ന്യൂദല്‍ഹി: സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്നു രാവിലെ ദല്‍ഹിയില്‍ തുടങ്ങി. യോഗത്തില്‍ പങ്കെടുക്കാനായി ദല്‍ഹിയിലെത്തിയ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി.
പാര്‍ട്ടി ആസ്ഥാനമായ എ.കെ.ജി ഭവനില്‍ ഏഴുമണിയോടെ തുടങ്ങിയ ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു. തനിക്കെതിരെ സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിലുള്ള പ്രതിഷേധം ജനറല്‍ സെക്രട്ടറിയെ വി.എസ് അറിയിച്ചതായാണ് സൂചന. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ താന്‍ ഉന്നയിച്ചുപോരുന്ന പരാതികളെല്ലാം വി.എസ് വിശദമായി യെച്ചൂരിക്ക് മുന്നില്‍ അവതരിപ്പിച്ചതായാണ് വിവരം.
എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വി.എസും യെച്ചൂരിയും വെളിപ്പെടുത്തിയില്ല. കേന്ദ്ര കമ്മിറ്റിക്ക് മുന്നോടിയായുള്ള കാര്യങ്ങളാണ് സംസാരിച്ചതെന്ന് ചര്‍ച്ചക്ക് ശേഷം യെച്ചൂരിക്കൊപ്പം പുറത്തിറങ്ങിയ വി.എസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും വി.എസ് മറുപടി നല്‍കിയില്ല.
പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്ത പുതിയ കേന്ദ്രകമ്മിറ്റിയുടെ ആദ്യ യോഗമാണു ചേരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: