ഇതുകേട്ട് ശിഖിദ്ധ്വജന് ചോദിച്ചു മഹാത്മാവോ ചിന്താമണി രത്നപ്രാപ്തിയുടെ ആന്തരാര്‍ത്ഥം വിശദമായി പറഞ്ഞാലും.
രാജാവേ ! ശാസ്ത്രകുശലനെങ്കിലും ആത്മജ്ഞാനമില്ലാത്ത രാജാവ് അങ്ങുതന്നെയാണ് സര്വകര്മഫലത്യഗമാണ് ചിന്താമണി രത്നത്തിന്റെ മര്‍മ്മം രാജ്യവും ഉപേക്ഷിച്ച് സര്‍വ്വ ദു:ഖനാശവും സര്‍വ്വത്യാഗ സമ്പന്നവുമായ ചിന്താമണികരസ്ഥമാക്കാന് യത്നിക്കുന്നു. അഹംബുദ്ധി ബാക്കിയുള്ളതിനാല്‍ അങ്ങയില്‍ സര്‍വത്യാഗം പൂര്‍ണ്ണമായിട്ടില്ല. സര്‍വത്യാഗ രൂപമായ ചിന്താമണി നഷ്ടമായപ്പോള്‍ സങ്കല്പ ദൃഷ്ട്യാ താങ്കള്‍ തപസ്സാകുന്ന കാചമണി സ്വീകരിച്ചിരിക്കുന്നു. സുസാധ്യമായ അമിതാനന്ദത്തെ ഉപേക്ഷിച്ച് അങ്ങ് പരിമിതാനന്ദത്തെ പ്രാപിച്ചിരിക്കുന്നു. ഇനി ഞാന്‍ ഗജേന്ദ്രോപാഖ്യാനമെന്ന മറ്റൊരു കഥപറയാം.
പണ്ട് വിന്ധ്യാപര്‍വത താഴ്വരയില് ആനക്കൂട്ടങ്ങളുടെ തലവനായി തലയെടുപ്പുള്ള ഒരു കൊമ്പനാന ഉണ്ടായിരുന്നു. വേട്ടക്കാരുടെ കെണിയില്‍ പെടാതെ ജാഗ്രത പുലര്‍ത്തിയിരുന്നെങ്കിലും ഒരിക്കല്‍ ആ ഗജവീരന് പാപ്പാനൊരുക്കിയ ആനക്കുഴിയില്‍ വീണുപോയി. അതിനെ വലിയ ഇരുമ്പു ചങ്ങലകൊണ്ട് ബന്ധിച്ച് കുഴിയില്‍ നിന്നുംകയറ്റി ആനയെ മെരുക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിച്ചു. മെരുങ്ങുന്നതിന് പകരം ആന തന്റെ കൊമ്പുകള്‍ ഉപയോഗിച്ച് ചങ്ങലമുറിച്ച് രക്ഷപ്പെടുവാനാണ് ശ്രമിച്ചത്. മരക്കൊമ്പില്‍ കയറിയിരുന്ന് ആനയുടെ ചേഷ്ടകള്‍ ശ്രദ്ധിച്ചുകൊണ്ടിരുന്ന പാപ്പാന് ആനയെ കൂടുതല്‍ ബലമുള്ള ചങ്ങലകൊണ്ട് ബന്ധിക്കാനായി ആനപ്പുറത്തേക്ക് ചാടുകയും ചാട്ടം പിഴച്ച് അയാള്‍ നിലത്തുവീഴുകയും ചെയ്തു.
തനിക്ക് ദ്രോഹം ചെയ്തവനാണെങ്കിലും നിരായുധനും നിസ്സഹായനുമായ പാപ്പാനെ ഉപദ്രവിക്കാതെ ആന കാട്ടിലേക്ക് മറഞ്ഞു. പാപ്പാനാകട്ടെ കാട്ടില്‍ ഒരു ഭഗത്ത് ഒരു വലിയ കുഴി തീര്‍ത്ത് പച്ചപടര്പ്പുകളിട്ട് മൂടി കാത്തിരുന്നു. അധികം താമസിയാതെത്തന്നെ കാട്ടില്‍ ചുറ്റി സഞ്ചരിച്ചിരുന്ന ആന ആ കുഴിയില്‍ വീണു. ആവശ്യമല്ലാത്ത സഹാനുഭൂതി കാരണം അന്ന് ആനക്കാരനെ കൊല്ലാതെ വിട്ടതിലുള്ള ദുര്യോഗമാണ്. ഇപ്പോള്‍ താന്‍ അനുഭവിക്കുന്നതെന്ന സത്യം ബോധ്യമായി. അല്ലയോ രാജശ്രേഷ്ഠാ വര്‍ത്തമാനകാല പ്രവൃത്തികളാല്‍ ഭാവികാലം സുരക്ഷിതമാക്കാന്‍ ശ്രമിക്കാത്ത മര്‍ത്ത്യ സമൂഹത്തിന്റെ അവസ്ഥയാണ് ഇവിടെ ചിത്രീകരിച്ചത്.
ഇവിടെ ആനയെന്നു പറഞ്ഞത് താങ്കളെത്തന്നെയാണ്. ദീനനായ അങ്ങയുടെ അജ്ഞാനമാണ് ആനക്കാരന് അതിശക്തനായ ആന ദൂര്‍ബലനായ ആനക്കാരനാല്‍ ബദ്ധനായി ദു:ഖിയും ദീനനുമായിത്തീരുന്നു. ചങ്ങലയാല്‍ ആനയെന്നപോലെ ആശാപാശങ്ങളാല്‍ താങ്കളും ബദ്ധനാണ്. ഇരുമ്പു ചങ്ങലയേക്കാള്‍ കഠിനവും വിപുലവുമാണ് ആശാപാശം. ഇരുമ്പുചങ്ങല കാലംകൊണ്ട് മുറിഞ്ഞുപോകുമ്പോള്‍ ആശാപാശം കാലംകൊണ്ട് കൂടുതല്‍ ശക്തിപ്രാപിക്കുന്നു. രാജത്യാഗ സമയത്തുതന്നെ അജ്ഞാനത്തെ ത്യജിച്ചിരുന്നെങ്കില്‍ പിന്നീടൊരിക്കലും തപസ്സും യാഗങ്ങളും വേണ്ടിവരുമായിരുന്നില്ല. മഹര്‍ഷേ പരമതത്ത്വജ്ഞയും ശ്ലാഘ്യചരിതയുമായ താങ്കളുടെ പത്നി ചൂഡാലയുടെ ഉപദേശം എന്തിനുപേക്ഷിച്ചു. പരമജ്ഞാനവതിയായ അവളുടെ വാക്കുകള്‍ സ്വീകരിച്ച് താങ്കളുടെ സര്വ്വത്യാഗാരംഭം എന്തുകൊണ്ടാണ് പൂര്‍ത്തിയാക്കാത്തത്.
രാജാവ് ചോദിച്ചു. മഹാത്മാവേ ഞാന്‍ രാജ്യം, ഭവനം, പുത്രഭാരാദികള് സമ്പത്ത് എല്ലാം ഉപേക്ഷിച്ചു. ഇവയൊന്നും സര്വ്വത്യാഗമായിരുന്നില്ലെന്നുണ്ടോ? രാജാവേ! രാജ്യവും ഭവനവും ധനവും ബന്ധുവര്‍ഗ്ഗങ്ങളും ഒന്നുംതന്നെ താങ്കളുടേതായിരുന്നില്ല. താങ്കളുടേതല്ലാത്തവ ഉപേക്ഷിക്കുന്നത് എങ്ങിനെ സര്വ്വത്യാഗമാകും. അത്യുഗ്രവും പ്രബലവുമായ രാഗം ഇനിയും പരിത്യജിക്കപ്പെടാതിരിക്കുന്നു.
രാജാവ് പറഞ്ഞു. കാനനവും, തപസ്സും പര്ണശാലയും ഹോമദ്രവ്യങ്ങളും ദേഹത്തെത്തന്നേയും ഞാനിതാ പരിത്യജിക്കുന്നു. ഇതുകൂടാതെ എന്താണ് സര്വ്വത്യാഗത്തിന്ന് തടസ്സമായി നില്‍ക്കുന്നതെന്ന് അരുള്‍ ചെയ്താലും.
രാജാവേ ഈ കാണുന്ന പ്രപഞ്ചവും ബന്ധവുമെല്ലാം മനസ്സെന്നു പറയപ്പെടുന്നു. അതിനെ ഉപേക്ഷിക്കാമെങ്കില്‍ സര്വ്വത്യാഗമായി. ജന്മങ്ങള്ക്കും കര്‍മ്മങ്ങള്‍ക്കുമെല്ലാം ബീജം മനസ്സുതന്നെയാണ്. അതുതന്നെയാണ് സര്വ്വജഗത്തായി പരിണമിച്ചിരിക്കുന്നത്. ജീവാദിനാമങ്ങളാല് വ്യാപരിക്കപ്പെടുന്നതും മനസ്സുതന്നെയാണ്. കാറ്റ് വൃക്ഷത്തെ ചലിപ്പിക്കുന്നതുപോലെ ദേഹത്തെ ചലിപ്പിക്കുന്നതും മനസ്സാണ്. ചിത്തത്തെ ത്യജിച്ചാല്‍ ദ്വൈതഭാവം നീങ്ങി സര്‍വത്ര ഏകഭാവന ഉദയംചെയ്ത് പരമവും ശാന്തവും സ്വച്ഛവും, അനാമയവുമായ പരമപദം ശേഷിക്കും. ശാന്തനും സ്വസ്ഥനുമായി അങ്ങ് വിരാജിക്കും. രാജശ്രേഷ്ഠ! താങ്കളുടെ വാസ്തവസ്വരൂപം അതാണ്.
രാജാവു പറഞ്ഞു അല്ലയോ വിജ്ഞാനിയായ ദേവപുത്ര, അത്യന്താനുഗ്രഹ ഹേതുവായ നിര്‍മ്മല ചിത്തവൃത്തി എന്താണെന്ന് അരുളിയാലും.
രാജര്‍ഷേ വാസനയുടെ പര്യായമാണ് മനസ്സ്. സര്‍വ്വ അനര്‍ത്ഥങ്ങള്‍ക്കും ബീജമായ അഹങ്കാരമാണ് ചിത്ത വൃക്ഷത്തെ മുളപ്പിക്കുന്നത്. നിശ്ചയാത്മകവും നിരാകാരവുമായ ചിത്താഹങ്കാരത്തിന്റെ ബീജാങ്കുരമാണ് ബുദ്ധി. അത്യന്തം സൂക്ഷ്മമായ ആ ബീജാങ്കുരത്തെ സങ്കല്പദളങ്ങള് പൊതിഞ്ഞ് തഴപ്പിച്ച് വളര്‍ത്തുന്നു. ഇത്തരം വൃക്ഷത്തിന്റെ സങ്കല്പ സന്ദേഹാദി വാസനാശാഖകളെ ക്ഷണംതോറും മുറിച്ചുതള്ളണം. വേരോടെ നശിപ്പിക്കുന്നതാണ് പ്രധാനം. മനോവൃക്ഷത്തെ നാരായവേരോടെ പുഴക്കിയെടുത്ത് ചുട്ടെരിച്ചുകളയാന്‍ താങ്കള്‍ യത്നിക്കുക.രാജാവ് ചോദിച്ചു.
മഹാത്മാവേ, ചിത്ത വൃക്ഷത്തെ ദഹിപ്പിച്ചുകളയാന്‍ പ്രയോജനകരമായ അഗ്നി ഏതാണ്.മഹാരാജാവെ ഞാനാര് എന്ന രൂപത്തിലുള്ള ആത്മവിചാരമാണ് മനോദുര്വൃക്ഷ ബീജത്തെ ദഹിപ്പിക്കുന്നതിന്നുള്ള അഗ്നി. ഇതുകേട്ട് രാജാവു പറഞ്ഞു. അല്ലയോ ദേവ ഞാന്‍ ജഗത്തല്ല. മാംസരക്താതി രൂപമായ ശരീരവും കര്‍മ്മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും അഹങ്കാരങ്ങളും ഞാനല്ല. ജഡസ്വരൂപങ്ങളാകയാല് ഇവയെല്ലാം ചേതനാത്മാവായ എന്നില്‍ നിന്നും അന്യമാണ്. ചിദാത്മാവില്‍ ഞാനെന്ന ഭാവം ഉണ്ടാകുകയാണ് ചെയ്യുന്നത്.
ശരി രാജാവേ ജഡരൂപങ്ങളായതുകൊണ്ട് ഇവയൊന്നും താങ്കളല്ലെങ്കില്‍ താങ്കള്‍ പിന്നെ ആരാണെന്നു പറയുക.
രാജാവ് പറഞ്ഞു. ബുദ്ധിക്ക് വിഷയീഭവിക്കുന്ന സര്‍വ പദാര്‍ത്ഥങ്ങളും യാതൊന്നില്‍ അറിയപ്പെടുകയും നിര്‍ണ്ണയിക്കപ്പെടുകയും ചെയ്യുന്നുവോ നിര്‍മ്മലവും, അജവും, ചിന്മാത്രവുമായ ആ ചൈതന്യമാണ് ഞാന്‍. അങ്ങിനെയുള്ള എന്റെ ഹൃദയത്തില്‍ മനോവൃക്ഷത്തിന്റെ ബീജമായ അഹങ്കാരം അകാരണമായി ചേര്‍ന്നിരിക്കുന്നു. അതിനെ ഉപേക്ഷിക്കാന്‍ ഞാന്‍ അശക്തനാകയാല്‍ ദുഃഖിക്കുന്നു.
ഇതിനു മറുപടിയായി ആഗതന് പറഞ്ഞു. രാജാവേ കാരണത്തില്‍ നിന്നല്ലാതെ കാര്യമുണ്ടാകില്ല. അതുകൊണ്ട് താങ്കളെ ദുഃഖിപ്പിക്കുന്ന അഹംഭാവത്തിന്റെ കാരണമെന്തെന്നന്വേഷിക്കുക.
അഹംഭാവത്തിന് കാരണം വൃത്തിജ്ഞാനം അഥവാ ചിത്തിന്റെ ചേത്യോന്മുഖത്വം ആകുന്നു. ദുഃഖഹേതുവായ ആ ചേത്യം ശമിക്കാന്‍ മാര്‍ഗ്ഗമെന്തെന്നും രാജാവ് ചോദിച്ചു.
ഇതിനു മറുപടിയായി ആഗതന് ഒരു മറുചോദ്യമാണ് ഉന്നയിച്ചത്. അഹംഭാവകാരണം വൃത്തിജ്ഞാനമാണെങ്കില് വൃത്തിജ്ഞാനത്തിന്ന് കാരണമെന്താണ്?
രാജാവ് പറഞ്ഞു. ദേഹാദിരൂപത്തിലുള്ള അസത്യസ്ഫുരണത്തോടുകൂടിയ വസ്തു സത്തകൊണ്ട് വൃദ്ധിജ്ഞാനമുണ്ടാകുന്നു. എന്നാല്‍ മനസ്സിനു കാരണമായി വൃത്തി അഹങ്കാരവും അതിന്നു കാരണമായ വൃത്തി ജ്ഞാനവും നശിക്കുന്നതിന്നുള്ള വസ്തുസത്തയുടെ മിഥ്യാത്വം മനസ്സിലാകുന്നില്ല.ഇതിനു മറുപടിയായി ആഗതന് പറഞ്ഞു. കാരണമില്ലാതെ ഉണ്ടാകുന്ന കാര്യം വാസ്തവമായിരിക്കുകയില്ല. കയറുകണ്ട് സര്‍പ്പമെന്ന് തെറ്റിദ്ധരിക്കുന്നതുപോലെ ഭ്രാന്തിജന്യമായ ഒരു തോന്നലാണ്.
ഇതുകേട്ട് രാജാവ് ചോദിച്ചു. ജഗത്ത് മിഥ്യയാണെന്ന് പ്രസിദ്ധമാണല്ലോ സ്രഷ്ടാവായ ബ്രഹ്മാവ് അതിന് കാരണമാണെന്ന് പറയാമോ?
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: