മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ വന്മതിലെന്നറിയപ്പെട്ടിരുന്ന രാഹുല്‍ദ്രാവിഡിന് ഇനി പരിശീലകന്റെ വേഷം. അണ്ടര്‍ 19, ഇന്ത്യ എ ടീമുകളുടെ പരിശീലകനായാണ് രാഹുല്‍ ദ്രാവിഡിനെ നിയമിച്ചത്. ബിസിസിഐ ഉപദേശക സമിതിയോഗത്തിനുശേഷം സെക്രട്ടറി അനുരാഗ് ഠാക്കൂറാണ് ദ്രാവിഡിനെ അണ്ടര്‍ 19 കോച്ചായി നിയമിച്ചുകൊണ്ടുള്ള ബിസിസിഐ തീരുമാനം പ്രഖ്യാപിച്ചത്. തീരുമാനം ദ്രാവിഡ് അംഗീകരിക്കുകയും ചെയ്തു.
ബിസിസിഐ ഉപദേശക സമിതി അംഗമാകാനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ക്ഷണം ദ്രാവിഡ് നിരസിച്ചതിനെ തുടര്‍ന്ന് അദ്ദേഹം അണ്ടര്‍19 പരിശീലകനാകുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സച്ചിനും ഗാംഗുലിക്കുമൊപ്പം വി.വി.എസ്. ലക്ഷ്മണാണ് ദ്രാവിഡിന് പകരം ഉപദേശക സമിതിയില്‍ അംഗമായത്.
യുവതാരങ്ങളെ കണ്ടെത്താനും ഉയര്‍ത്തിക്കൊണ്ടുവരാനുമുള്ള ദ്രാവിഡിന്റെ മികവാണ് അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ കാരണം. രാജസ്ഥാന് റോയല്‍സിന്റെ താരങ്ങളായ സഞ്ജു സാംസണ്, കരുണ്‍ നായര്‍, ദീപക് ഹൂഡ തുടങ്ങി നിരവധി യുവതാരങ്ങള്‍ ദ്രാവിഡിന്റെ കണ്ടെത്തലായിരുന്നു.
പരിശീലകന്റെ വേഷത്തില്‍ ദ്രാവിഡിന്റെ ആദ്യപരീക്ഷ അടുത്ത മാസമാണ്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എ ടീമുകള്‍ ഏറ്റുമുട്ടുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്ക് ദേശീയ ടീമിനെ ഒരുക്കുകയാണ് ദ്രാവിഡിന്റെ മുമ്പിലുള്ള വെല്ലുവിളി. അടുത്ത വര്‍ഷം ബംഗ്ലാദേശില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെയും ദ്രാവിഡിന് തയ്യാറാക്കേണ്ടതുണ്ട്.
ഏകദിനത്തില്‍ നിന്ന് 2011ലും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് 2012ലുമാണ് ദ്രാവിഡ് വിരമിച്ചത്. 164 ടെസ്റ്റുകളില്‍ നിന്ന് 36 സെഞ്ചുറിയും 63 അര്‍ദ്ധസെഞ്ചുറിയുമടക്കം 13,288 റണ്‍സാണ് ദ്രാവിഡ് നേടിയിട്ടുള്ളത്. 270 റണ്‍സാണ് ടെസ്റ്റില്‍ ദ്രാവിഡിന്റെ ഉയര്‍ന്ന സ്കോര്‍. 344 ഏകദിനങ്ങളില്‍ നിന്ന് 12 സെഞ്ചുറികളും 83 അര്‍ദ്ധസെഞ്ചുറികളുമടക്കം 10889 റണ്‍സ് നേടിയ ദ്രാവിഡിന്റെ ഉയര്‍ന്ന സ്കോര്‍ 153 റണ്‍സാണ്. ദ്രാവിഡിന്റെ അനുഭവസമ്പത്ത് ഇന്ത്യന്‍ യുവനിരയ്ക്കും എ ടീമിനും ഗുണകരമാകുമെന്ന കണക്കുകൂട്ടലിലാണ് ബിസിസിഐ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: