ചെന്നൈ:രാജീവ് ഗാന്ധി വധക്കേസിലെ പ്രതി എ. ജി.പേരറിവാളനെ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചെന്നൈയിലേക്കുമാറ്റി. കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഇയാളുടെ രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ചികിത്സക്കായാണ് ചെന്നൈ പുഴല്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.
രാജീവ് ഗാന്ധി ഗവണ്മെന്റ് ജനറല്‍ ഹോസ്പിറ്റല്‍ (ആര്‍ജിജിജിഎച്ച്) ആശുപത്രിയില്‍ ഇയാള്‍ക്ക് ചികിത്സ ലഭ്യമാക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
മൂത്രനാളിയില്‍ അണുബാധയെ തുടര്‍ന്ന് പേരറിവാളന് അടിയന്തരചികിത്സ നല്‍കണമെന്ന് ഡോക്ടര്‍ മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ നടപടി. എന്നാല്‍ ചികിത്സ എത്രനാളുണ്ടാകുമെന്നത് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു.
രാജീവ് ഗാന്ധി വധക്കേസില്‍ പേരറിവാളന് ഉള്‍പ്പടെ മൂന്നുപേരുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ച് കഴിഞ്ഞവര്‍ഷമാണ് സുപ്രീംകോടതി ഉത്തരവിട്ടത്. 1991ലാണ് പേരറിവാളന് അറസ്റ്റിലായത്. അന്നുമുതല്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ഇയാള്‍ ശിക്ഷ അനുഭവിച്ചുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: