പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ സിംഗിള്‍സ് കിരീടം ലോക ഒന്നാം നമ്പര്‍ അമേരിക്കയുടെ സെറീന വില്ല്യംസിന്. 13-ാം സീഡ് ചെക്ക് താരം ലൂസി സഫറോവയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തിയാണ് സെറീന കിരീടം ചൂടിയത്. സ്കോര്‍: 6-3, 6-7 (2-7), 6-2. ഫ്രഞ്ച് ഓപ്പണിന്റെ ചരിത്രത്തില്‍ മൂന്നാം തവണയാണ് സെറീന ജേത്രിയാകുന്നത്.
ഇന്ന് നടക്കുന്ന പുരുഷ വിഭാഗം സിംഗിള്‍സ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ഡോക്കോവിച്ചും എട്ടാം സീഡ് സ്വിറ്റ്സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാവ് വാവ്റിങ്കയും ഏറ്റുമുട്ടും. സെമിയില്‍ ഡോക്കോവിച്ച് മൂന്നാം സീഡ് ബ്രിട്ടന്റെ ആന്‍ഡി മുറെ അഞ്ച് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് തുടര്‍ച്ചയായ രണ്ടാം തവണയും കരിയറിലെ മൂന്നാമത്തെയും ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലെത്തിയത്. മുന്‍പ് ഫൈനല്‍ കളിച്ച രണ്ട് തവണയും സ്പാനിഷ് താരം റാഫേല്‍ നദാലിനോട് പരാജയപ്പെടുകയായിരുന്നു. ഇത്തവണ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണ് ഡോക്കോവിച്ച് ലക്ഷ്യമിടുന്നത്.
ഇന്നലെ സമാപിച്ച മത്സരത്തില്‍ മുറെ കനത്ത വെല്ലുവിളിയാണ് ഡോക്കോവിച്ചിന് ഉയര്‍ത്തിയത്. നാല് മണിക്കൂറും ഒമ്പത് മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ഡോക്കോയുടെ വിജയം. സ്കോര്‍: 6-3, 6-3, 5-7, 5-7, 6-1. ആദ്യ രണ്ട് സെറ്റുകളും അനായാസം സ്വന്തമാക്കിയ ഡോക്കോവിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്ക് വിജയിക്കുമെന്ന് തോന്നിച്ചെങ്കിലും തുടര്‍ന്നുള്ള സെറ്റുകളില്‍ മുറെ അതിശക്തമായി തിരിച്ചടിക്കുന്നതാണ് കണ്ടത്. ഇതോടെ ഇരുവരും 2 സെറ്റുകള്‍ വീതം നേടിയതോടെ അഞ്ചാം സെറ്റ് നിര്‍ണായകമാവുകയായിരുന്നു. എന്നാല്‍ അവസാന സെറ്റില്‍ തകര്‍പ്പന്‍ ഫോമിലേക്കുയര്‍ന്ന ഡോക്കോയുടെ കരുത്തിന് മുന്നില്‍ പിടിച്ചുനില്ക്കാന് മുറെക്ക് കഴിഞ്ഞില്ല. ഒരു ഗെയിം മാത്രം വിട്ടുകൊടുത്ത് ഡോക്കോവിച്ച് സെറ്റും മത്സരവും സ്വന്തമാക്കി. മൂന്നാം തവണയാണ് മുറെക്ക് ഫ്രഞ്ച് ഓപ്പണിന്റെ സെമിയില്‍ കാലിടറുന്നത്.
കഴിഞ്ഞ ദിവസം നടന്ന കളിയില്‍ ജോ വില്‍ഫ്രഡ് സോംഗയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് സ്റ്റാനിസ്ലാവ് വാവ്റിങ്ക കരിയറിലെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിന് യോഗ്യത നേടിയത്. ഫൈനല്‍ ഇന്ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: