ധാക്ക∙ ബംഗ്ലാദേശില്‍ വൈദ്യുതി നിലയങ്ങള്‍ സ്ഥാപിക്കാന്‍ ഇന്ത്യയിലെ പ്രമുഖ വ്യവസായ സംരംഭകരായ അദാനി ഗ്രൂപ്പും റിലയന്‍സ് ഗ്രൂപ്പും ബംഗ്ലദേശ് പവര്‍ ഡെവലപ്മെന്റ് ബോറ്റ്ഡുമായി കരാര്‍ ഒപ്പുവച്ചു. 4,600 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്ന പ്ലാന്റാണ് ഇരുകമ്പനികളും ചേര്‍ന്ന് സ്ഥാപിക്കുക.
ഇരു കമ്പനികളും ബംഗ്ളാദേശ് ഊര്‍ജ്ജ വികസന ബോര്‍ഡുമായി വെവ്വേറെ ധാരണാപത്രങ്ങളാണ് ഒപ്പുവച്ചത്. റിലയന്‍സിന്റെ നേതൃത്വത്തില്‍ 3000 മെഗാവാട്ട് വൈദ്യുതി ഉല്പാദനത്തിനുള്ള നാല് പ്ലാന്റുകളാണ് സ്ഥാപിക്കുക. പ്രകൃതിവാതകം ഉപയോഗിച്ചാവും ഈ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുക. മൂന്ന് ബില്യണ്‍ ഡോളറാണ് ഇതിനായി ചെലവിടുക. കല്‍ക്കരിയില്‍ പ്രവര്‍ക്കുന്ന രണ്ട് പ്ലാന്റുകളാണ് അദാനി സ്ഥാപിക്കുക.1600 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാവുന്ന പ്ലാന്റുകള്‍ക്ക് 1.5 ബില്യണ്‍ ഡോളറാണ് ചെലവ്.
13 മാസം കൊണ്ട് പ്ലാന്റ് നിര്‍മിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശിലെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഇത് സംബന്ധിച്ച ധാരണയില്‍ എത്തിയത്. ഊര്‍ജ്ജ പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ബംഗ്ളാദേശില്‍ പുതിയ വൈദ്യുതി നിലയങ്ങള്‍ ഏറെ ആശ്വാസകരമാകും.
15 കോടി ജനസംഖ്യയുള്ള ബംഗ്ളാദേശില്‍ മൂന്നിലൊന്ന് ഭാഗവും വൈദ്യുതി ഇല്ലാത്തവരാണ്. 7000 മെഗാവാട്ട് വൈദ്യുതയാണ് ബംഗ്ളാദേശ് ഉല്പാദിപ്പിക്കുന്നത്. എന്നാല്‍, ഉപഭോഗം ഇതിലും ഏറെയാണ്. പ്രതിദിനം 1500 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് ബംഗ്ലാദേശിലുള്ളത്. 2013 മുതല്‍ ഇന്ത്യയില്‍ നിന്ന് ബംഗ്ളാദേശ് വൈദ്യുതി വാങ്ങുന്നുണ്ട്. ബംഗാളിലെ ബഹറംപൂരില്‍ നിന്ന് 400 കിലോവോള്‍ട്ട് വൈദ്യുതി എത്തിക്കുന്ന ലൈനുകളും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: