കാലങ്ങള്‍ക്കുശേഷം ഭാരതത്തില്‍ സംസ്കൃത സിനിമ നിര്‍മിക്കപ്പെടുന്നു. നീണ്ട ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇത്തരമൊരു സംരംഭമുണ്ടാവുന്നത്. പ്രശസ്ത സംവിധായകനും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ വിനോദ് മങ്കരയാണ് ഇത്തരമൊരു വിപ്ലവാത്മക സംരംഭത്തിന് മുതിരുന്നത്. എന്തുകൊണ്ട് സംസ്കൃതം എന്ന പലരുടേയും ചോദ്യങ്ങള്‍ക്കു മുമ്പില്‍ എന്തുകൊണ്ട് സംസ്കൃത സിനിമ ഉണ്ടാവുന്നില്ല എന്ന മറുചോദ്യം ചോദിക്കുകയാണ് സംവിധായകന്. തന്റെ ഏറെനാളത്തെ സ്വപ്ന പദ്ധതിയെക്കുറിച്ച് പറയുകയാണ് വിനോദ് മങ്കര.
”ലോകത്തില്‍ അന്യം നിന്നുപോകുന്ന ഭാഷയാണ് അരാമിക ഭാഷ. സിറിയയിലെ മലൗല മലമുകളില്‍ മാത്രം സംസാരിക്കപ്പെടുന്ന ഈ ഭാഷയിലാണ് സിനിമാ ലോകം കൊട്ടിഘോഷിച്ച ‘പാഷന് ഓഫ് ക്രൈസ്റ്റ്’ എന്ന മനോഹര ചിത്രം നിര്‍മിക്കപ്പെട്ടത്. തുളുവിലും ഭോജ്പുരിയിലും അപൂര്‍വ ആദിവാസി ഭാഷകളിലുമൊക്കെ ഇന്ന് ചലച്ചിത്രങ്ങളുണ്ടാവുന്നുണ്ട്. എന്നാല്‍ ലോകത്തിന്റെ നെറുകയില്‍ പ്രതിഷ്ഠിക്കപ്പെട്ട സംസ്കൃത ഭാഷയില്‍ ആകെയുണ്ടായത് രണ്ടു ചിത്രങ്ങള്‍ മാത്രം. ഇത് യഥാര്‍ത്ഥത്തില്‍ നമ്മെ നാണം കെടുത്തേണ്ടതാണ്. പ്രത്യേകിച്ച് ഭാരതീയരെ.”
ഭാരതത്തിലെ ക്ലാസിക് കൃതികളെക്കുറിച്ച് ലോകം വാതോരാതെ സംസാരിക്കുകയും പല ലോകരാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ സംസ്കൃതത്തിനു മാത്രമായി ഒരു ഡിപ്പാര്‍ട്ടുമെന്റ് ഉണ്ടാവുകയും ചെയ്യുമ്പോള്‍ സംസ്കൃതത്തോട് ഭാരതം പിന്തിരിഞ്ഞുനില്ക്കുകയാണോ, അതോ മറ്റുള്ളവര്‍ ഈ ഭാഷയെ കടത്തിക്കൊണ്ടുപോവുകയാണോ ചെയ്തത് എന്ന ഒരു വലിയ ചോദ്യം കൂടി സംവിധായകന് മുന്നോട്ടുവയ്ക്കുന്നുണ്ട്.
1983 ലാണ് ഭാരതത്തില്‍ ആദ്യ സംസ്കൃത ചിത്രം നിര്‍മിക്കപ്പെടുന്നത്. കന്നഡ ഭീഷ്മാചാര്യ എന്നറിയപ്പെട്ട ജി.വി.അയ്യര്‍ ആയിരുന്നു സംരംഭത്തിനു പിന്നില്‍. ആദിശങ്കരനെക്കുറിച്ചുള്ള ‘ആദിശങ്കരാചാര്യ’ എന്ന ചിത്രമായിരുന്നു അത്. നാഷണല്‍ ഫിലിം ഡവലപ്മെന്റ് കോര്പ്പറേഷന് ആയിരുന്നു ആ ചിത്രത്തിന്റെ നിര്‍മാതാവ.് പിന്നീട് ജി.വി.അയ്യര്‍ തന്നെ പത്തുവര്‍ഷത്തിനുശേഷം രണ്ടാമത്തെ സംസ്കൃത ചിത്രവും നിര്‍മിച്ചു.
ഭഗവദ്ഗീത. രണ്ടു ചിത്രത്തിന്റെയും സംഗീതം കൈകാര്യം ചെയ്തത് ബാലമുരളീകൃഷ്ണയായിരുന്നു. ആദിശങ്കരാചാര്യരുടെ ഛായാഗ്രഹണം നിര്‍വഹിച്ചത് മലയാളിയായ മധു അമ്പാട്ടായിരുന്നു. രണ്ടു ചിത്രങ്ങള്ക്കകം നിരവധി ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ലഭിക്കുകയുണ്ടായി. മൂന്നാമത്തെ സംസ്കൃത ചിത്രത്തിന്റെ പണിപ്പുരയ്ക്കിടയില്‍ ജി.വി.അയ്യര്‍ മുംബൈയില്‍ വച്ച് 2003 ല്‍ അന്തരിച്ചു. സംസ്കൃത ചലച്ചിത്രത്തിന്റെ ഭാവി അവസാനിച്ചു എന്ന് പലരും വിധിയെഴുതി.
ഇപ്പോഴിതാ ഭാരതത്തിന്റെ തെക്കേയറ്റത്തുനിന്ന് മൂന്നാമത്തെ സംസ്കൃത ചിത്രം രൂപംകൊള്ളുന്നു. പ്രണയാര്‍ദ്രമായ ആട്ടക്കഥയായ നളചരിതത്തില്‍ അധിഷ്ഠിതമാണ് ഈ ചിത്രം. ‘പ്രിയമാനസം’ എന്ന ഈ ചിത്രം നളചരിതരചനാകാലത്ത് ഉണ്ണായിവാരിയര്‍ നേരിട്ട ആത്മസംഘര്‍ഷങ്ങളുടെ കഥയാണ്. ഒരു സംവത്സര കാലംകൊണ്ട് തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ വച്ചാണ് ഉണ്ണായിവാരിയര്‍ നളചരിതം രചിച്ചത് എന്നാണ് കേട്ടുകേള്‍വി. ഉണ്ണായിവാരിയരുടെ കാര്യത്തില്‍ എല്ലാം കേട്ടുകേള്‍വി മാത്രമേയുള്ളൂ. അങ്ങനെ കേട്ടുകേള്വിയാവുന്നു ഉണ്ണായിയുടെ ചരിത്രം.
ഇരിങ്ങാലക്കുടയിലെ അകത്തൂട്ടു വാരിയത്ത് അന്തര്‍മുഖത്വവും ദാരിദ്ര്യവുംകൊണ്ട് ജീവിക്കുകയായിരുന്ന ഉണ്ണായിവാരിയര്‍, തന്റെ നഷ്ടപ്രണയവുമായാണ് തിരുവിതാംകൂറിലെത്തുന്നത്. ഓര്‍മകളുടെ വേട്ടയാടലുകളില്‍നിന്ന് രക്ഷപ്പെടാനായിരിക്കാം ഉണ്ണായിയുടെ ആ യാത്ര. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ കുഞ്ചന്‍ നമ്പ്യാരുടെ സൗഹൃദത്തില്‍ വേദനകളെ മറക്കാന്‍ ശ്രമിക്കുമ്പോഴാണ് ഉണ്ണായിക്ക് ആട്ടക്കഥാ രചനയ്ക്കുള്ള രാജകല്പ്പനയുണ്ടാവുന്നത്. എന്ത് എഴുതണമെന്ന് സംശയിച്ചുനിന്ന ഉണ്ണായി ഒരുപക്ഷേ തന്റെ ജീവിതം പകര്ത്തിവയ്ക്കുകയായിരുന്നിരിക്കണം. കാരണം നളചരിതത്തില്‍ അന്നേവരെ കാണാത്ത മനുഷ്യാവസ്ഥകള്‍ കൈകാലിട്ടടിച്ചു കിടന്നിരുന്നു.
ഒരുവര്‍ഷക്കാലം ഉണ്ണായി തന്റെ ജീവിതാവസ്ഥകളെ കൂട്ടിയും കിഴിച്ചുംകൊണ്ട് നാരായത്തുമ്പിനെ സുമുഖിയാക്കുകയായിരുന്നു. ”കോളേജില്‍ പഠിക്കുന്ന കാലത്താണ് ‘ആദിശങ്കരാചാര്യ’ കാണുന്നത്. അതൊരു വലിയ അത്ഭുതമായി അന്നും ഇന്നും നില്‍ക്കുകയാണ്. കാളിദാസനേയും മറ്റും വായിച്ചുതുടങ്ങിയപ്പോഴാണ് സംസ്കൃതത്തിന്റെ മധുരം തിരിച്ചറിയുന്നത്. ഡോക്യുമെന്ററി ചിത്രനിര്മാണത്തിലൂടെ ഫീച്ചര്‍ ഫിലിമിലെത്തിയപ്പോള് സംസ്കൃത ചിത്രമെന്ന ആര്‍ത്തികൂടി. നളചരിതത്തെ പലകാലങ്ങളില്‍ പലതരത്തില്‍ വായിച്ചു. നളചരിതത്തെ വെറും ആട്ടക്കഥയെന്നു വായിക്കുന്നതിനുപകരം ആത്മകഥ വായിക്കാനായിരുന്നു എനിക്കെന്നും ഇഷ്ടം. അങ്ങനെ 2003 ല്‍ ‘നളചരിതം അഞ്ചാംദിവസം’ എന്ന ഒരു ഡോക്യുമെന്ററി നിര്‍മിച്ചു.
നളചരിതത്തിലുള്ള പതിനൊന്നു ആത്മഗതങ്ങളെ വിശദമായി വായിക്കുമ്പോള്‍ ലഭിക്കുന്ന ഉണ്ണായിയുടെ പച്ചയായ ജീവിത വ്യസനങ്ങളായിരുന്നു അതിലെ പ്രതിപാദ്യം. കലാമണ്ഡലം ഗോപിയായിരുന്നു ആ ഡോക്യുമെന്ററിയെ മുന്നോട്ടു നയിച്ചത്. ഒരു ‘നള-നര-നട കഥ’ എന്നായിരുന്നു അതിനു കൊടുത്ത അടിക്കുറിപ്പ്. ആ ഡോക്യുമെന്ററിക്ക് ആ വര്‍ഷത്തെ കേരള കലാമണ്ഡലം അവാര്‍ഡ് ലഭിക്കുകയുണ്ടായി.”
ഉണ്ണായിയും നളചരിതവും വീണ്ടും വിനോദിനെ കൊതിപ്പിച്ചുകൊണ്ടിരുന്നു. അതിന്റെ വിപരീതഫലമാണ് ‘പ്രിയമാനസം’ എന്ന സംസ്കൃതചിത്രം. ഏതൊരു എഴുത്തുകാരനേയും കഥാപാത്രങ്ങള്‍ നിരന്തരമായി തലോടുകയും ചോദ്യം ചെയ്യുകയുമൊക്കെ ചെയ്യുമ്പോഴാണല്ലോ നല്ലൊരു സൃഷ്ടി ജനിക്കുന്നത്. എഴുത്തുകാരന്റെ അന്തഃസംഘര്‍ഷങ്ങളുടെ ലാവയില്നിന്നാണ് അയാളുടെ കൃതി ഉടലെടുക്കുന്നത് എന്ന കേവലമായ അടിസ്ഥാന ചിന്തയില്‍നിന്നും ക്ലാസിക് കൃതികള്‍ ഉണ്ടാവുന്നതിന്റെ സൂത്രവാക്യത്തില്‍ എഴുത്തുകാരന് തന്നെത്തന്നെ ഉരുക്കിയില്ലാതാക്കുകയോ അയാള്‍ സ്വയം നഷ്ടപ്പെടുകയോ ചെയ്യുന്നുണ്ടെന്നും ആ നഷ്ടപ്പെടല്‍ അയാളുടെ തന്നെ വേഷപ്പകര്‍ച്ചയാണ് എന്നും വിശദമാക്കുകയാണ് ഈ ചിത്രത്തിലൂടെ.
നളചരിത വേഷങ്ങളുടെ സകല ലാവണ്യവും ഒപ്പിയെടുത്തുകൊണ്ടായിരിക്കും ചിത്രം നിര്‍മിക്കപ്പെടുക എന്ന് സംവിധായകന് ഉറപ്പുപറയുന്നു. ഒപ്പം, എത്രയോ കാലത്തിനുശേഷം ഭാരതത്തില്‍ നിര്‍മിക്കപ്പെടുന്ന സംസ്കൃത ചലച്ചിത്രത്തിന് മലയാളിയായ തനിക്ക് സംവിധാനം നിര്‍വഹിക്കാന്‍ കഴിയുന്നു എന്ന ചാരിതാര്‍ത്ഥ്യവും വിനോദ് പങ്കുവയ്ക്കുന്നു. സിനിമാ കച്ചവടത്തിന്റെ പുതിയ മുഖമായ ‘സാറ്റലൈറ്റ് റൈറ്റ്’ തുടങ്ങിയ വിപണന സാധ്യതകളൊന്നും തന്നെ ഉറപ്പിലാത്ത ഈ ചലച്ചിത്രം നിര്‍മിക്കാന്‍ ധൈര്യത്തോടെ കടന്നുവന്ന നിര്‍മാതാവ് ബേബി മാത്യു സോമതീരമാണ്. അദ്ദേഹത്തിന്റെ കമ്പനിയായ സോമ ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ചിത്രം നിര്‍മിക്കുന്നത്. സംസ്കൃതവും കവിതയും കഥകളിയും കൂടിച്ചേരുന്ന ഈ ചരിത്രമുഹൂര്‍ത്തത്തില്‍ അങ്ങനെ ഈ നിര്‍മാതാവ് ഭാഗഭാക്കാവുന്നു. സംസ്കൃത ചലച്ചിത്രത്തിന്റെ രണ്ടാംവരവു തന്നെയാണ് ഈ നിര്‍മാതാവിനെ ആകര്‍ഷിച്ചത്.
ഉണ്ണായിയായി വേഷം കെട്ടാന്‍ ഭാഗ്യം സിദ്ധിച്ചിട്ടുള്ളത് പ്രസിദ്ധ സിനിമാ-ടെലിവിഷന്‍ നടനായ രാജേഷ് ഹെബ്ബാറിനാണ്. സംവിധായകനൊപ്പം പാലക്കാട് വിക്ടോറിയാ കോളേജില്‍ പഠിച്ച വ്യക്തിയാണ് രാജേഷ് എന്ന യാദൃച്ഛികതയുമുണ്ട്. ജീവിതത്തില്‍ മറക്കാനാവാത്ത അപൂര്‍വ വേഷം ലഭിച്ചതിന്റെ ത്രില്ലിലാണ് രാജേഷ് ഹെബ്ബാര്‍. ഉണ്ണായിയാവാനുള്ള തയ്യാറെടുപ്പുകള്‍ ഈ കലാകാരന് ഇപ്പോഴേ ചെയ്തുതുടങ്ങി. ഒപ്പം നളചരിതം ആട്ടക്കഥ പല ആവര്‍ത്തി വായിച്ചു കഴിഞ്ഞു.
‘പ്രിയമാനസ’ത്തില്‍ രണ്ടു നായികമാരാണുള്ളത്. ഈ നായികമാരെ അവതരിപ്പിക്കുന്നത് രണ്ടു നര്‍ത്തകിമാരാണ്. ഉണ്ണായിയുടെ കാമുകിയെ അവതരിപ്പിക്കുന്നത് സുപ്രസിദ്ധ കുച്ചിപ്പുടി നര്‍ത്തകിയും കന്നഡ അഭിനേത്രിയുമായ പ്രതീക്ഷ കാശിയാണ്. പ്രഗത്ഭ നര്‍ത്തകി വൈജയന്തി കാശിയുടെ മകളാണ് പ്രതീക്ഷ കാശി. കുച്ചിപ്പുടിയില്‍ പുതിയൊരു ലാവണ്യക്കൂട്ട് സൃഷ്ടിച്ച് ലോകത്താകമാനം ഭാരത നൃത്തത്തിന്റെ പാരമ്പര്യ മധുരം വിളംബരം ചെയ്യുന്നു പ്രതീക്ഷ കാശി, ആഫ്രിക്കയിലെ ടാന്‍സാനിയയില്‍ നിന്നും പറയുന്നു..
‘ഇതെന്റെ ഭാഗ്യം. ഞാനെത്രയോ ഭാഗ്യവതിയാണ്…..’ ‘പ്രിയമാനസം’. ഈ പെണ്‍കുട്ടിയുടെ പ്രതീക്ഷകളെ കയറൂരിവിടുകയാണ്. തിരുവിതാംകൂര്‍ കൊട്ടാരത്തിലെ അമ്മ മഹാറാണിയയുടെ പ്രിയങ്കരിയും നര്‍ത്തകിയുമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രസിദ്ധ ഭരതനാട്യം നര്‍ത്തകിയായ മീര ശ്രീനാരായണനാണ്. എംഎസ്സി ഫിസിക്സ് വിദ്യാര്‍ത്ഥിനിയാണ് മീര. ചലച്ചിത്ര ലോകത്തേക്ക് നിരവധി തവണ ക്ഷണം വന്നപ്പോഴും ഒഴിഞ്ഞുമാറിയ മീര പ്രിയമാനസത്തിലേക്ക് വരുന്നതിന് കാരണം പറയുന്നു.
”കഥകളിയും ചരിത്രവും കവിതയുമൊക്കെ കൂടിക്കുഴഞ്ഞ ‘പ്രിയമാനസ’ത്തിന്റെ സെറ്റ് എനിക്കൂഹിക്കാന്‍ കഴിയുന്നുണ്ട്. പിന്നെ സംസ്കൃതം എന്ന പുതുമ. ഈ ഭാഗ്യം തട്ടിക്കളയാന്‍ എനിക്കാവില്ല. മുംബൈയില്‍ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ ഇന്റേണ്‍ഷിപ്പിലാണ് ഞാനിപ്പോള്‍. ഇതുകഴിഞ്ഞാല്‍ നേരെ നളചരിതത്തിലേക്കും സംസ്കൃതത്തിലേക്കും..”
ജൂലൈ ഒന്നിന് കന്യാകുമാരി ജില്ലയിലാണ് ഈ ചിത്രത്തിന്റെ ആരംഭം. പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലും ചില ഭാഗങ്ങള്‍ ചിത്രീകരിക്കുന്നുണ്ട്. നൂറ്റാണ്ടുകള്ക്കുപിന്നിലെ സംഗീതം പുനരാവിഷ്കരിച്ച് സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ശ്രീവല്സന് ജെ.മേനോനാണ്. പട്ടണം റഷീദ് ചമയവും ഇന്ദ്രന്‍സ് ജയന് വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു. ശംഭു ശര്‍മയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
‘പ്രിയമാനസ’ത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിട്ടുള്ളത് സംവിധായകന് തന്നെയാണ്. ഭട്ടതിരിയാണ് ഡിസൈന്‍ നിര്‍വഹിക്കുന്നത്. നൂറ്റാണ്ടുകള്‍ക്കു പിന്നിലുള്ള കാലഘട്ടമാണ് കഥയുടെ പശ്ചാത്തലമെന്നതിനാല്‍ കലാസംവിധാനം, ചമയം, വസ്ത്രാലങ്കാരം എന്നിവയിലെല്ലാം വേണ്ടവിധത്തിലുള്ള ഗവേഷണങ്ങള്‍ നടത്തിത്തന്നെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
”സംഗീതത്തേയും സാഹിത്യത്തേയും മതിവരാതെ സ്നേഹിക്കുന്ന എനിക്ക് ഭാരതത്തിലെ മൂന്നാമത്തെ സംസ്കൃത ചലച്ചിത്രം നിര്‍മിക്കാനാവുന്നു എന്നത് ഒരേ സമയം വെല്ലുവിളിയും ആഹ്ലാദഭരിതവുമാണ്. സംസ്കൃത ചലച്ചിത്രം നിര്‍മിക്കുന്ന രണ്ടാമന് എന്ന തൂവലിനേക്കാള്‍ എന്നെ ആഹ്ലാദിപ്പിക്കുന്നത് മലയാളത്തിന്റെ ആദിമഗൃഹത്തിലേക്കുള്ള യാത്രയില്‍ ഞാന്‍ ഉണ്ണായിയേയും നളനേയും ബാഹുകനേയും കണ്ടുമുട്ടുന്നു എന്നതാണ്.”
വിനോദ് മങ്കര ഇങ്ങനെ പറഞ്ഞുനിര്‍ത്തിയെങ്കിലും ഈ ഉദ്യമത്തില്‍ ഒരു തിരിച്ചുപിടിക്കലുണ്ട്; ചരിത്രനിര്മിതിയുണ്ട്; ഭാരതീയതയ്ക്ക് മലയാളം സംഭാവന നല്‍കുന്നതിന്റെ ഗൂഢാനന്ദമുണ്ട്. ‘പ്രിയമാനസം’ പ്രിയപ്പെട്ടതാവും തീര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: