സസ്പെന്‍ഷനിലായിരുന്ന ടിറ്റോ ആന്റണിയെ കെഎസ്യു ജില്ലാ പ്രസിഡന്റായി വീണ്ടും നിയമിച്ചു. രാഹുല്‍ഗാന്ധി പാര്‍ലമെന്റ് ബജറ്റ്സമ്മേളനത്തില്നിന്ന് വിട്ടുനിന്നതിനെതിരെ ജില്ലാസമ്മേളനത്തില്‍ പ്രമേയം പാസാക്കിയെന്ന മാധ്യമവാര്ത്തകളെത്തുടര്ന്നായിരുന്നു സസ്പെന്ഷന്.
(മനോരമ- മെയ് 30)
”പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന് മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥിസംഘടനയെ നിരോധിച്ചു. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന നടപടിക്കെതിരെ പ്രതിഷേധിക്കുക”എന്ന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റിന്റെ കുറിപ്പും മേല്‍സൂചിപ്പിച്ച സംഭവവുമായി ചേര്‍ത്തുവായിക്കാം. യൂത്ത് കോണ്‍ഗ്രസ് രാഹുലിന്റെ ആഹ്വാനം ശിരസാവഹിക്കുകയും ചെയ്തു. അത് എച്ച്ആര്‍ഡി വകുപ്പുമന്ത്രി സ്മൃതി ഇറാനിയുടെ വസതിക്കു മുമ്പില്‍ പ്രകടമാക്കി. കൂടാതെ ഡോ. അംബേദ്ക്കറുടെയും പെരിയോറിന്റെയും പേരിലുള്ള സ്റ്റഡിസര്‍ക്കിളുകള്‍ കുപ്രചാരണങ്ങളും വിഭാഗീയത വളര്‍ത്തുന്ന തരത്തില്‍ കൂട്ടായ്മയും സംഘടിപ്പിച്ചുവരികയാണ്. ഭാരതീയജനതാപാര്‍ട്ടിയെ കണ്ണുമടച്ച് എതിര്‍ക്കുന്ന ഡിഎൈഫ്ഐയും തനതുശൈലിയിലുള്ള സമരത്തിലാണ്.അഭിപ്രായസ്വാതന്ത്ര്യം തടഞ്ഞതായാണ് ആരോപണം. ചില സംഘടനകളുടെ പ്രവര്‍ത്തനം തടഞ്ഞെന്നാണ് രാഹുല്‍ പറയുന്നത്. ‘ഹിന്ദുത്വ അജണ്ട’ നടപ്പിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടിയെന്ന ആരോപണവും ഉന്നയിക്കുന്നു.
ഉന്നതമായ ലക്ഷ്യം, കഠിനാധ്വാനം ചെയ്യാനുള്ള സന്നദ്ധത, ധൈര്യം, സൂക്ഷ്മബുദ്ധി,അഭിപ്രായസ്ഥിരത, ഭാവന,സത്യസന്ധത, ഭരണപാടവം, വ്യക്തമായി സംസാരിക്കാനുള്ള കഴിവ് തുടങ്ങിയ ഗുണങ്ങളാണ് യഥാര്‍ത്ഥ നേതാവിനു വേണ്ടത്. ഇതില്‍ ഏതൊക്കെ ഗുണങ്ങളാണ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റിനുള്ളതെന്നാണ് സംശയകരമായി തോന്നുന്നത്.
കോണ്‍ഗ്രസ് രാജ്യവ്യാപകമായി ആസൂത്രണംചെയ്ത സര്‍ക്കാര്‍വിരുദ്ധ സമരപരിപാടികളില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തിയത് കോണ്‍ഗ്രസ് വൈസ്പ്രസിഡന്റായിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന സമ്മേളനം അതിലൊന്നുമാത്രം. ആ വേദിയില്‍ 60 ല്‍പ്പരം നേതാക്കള്‍ അണിനിരന്നതായാണ് റിപ്പോര്‍ട്ട്. ‘സൂട്ട്-ബൂട്ട്’ പ്രയോഗം പാര്‍ലമെന്റില്‍ ഇനി ഉന്നയിക്കില്ലത്രെ. മോദിയുടെ സ്തുതിപാഠകര്‍ എല്ലാം ഭദ്രമാണെന്നാണ് പറയുന്നത്. 45 മിനിറ്റ് പ്രസംഗിച്ചെന്നും രാഹുലിന്റെ ദൈര്‍ഘ്യമേറിയ പ്രസംഗമായിരുന്നു അതെന്നും എ.കെ. ആന്റണിയുടെ തിട്ടൂരവുമുണ്ട്. കൂടാതെ ഭാരതത്തിന്റെ ആശയും അഭിലാഷവുമാണ് രാഹുലെന്നും ഭാവിപ്രധാനമന്ത്രിയാണെന്നും കൂട്ടിച്ചേര്‍ത്തു.
മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളും റബ്ബര്‍ വിലയിടിവിലും എല്ലാം ആശങ്ക പ്രകടിപ്പിച്ചു. യുപിഎ സര്‍ക്കാര്‍ ആസിയാന്‍ കരാറില്‍ ഒപ്പിട്ടപ്പോള്‍തന്നെ കേരളത്തിലെ റബ്ബര്‍ കര്‍ഷകമേഖലയെ ബാധിക്കുമായിരുന്നു. റബ്ബര്‍ സംരക്ഷിത പട്ടികയിലായതിനാല്‍ ബുദ്ധിമുട്ടുണ്ടാകുകയില്ലെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ്നേതാക്കള്‍ പ്രസംഗിച്ചിരുന്നത്. അക്കാര്യത്തിലാണ് രാഹുല്‍ ഇടപെടാനൊരുങ്ങുന്നത്.
ആദര്‍ശധീരനാണെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്ന എ.കെ. ആന്റണി പ്രതിരോധവകുപ്പ് മന്ത്രിയായിരുന്ന വേളയില്‍ ആറന്മുള വിമാനത്താവളത്തിന് അനുവാദം നല്‍കുന്നതിന് വഴിവിട്ട നടപടി സ്വീകരിച്ച കാര്യങ്ങള്‍ പുറത്തായിട്ടുണ്ട്. കെജിഎസ് ഗ്രൂപ്പിന് അനുകൂലമായ രീതിയിലുള്ള ഉത്തരവ് പുറപ്പെടുവിച്ച രേഖ പരസ്യമായിക്കഴിഞ്ഞു.2012-13 ലെ കേന്ദ്രബജറ്റ് നിര്‍ദ്ദേശങ്ങള്‍ അവതരണത്തിന് ഒരുമാസം മുമ്പ് ചോര്‍ന്നതായ ആരോപണം ശക്തമായിട്ടുണ്ട്. പ്രണബ്കുമാര്‍ മുഖര്‍ജിയായിരുന്നു ധനമന്ത്രി. മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയും. എസ്സാര്‍ ഗ്രൂപ്പിനാണ് വിവരങ്ങള്‍ ലഭ്യമായതെന്നും പറയപ്പെടുന്നു.
മോദിയുടെ സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടിയാണ് ഭരണം നടത്തുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുമ്പോള്‍, ആരാണ് അത് ചെയ്തിരിക്കുന്നതെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. മനസിലാകുന്നുമുണ്ട്.
പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ വയ്ക്കണമെന്ന സര്‍ക്കുലറാണ് ഇപ്പോള്‍ വിമര്‍ശനവിധേയമാക്കുന്നത്. സിബിഎസ്സി സ്കൂളുകളില്‍ സ്മൃതി ഇറാനിയുടെ ഛായാചിത്രവും വയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചതായ വാര്‍ത്തയും ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നു. ലോകം ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന ഭാരത പ്രധാനമന്ത്രിയെ കോണ്‍ഗ്രസിന് സ്വീകരിക്കാന്‍ എന്താണ് തടസമാകുന്നത്. അദ്ദേഹം നടത്തിയ വിദേശപര്യടനങ്ങളെല്ലാം വിജയമായിരുന്നു. ആ രാജ്യങ്ങള്‍തന്നെ അവ പരസ്യപ്പെടുത്തിയിരുന്നു. എന്നിട്ടും അമേരിക്കന്‍ പര്യടനവേളയില്‍ കരാറുകള്‍ ഒപ്പിട്ടിട്ടില്ലെന്ന പ്രചാരണവുമായി ചില മലയാളദൃശ്യമാധ്യമങ്ങള് രംഗത്തുവരികയുണ്ടായി.
മോദി മിണ്ടിയാലും കുറ്റം, മിണ്ടിയില്ലെങ്കിലും കുറ്റം. വിദേശങ്ങളില്വച്ചേ സംസാരിക്കൂ എന്നാണ് പുതിയ കണ്ടെത്തല്‍. ഇവിടെ അതതു മേഖലകളിലെ കാര്യങ്ങള്‍ പറയാന്‍ വകുപ്പുമന്ത്രിമാരുണ്ട്. മറ്റുള്ളവരെ മനസിലാക്കാനും അമൂര്‍ത്തമായി ചിന്തിക്കാനുമുള്ള കഴിവ് നേതൃപാടവത്തില്‍ പ്രധാന സംഗതിയാണ്.
ഭാവാത്മകമായി ചിന്തിക്കുകയും പറയുകയും ചെയ്യുന്നവര്‍ അഭിപ്രായപ്പെടുന്നത് സദ്ഭരണമാണ് നടക്കുന്നതെന്നാണ്. ഒരുവര്‍ഷംകൊണ്ട് രാഷ്ട്രത്തെ മാറ്റിമറിക്കാനാകില്ല. സമയം നല്‍കണമെന്ന് അമിതാബ് ബച്ചന് അഭിപ്രായപ്പെടുന്നുണ്ട്. ഈ ഒരുവര്‍ഷംകൊണ്ട് ഉദ്യോഗസ്ഥതലത്തിലുള്ള പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുകയായിരുന്നു. വിദേശബാങ്കുകളിലെ കള്ളപ്പണം പിടിച്ചെടുത്ത് വിതരണം ചെയ്യുമെന്ന തെരഞ്ഞെടുപ്പ് സമയത്തെ പ്രസംഗം മുതലാക്കി തങ്ങള്‍ക്കും ലക്ഷങ്ങള്‍ കിട്ടുമെന്ന വിശ്വാസത്തിലാണോ കോണ്‍ഗ്രസുകാര്‍?
മോദിയുടെ ഓരോ നീക്കവും കരുതലോടെയാണ്. വിമര്‍ശനങ്ങള്‍ പ്രതീക്ഷിച്ചുതന്നെയാണ് അദ്ദേഹം മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ കണ്ടത്. ദേവഗൗഡയെ കാണുന്നതും പ്രത്യേക ഉദ്ദേശ്യത്തോടെയാകാം. ഗൗഡ ജനതാദള്‍ (യു) നേതാവായതിനാല്‍ കാര്യമായ വിമര്‍ശനം പ്രതീക്ഷിക്കേണ്ടതില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: