പെരുവ: മുളക്കുളം പഞ്ചായത്തില്‍ വീണ്ടും അനധികൃത മണ്ണെടുപ്പ്. പഞ്ചായത്തിലെ ശാന്തിപുരം- ചെത്തിക്കാട്ട് മല- പെരുവ റോഡിന് സമീപമാണ് കെട്ടിടനിര്‍മ്മാണത്തിനെന്ന വ്യാജേന പെര്‍മിറ്റ് കരസ്ഥമാക്കി മണ്ണെടുപ്പ്. ഏക്കര്‍ കണക്കിന് സ്ഥലത്ത് നാല് മീറ്ററോളം താഴ്ചയില്‍ മണ്ണുമാറ്റിയിട്ടുണ്ട്.
അനധികൃത ഖനനത്തെ സമീപവാസികള്‍ ചോദ്യം ചെയ്തെങ്കിലും മണ്ണെടുപ്പുസംഘം ഭീഷണിപ്പെടുത്തുകയാണെന്ന് അവര്‍ പറയുന്നു. അമിതമായി മണ്ണ് കയറ്റിപ്പോകുന്ന ടിപ്പറുകളുടെ സഞ്ചാരം മൂലം റോഡ് തകര്‍ന്നു. കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹനയാത്രക്കാര്‍ക്കും യാത്ര ദുസ്സഹമായി.
അനധികൃത ഖനനത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ ഖനനം തടഞ്ഞു. സ്ഥലത്തെത്തിയ പഞ്ചായത്ത് അസി. സെക്രട്ടറി, വില്ലേജ് ഉദ്യോഗസ്ഥര്‍, അസി. തഹസീല്‍ദാര്‍ തുടങ്ങിയവര്‍ ഖനനം നടത്താനുപയോഗിച്ച ജെസിബിയും ടിപ്പറുകളും കസ്റ്റഡിയിലെടുത്തു.
പഞ്ചായത്തിലെ അനധികൃത ഖനനങ്ങള്‍ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനും മറ്റു നേതാക്കളുമായതിനാല്‍ ഇതിനെതിരെ നടപടി എടുക്കാന്‍ ഉദ്യോഗസ്ഥരും പഞ്ചായത്ത് ഭരണ സമിതിയും തയ്യാറാകുന്നില്ലെന്ന് ബിജെപി ആരോപിച്ചു. നാട്ടുകാരുടെ നേതൃത്വത്തില്‍ ഖനനം തടഞ്ഞപ്പോള്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഭരണ സമിതി സ്ഥലം സന്ദര്‍ശിക്കാന്‍ തയ്യാറാകാഞ്ഞത് ഇതുമൂലമാണെന്നും അവര്‍ കുറ്റപ്പെടുത്തി. അനധികൃത ഖനനം നിയന്ത്രിക്കാന്‍ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ബിജെപി മുന്നറിയിപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: