഴ കുറഞ്ഞാല്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് സബ്സിഡിയായി ഡീസലും വൈദ്യുതിയും വിത്തുകളും നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. മണ്‍സൂണ്‍ മഴയുടെ ലഭ്യത കുറഞ്ഞാല്‍ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്ക്കരിച്ചതായി കേന്ദ്രകൃഷിമന്ത്രി രാധാമോഹന്‍സിങ് പറഞ്ഞു. കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മഴകുറയുന്നത് മുന്‍കൂട്ടി കണ്ട് കേന്ദ്രം സ്വീകരിച്ച നടപടികള്‍ കൃഷിമന്ത്രി പ്രഖ്യാപിച്ചത്.
ഊര്‍ജ്ജ, ജല, ഗ്രാമവികസന, ഭക്ഷ്യ, വളം വകുപ്പ് ഉദ്യോഗസ്ഥരുമായും കേന്ദ്രകൃഷിമന്ത്രി ചര്‍ച്ച നടത്തി. കഴിഞ്ഞ വര്‍ഷത്തിന് സമാനമായ രീതിയിലുള്ള മുന്നൊരുക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്നും വരള്‍ച്ച നേരിടാനായി എല്ലാം സജ്ജമാണെന്നും മന്ത്രി പറഞ്ഞു. മഴകുറഞ്ഞ മണ്‍സൂണ്‍ കാലം മുന്‍കൂട്ടിക്കണ്ട് പ്രതിസന്ധി മറികടക്കുന്നതിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തിനായി ഒരു നോഡല്‍ ഓഫീസറേയും കേന്ദ്രകൃഷിമന്ത്രാലയം നിയോഗിച്ചിട്ടുണ്ട്.
കര്‍ഷകര്‍ക്ക് ജലസേചനത്തിനായി ലിറ്ററിന് 10 രൂപ വീതം ഡീസല്‍ സബ്സിഡി നല്‍കും. വിവിധ പദ്ധതികളിലൂള്പ്പെടുത്തി വിത്തുകള്‍ക്ക് 50 ശതമാനം അധികം സബ്സിഡി നല്‍കും. ജലസേചനത്തിനായി കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതിയും നല്‍കും.
വര്‍ള്‍ച്ചയെ മുന്‍നിര്‍ത്തി രാജ്യത്തെ 580 ജില്ലകള്‍ കേന്ദ്രസര്‍ക്കാര്‍ നിരീക്ഷണത്തിലാണെന്നും പ്രതിസന്ധി നേരിടാനുള്ള സജ്ജീകരണങ്ങള്‍ ഇവിടങ്ങളില്‍ പുരോഗമിക്കുകയാണെന്നും കേന്ദ്രകൃഷിമന്ത്രി പറഞ്ഞു.
മണ്‍സൂണ്‍ മഴ ഇത്തവണ 88 ശതമാനം മാത്രമേ ലഭിക്കുവെന്ന കണക്ക് ജൂണ്‍ 2ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം പുറത്തുവിട്ടിരുന്നു. രാജ്യത്തിന്റെ വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളെയാണ് ഇത്തവണ വരള്‍ച്ച ഗുരുതരമായി ബാധിക്കുകയെന്നാണ് സൂചന.
കഴിഞ്ഞ തവണ 12 ശതമാനം കുറവ് മഴയാണ് രാജ്യത്ത് ലഭിച്ചത്. ഇതു ഭക്ഷ്യധാന്യങ്ങളുടേയും മറ്റും ഉല്‍പ്പാദനത്തെ ഗുരുതരമായി ബാധിച്ചിരുന്നു. ഇതേ തുടര്‍ന്ന് 2014 ജൂലൈ മുതല്‍ 2015 ജൂണ്‍ വരെയുള്ള വിളവെടുപ്പ് വര്‍ഷത്തില്‍ രാജ്യത്തെ ഭക്ഷ്യോല്‍പ്പാദനം മുന്‍വര്‍ഷത്തെ 265.04 മില്യണ്‍ ടണ്ണില്‍ നിന്നും 251.12 മില്യണ്‍ ടണ്ണിലേക്ക് കുറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: