കൊച്ചി: ബുദ്ധസന്യാസിമാര്ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തതിന് ഫേസ്ബുക്കില്‍ നടി അന്‍സിബ ഹസന് മതഭീകരരുടെ തെറിവിളിയും ഭീഷണിയും. അധിക്ഷേപം അസഹനീയമായപ്പോള്‍ ഫേസ്ബുക്കില്‍ നിന്നും താരം ഫോട്ടോ ഒഴിവാക്കി.
വെള്ളിയാഴ്ചയാണ് അന്‍സിബ ഫോട്ടോ ഫേസ്ബുക്കിലിട്ടത്. അടുത്തിടെ ഇറങ്ങിയ ഷീ ടാക്സി എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ പകര്‍ത്തിയതായിരുന്നു ഫോട്ടോ. കര്‍ണാടക കുശാല്‍ നഗര്‍ ടിബറ്റന്‍ കോളനിയിലെ കുട്ടികള്‍ക്കൊപ്പം നില്ക്കുന്ന ഫോട്ടോയ്ക്കെതിരെ രൂക്ഷമായ ആക്രമണമാണ് ഫേസ്ബുക്കില്‍ നടന്നത്.
ഇസ്ലാമിന് നിരക്കുന്നതല്ലെന്ന് ആരോപിച്ചായിരുന്നു മതഭീകരര്‍ രംഗത്തെത്തിയത്. ‘ഞാന്‍ അന്‍സിബയെ വെറുക്കുന്നു’ എന്ന തരത്തിലുള്ള പ്രതികരണങ്ങളായിരുന്നു കൂടുതലും. ബംഗ്ലാദേശ് സ്വദേശികളാണ് കമന്റ് ചെയ്തവരില്‍ ഭൂരിഭാഗവും. മ്യാന്മറില് മുസ്ലീങ്ങളെ പീഡിപ്പിക്കുന്നവരോടൊപ്പം ഫോട്ടോയെടുത്തത് അന്‍സിബ യഥാര്‍ത്ഥ മുസ്ലീമല്ലാത്തതിനാലാണെന്ന് ആക്ഷേപിച്ച മതതീവ്രവാദികള്‍ നടിയുടെ മാതാപിതാക്കളെയും വെറുതെ വിട്ടില്ല.
ഇതിനിടെ അന്‍സിബയ്ക്ക് പിന്തുണയുമായി മറ്റൊരുവിഭാഗവും രംഗത്തെത്തി. രക്തശുദ്ധിയില്ലാത്തവളെന്ന് ആക്ഷേപിച്ച് തെറിവിളിയും അശ്ലീലപ്രയോഗങ്ങളുമായി അതിരുവിട്ടപ്പോള്‍ ഇന്നലെ വൈകിട്ടോടെ ഫോട്ടോ പിന്‍വലിക്കുകയായിരുന്നു. അമ്പത്തേഴായിരത്തോളം ലൈക്കുകളും അയ്യായിരത്തോളം കമന്റുകളുമാണ് ഫോട്ടോക്ക് ലഭിച്ചത്. നേരത്തെ പോസ്റ്റ് ചെയ്തിരുന്ന ഫോട്ടോ മാറിയിട്ടതാണെന്നും അതിനാലാണ് പിന്‍വലിച്ചതെന്നും അന്‍സിബ പറഞ്ഞു. വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കുന്ന കമന്റുകളില്‍ ബുദ്ധ സന്യാസിമാര്‍ക്കെതിരെയും അധിക്ഷേപമുണ്ട്.
അന്‍സിബക്ക് പുറമെ നടി നസ്റിയയും തട്ടമിടാത്തതിന്റെ പേരില്‍ ഫേസ്ബുക്കില്‍ നിരന്തരം ആക്രമണത്തിനിരയാകാറുണ്ട്. യഥാര്‍ത്ഥ മുസ്ലീമാണെങ്കില്‍ സിനിമയില്‍ അഭിനയിക്കില്ലെന്നും നരകത്തില്‍ പോകുമെന്നൊക്കെയാണ് അന്‍സിബയുടെ ഫോട്ടോയ്ക്ക് സ്ഥിരമായുള്ള കമന്റുകള്‍. നിന്നെപ്പോലുള്ളവര്‍ ധരിച്ച് പര്‍ദ്ദയുടെ വിലകളയരുതെന്നാണ് തട്ടമിട്ട ഫോട്ടോയ്ക്ക് താഴെയുള്ള പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: