വുഹാന്‍: ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്നലെ ഇന്ത്യക്ക് രണ്ട് സ്വര്‍ണ്ണവും ഒരു വെള്ളിയും. പുരുഷന്മാരുടെ ഡിസ്ക്കസ് ത്രോയില്‍ വികാസ് ഗൗഡയും വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്സില്‍ ലളിതാ ബാബറുമാണ് ഇന്നലെ പൊന്നണിഞ്ഞത്. പുരുഷന്മാരുടെ 10,000 മീറ്ററില്‍ ജി. ലക്ഷ്മണ് വെള്ളിയും സ്വന്തമാക്കി. ലക്ഷ്മണിന്റെ രണ്ടാം മെഡലാണിത്. പുതിയ ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണ്ണമണിഞ്ഞ ലളിതാ ബാബര്‍ 2016ലെ റിയോ ഒളിമ്പിക്സ് യോഗ്യതയും സ്വന്തമാക്കി.9 മിനിറ്റ് 45 സെക്കന്റായിരുന്നു ഒളിമ്പിക്സ് യോഗ്യതാ സമയം.
കഴിഞ്ഞ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ ലളിത തന്നെ സ്ഥാപിച്ച ഒമ്പത് മിനിറ്റ് 35.37 സെക്കന്റിന്റെ റെക്കോര്‍ഡാണ് ഇന്നലെ തിരുത്തിക്കുറിച്ചത്. പുതിയ സമയം: 9 മിനിറ്റ് 34.13 സെക്കന്റ്. ഇഞ്ചിയോണില്‍ ലളിതക്ക് വെങ്കലമായിരുന്നു നേടാന്‍ കഴിഞ്ഞത്. ചൈനയുടെ ലി ഷെന്‍ഷു 9 മിനിറ്റ് 41.43 സെക്കന്റില്‍ വെള്ളിയും ഷാന്‍ ഹിയാന്‍ 9 മിനിറ്റ് 46.82 സെക്കന്റില്‍ വെങ്കലവും നേടി. അതേസമയം പുരുഷന്മാരുടെ വിഭാഗത്തില്‍ ഏഷ്യന്‍ ഗെയിംസിലെ വെങ്കലമെഡല്‍ ജേതാവ് നവീന്‍കുമാര്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അനു. ആറിന് .10 സെക്കന്റിന്റെ വ്യത്യാസത്തില്‍ വെങ്കലം നഷ്ടമായി. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍ താരം ദേവേന്ദര്‍സിംഗ് 71.28 മീറ്റര്‍ എറിഞ്ഞ് എട്ടാം സ്ഥാനത്തും നീരജ് ചോപ്ര 70.50 മീറ്റര്‍ എറിഞ്ഞ് ഒമ്പതാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.
പുരുഷന്മാരുടെ ഡിസ്ക്കസ്ത്രോയില്‍ 62.03 മീറ്റര്‍ എറിഞ്ഞാണ് വികാസ് ഗൗഡ 2013ലെ പൂനെ ഗെയിംസിലെ ആധിപത്യം ഇത്തവണയും ഉറപ്പിച്ചത്. 61.57 മീറ്റര്‍ എറിഞ്ഞ കുവൈറ്റിന്റെ എയ്സ സന്കാവി വെള്ളിയും ഇറാന്റെ മഹ്മൂദ് സമിമി (59.78 മീ.) വെങ്കലവും നേടി. തന്റെ അവസാന ഏറിലാണ് വികാസ് പൊന്നണിഞ്ഞത്.
പുരുഷന്മാരുടെ 10000 മീറ്ററില്‍ 29 മിനിറ്റ് 42.81 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് തമിഴ്നാട് സ്വദേശിയായ ജി. ലക്ഷ്മണന് വെള്ളി നേടിയത്. ഏഷ്യന്‍ ചാമ്പ്യന്‍ ബഹ്റിന്റെ എല്‍ ഹസ്സന് എല്‍ അബ്ബാസി 28 മിനിറ്റ് 50.71 സെക്കന്റില്‍ സ്വര്‍ണ്ണം നേടി. മീറ്റിന്റെ ആദ്യദിനം 5000 മീറ്ററിലും ലക്ഷ്മണന് വെങ്കലം നേടിയിരുന്നു. ഇന്നലത്തെ നേട്ടത്തോടെ ഇന്ത്യയുടെ മെഡല്‍ സമ്പാദ്യം മൂന്ന് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമായി.
വനിതകളുടെ 800 മീറ്ററില്‍ ഹീറ്റ്സിലെ ഏറ്റവും മികച്ച സമയത്തോടെ ടിന്റു ലൂക്ക ഫൈനലിലേക്ക് കുതിച്ചു. 2 മിനിറ്റ് 06.33 സെക്കന്റിലാണ് ടിന്റു ഫിനിഷ് ലൈന്‍ കടന്നത്. മറ്റൊരു ഇന്ത്യന്‍ താരമായ എം. ഗോമതിയും രണ്ട് മിനിറ്റ് 11.14 സെക്കന്റില്‍ ഫിനിഷ് ചെയ്ത് ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. പുരുഷന്മാരുടെ 200 മീറ്ററില്‍ ഇന്ത്യന്‍ താരം ധരംബീര്‍ സിംഗ് ഫൈനലിലേക്ക് യോഗ്യത നേടി. സെമിയുടെ രണ്ടാം ഹീറ്റ്സില്‍ 20.87 സെക്കന്റില്‍ രണ്ടാമതായി ഫിനിഷ് ചെയ്താണ് ധരംബീര്‍ ഫൈനല്‍ ബര്‍ത്ത് സ്വന്തമാക്കിയത്. വനിതാ വിഭാഗത്തില്‍ ശ്രബാനി നന്ദയും (23.67 സെക്കന്റ്) പുരുഷന്മാരുടെ 800 മീറ്ററില്‍ ജിന്സണ് ജോണ്‍സണും ഫൈനലിലെത്തി. ചാമ്പ്യന്‍ഷിപ്പ് ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: