പാനൂര്‍ (കണ്ണൂര്‍): സിപിഎം കേന്ദ്രത്തില്‍ സ്ഫോടനം. രണ്ടുപേര്‍ മരിച്ചു. രണ്ട് പേരുടെ നില ഗുരുതരം. പാനൂരിനടുത്ത് ഈസ്റ്റ് ചെറ്റക്കണ്ടിയിലാണ് ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ നാടിനെ നടുക്കിയ സ്ഫോടനം നടന്നത്. സിപിഎം പ്രവര്‍ത്തകരായ തെക്കുംമുറി കിളമ്പില്‍ ഷൈജു (35), ചെറ്റക്കണ്ടി വടക്കെകാരാല് സുബീഷ് (28) എന്നിവരാണ് മരിച്ചത്. ചമതക്കാട് തേച്ചെന്റവിട രതീഷ് (27), ചെറ്റക്കണ്ടിയിലെ നിജീഷ്(24) എന്നിവരെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിജനമായ കക്രോട്ടുകുന്നുമ്മല് ഭാഗത്തുവച്ച് ബോംബ് നിര്‍മ്മിക്കുന്നതിനിടെയായിരുന്നു സ്ഫോടനം. പൊട്ടിത്തെറിയുടെ ശബ്ദം കീലോമീറ്ററോളം പ്രകമ്പനം സൃഷ്ടിച്ചതായി നാട്ടുകാര്‍ പറഞ്ഞു.ഉയര്‍ന്ന പ്രദേശമായതിനാല്‍ ഏറെ വൈകിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചത്. ശരീരാവശിഷ്ടങ്ങളും പൊട്ടാത്ത ബോംബുകളും സിപിഎം പ്രവര്‍ത്തകര്‍ പോലീസ് എത്തും മുന്‍പ് എടുത്തു മാറ്റി. ഒരു മണിക്കൂര്‍ കഴിഞ്ഞാണ് പോലീസ് സ്ഥലത്തെത്തിയത്. അതിനകം കക്രോട്ടുകുന്ന് വളഞ്ഞ് ആളുകളെ തുരത്തിയോടിച്ച സിപിഎം പ്രവര്‍ത്തകര്‍ തെളിവുകള്‍ നശിപ്പിച്ചിരുന്നു.
സ്ഫോടനം നടന്ന സ്ഥലം തീയിട്ട നിലയിലാണ്. കയ്യില്‍ കെട്ടിയ ചരടുകളും കഴുത്തിലണിഞ്ഞ മാലയുടെ ഭാഗങ്ങളും സ്ഫോടനം നടന്ന സ്ഥലത്തിന്റെ കശുമാവിന് ചില്ലയില്‍ തൂങ്ങി കിടക്കുന്നുണ്ട്. പിക്കപ്പ് വാനില്‍ കയറ്റിയാണ് പരിക്കേറ്റവരെ സിപിഎം നിയന്ത്രണത്തിലുളള തലശേരി സഹകരണ ആശുപത്രിയിലെത്തിച്ചത്. ഷൈജുവും സുബീഷും ആശുപത്രിയില്‍ എത്തും മുന്‍പേ മരിച്ചു. പോളിത്തീന്‍ കവറില്‍ പൊതിഞ്ഞാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. രണ്ട് പേരുടെയും മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പരിക്കേറ്റവരുടെ കൈപ്പത്തികളും കാലുകളും തകര്‍ന്ന നിലയിലാണ്.
പരിക്കേറ്റവര്‍ ഇനിയുമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് വിവിധ ആശുപത്രികള്‍ പോലീസ് നിരീക്ഷണത്തിലാണ്. സ്ഫോടനം നടന്ന സ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയില്‍ നാല് സ്റ്റീല്‍ ബോംബുകളും നിര്‍മ്മാണ സാമഗ്രികളും കണ്ടെടുത്തു. ദുരന്ത സ്ഥലത്ത് രക്തം തളംകെട്ടിക്കിടക്കുന്നുണ്ട്. എഡിജിപി ശങ്കര്‍റെഡ്ഡി, ഡിഐജി ദിനേന്ദ്രകശ്യപ്, കണ്ണൂര്‍ പോലീസ് ചീഫ് ഉണ്ണിരാജ, ഡിവൈഎസ്പി വിശ്വനാഥന്, കൂത്തുപറമ്പ് സിഐ പ്രേംസദന്, പാനൂര്‍, കൊളവല്ലൂര്‍, കൂത്തുപറമ്പ് എസ്ഐമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി.
ബോംബ് സ്ക്വാഡും ഡോഗ്സ്ക്വാഡും സ്ഫോടനം നടന്ന സ്ഥലവും പരിസരവും പരിശോധിച്ചു. പൊയിലൂര്‍ മേഖലയില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള സിപിഎം നേതൃത്വത്തിന്റെ ശ്രമത്തിന്റെ ഭാഗമാണ് ബോംബ് നിര്‍മ്മാണമെന്നാണ് സൂചന. പരിക്കേറ്റ രതീഷ് പൊയിലൂര്‍ ചമതക്കാട് സ്വദേശിയാണ്. അശ്രദ്ധമായി സ്ഫോടകവസ്തു കൈകാര്യം ചെയ്തതിനു കൊളവല്ലൂര്‍ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: