കൊച്ചി: ഹരിത ഊര്‍ജ രംഗത്തും മാലിന്യ പുന:സംസ്കരണത്തിലും പ്രകടിപ്പിച്ച മികവിന്റെ അടിസ്ഥാനത്തില്‍ കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്(സിയാല്‍) സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുരസ്കാരം ലഭിച്ചു. 2012 ലും സിയാല്‍ ഈ പുരസ്കാരത്തിന് അര്‍ഹമായിരുന്നു.
സമ്പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഭാരതത്തിലെ ആദ്യ വിമാനത്താവളമാകാനുള്ള ശ്രമങ്ങള്‍ക്കും മാലിന്യ സംസ്കരണ രംഗത്ത് നടത്തിയ ആധുനീകരണത്തിനുമാണ് അംഗീകാരം. സിയാലിന്റെ 12 മെഗാവാട്ട് സൗരോര്‍ജ പ്ലാന്റ് പൂര്‍ത്തിയായിവരികയാണ്. ആധുനിക സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന് പ്രതിദിനം 750 ഘനയടി മലിനജലം സംസ്കരിക്കാനാകും. ഇപ്രകാരം സംസ്കരിക്കുന്ന ജലം പൂന്തോട്ടങ്ങളിലും ഗോള്‍ഫ് കോഴ്സിലുമാണ് ഉപയോഗിക്കുക. ഇതുകൂടാതെ എയര്‍ക്രാഫ്റ്റ് സീവേജ് സംവിധാനവും ബയോഗ്യാസ് പ്ലാന്റും വിമാനത്താവളത്തില്‍ സ്ഥാപിച്ചിട്ടുണ്ട്.
കോര്‍പറേറ്റ് സാമൂഹിക പ്രതിബദ്ധതയുടെ പേരില്‍ സമീപത്തെ മൂന്ന് പഞ്ചായത്തുകള്‍ക്ക് കുടിവെള്ള വിതരണം നടത്താന്‍ ജലവിഭവവകുപ്പുമായി സഹകരിച്ച് 85 കോടി രൂപ ചെലവില്‍ നടപ്പിലാക്കുന്ന പദ്ധതിയും അവാര്‍ഡിനായി പരിഗണിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: