തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ നിയമോപദേശത്തില്‍ കുരുങ്ങി വിജിലന്‍സ്. മാണി ബാറുടമകളില്‍ നിന്നു പണം വാങ്ങിയതിനു തെളിവില്ലെന്നും കേസ് കോടതിയില്‍ നിലനില്‍ക്കില്ലെന്നും നിയമോപദേശം ലഭിച്ചതോടെ വിജിലന്‍സ് വെട്ടിലായിരിക്കുകയാണ്. ഉന്നത രാഷ്ട്രീയ സമ്മര്‍ദ്ദത്തിനു വഴങ്ങി മാണിയെ രക്ഷിക്കാനുള്ള അന്വേഷണമാണ് നടക്കുന്നതെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് സാഹചര്യങ്ങളെത്തിനില്ക്കുന്നത്.
ധനമന്ത്രി കെ.എം. മാണി പണം ആവശ്യപ്പെട്ടതിനും വാങ്ങിയതിനും തെളിവില്ലെന്നാണ് നിയമോപദേശം. എന്നാല്‍ മന്ത്രിക്കു നല്‍കാനായി ബാറുടമകള്‍ പണം പിരിച്ചതിനും അതു മന്ത്രിമന്ദിരത്തില്‍ കൊണ്ടുപോയി കൈമാറിയതിനും ശക്തമായ തെളിവുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ പക്ഷം. ഇതിനിടയില്‍ ഇനി നിര്‍ണായകമാവുക ഡയറക്ടറുടെ നിലപാടായിരിക്കും. വിജിലന്‍സ് എഡിജിപിയുടെ പരിശോധനയ്ക്കു ശേഷമാവും ഡയറക്ടര്‍ തീരുമാനമെടുക്കുക.
എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതു സംബന്ധിച്ചു വിജിലന്‍സ് ഡയറക്ടര്‍ തീരുമാനമെടുക്കാന്‍ വൈകിയേക്കും. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലും നിയമോപദേശവും രണ്ടു തട്ടിലായതോടെയാണ് പെട്ടെന്നൊരു തീരുമാനത്തില്‍ എത്താന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചത്. പണം കൊടുത്തതിനു തെളിവുണ്ടാവുകയും വാങ്ങിയതിനു തെളിവില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അന്വേഷണം പൂര്‍ണമല്ലെന്നും തുടരന്വേഷണം വേണമെന്നും കോടതിക്കു നിര്‍ദ്ദേശിക്കാം. അങ്ങിനെ വന്നാല്‍ മാണി വീണ്ടും കുരുക്കിലാകും. ഈ സാഹചര്യത്തില്‍ അഡ്വക്കേറ്റ് ജനറല്‍ ഉള്‍പ്പെടെയുള്ളവരുടെ നിയമോപദേശം ആരാഞ്ഞതിനു ശേഷം മാത്രമേ വിജിലന്‍സ് ഡയറക്ടര്‍ അന്തിമ തീരുമാനത്തിലെത്തൂ. എന്നാല്‍ കോണ്‍ഗ്രസ് നിയമിച്ച എജിയും മാണിക്കനുകൂലമായ നിയമോപദേശമേ നല്‍കൂ എന്നതില്‍ തര്‍ക്കമില്ല.
നേരത്തെ ക്വിക്ക് വെരിഫിക്കേഷന് എടുക്കുന്നത് സംബന്ധിച്ച് എജി നല്കിയ നിയമോപദേശം തള്ളിയാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. അതുപോലെ ഇപ്പോഴും ലഭിച്ചിരിക്കുന്ന നിയമോപദേശങ്ങള്‍ തള്ളി അന്തിമ തീരുമാനം എടുക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കു കഴിയും. പക്ഷെ കോഴ വാങ്ങിയതിനു തെളിവില്ലെന്നു പറഞ്ഞ് കുറ്റപത്രം സമര്‍പ്പിക്കാനാണ് സാധ്യത.
എങ്കിലും എവിഡന്‍സ് ആക്ടു പ്രകാരം മാണിക്കെതിരായ കേസ് കോടതിയില്‍ നിലനില്ക്കും. ഇത് വിജിലന്സിനുമറിയാം.
മാണിക്ക് ക്ലീന്‍ ചീട്ടു നല്കി കുറ്റപത്രം സമര്‍പ്പിച്ചാല്‍ പരാതി നല്കിയ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് മേല്‍ക്കോടതിയെ സമീപിക്കുമെന്നുറപ്പാണ്. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് ബാര്‍ അസോസിയേഷന് വൈസ്പ്രസിഡന്റ് ബിജു രമേശും വ്യക്തമാക്കിയിട്ടുണ്ട്. ഇത് വിജിലന്‍സിന് തിരിച്ചടിയാകും. എന്നാല്‍ തല്ക്കാലം അരുവിക്കര തെരഞ്ഞെടുപ്പിനു മുമ്പ് ബാര്‍കോഴ കേസ് പൂട്ടിക്കെട്ടി കയ്യൊഴിയാനാണ് വിജിലന്‍സിന്റെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: