എരുമേലി: ഗ്രാമപഞ്ചായത്തില്‍ ആറ്റുപുറമ്പോക്ക് ഭൂമിയെ സംബന്ധിച്ച് വ്യക്തമായ രേഖകളില്ലെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ കണ്ടെത്തല്‍ വിവാദമാകുന്നു. ആറ്റുപുറമ്പോക്ക്, മിച്ചഭൂമി, തോട് പുറമ്പോക്ക് തുടങ്ങി ഏറ്റവുമധികം പുറമ്പോക്ക് ഭൂമികളുളള പഞ്ചായത്തില്‍ ഭൂമി അനധികൃതമായി കയ്യേറിയതടക്കം വരുന്നവരുടെ പേരുസഹിതം പരാതിക്കാര്‍ നല്‍കിയിട്ടും രേഖകളില്ലെന്ന സെക്രട്ടറിയുടെ കണ്ടെത്തല്‍ വന്‍പ്രതിഷേധത്തിനു വഴിയൊരുക്കുന്നു
കഴിഞ്ഞദിവസം ഓരുങ്കല്‍ കടവ് ആറ്റുപുറമ്പോക്ക് ഭൂമിയില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ വെട്ടിക്കടത്തിയ സംഭവത്തില്‍ പഞ്ചായത്ത് നടപടിയെടുത്തോയെന്ന ചോദ്യത്തിനുത്തരമായാണ് സെക്രട്ടറി രേഖകളില്ലെന്ന കണ്ടെത്തല്‍ ജന്മഭൂമിയോട് പറഞ്ഞത്.
ഓരുങ്കല്‍ കടവ് മേഖലയിലടക്കം 23 വന്‍കിട പുറമ്പോക്ക് ഭൂമികളുടെ കയ്യേറ്റത്തെ സംബന്ധിച്ച പൂര്‍ണ വിവരം മനുഷ്യാവകാശ പ്രവര്‍ത്തകനായ കനകപ്പലം സ്വദേശി കണ്ണാംപറമ്പില്‍ മുഹമ്മദ് കുഞ്ഞ് പരാതിയായി നേരത്തെ നല്‍കിയിരുന്നു. എന്നാല്‍ ഓരുങ്കല്‍ കടവില്‍ സ്വകാര്യവ്യക്തി കയ്യേറിയ ഒന്നരയേക്കര്‍ പുറമ്പോക്ക് ഭൂമിയെ സംബന്ധിച്ചുളള പരാതിമാത്രമാണുള്ളതെന്നും കോടതിയില്‍ കേസു നടക്കുകയാണെന്നും സെക്രട്ടറി പറഞ്ഞു. എന്നാല്‍ 23 കയ്യേറ്റങ്ങളിലായി അറുപതിലധികം ഏക്കര്‍ പുറമ്പോക്ക് ഭൂമിയാണ് സ്വകാര്യ വ്യക്തികള്‍ കയ്യടക്കി വച്ചിരിക്കുന്നതെന്നും എരുമേലിയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ഉപയോഗിക്കാവുന്നതാണെന്നും ചൂണ്ടിക്കാട്ടുന്നു.
ഓരുങ്കല്‍ കടവില്‍ കഴിഞ്ഞദിവസം മരങ്ങള്‍ വെട്ടി കടത്തിയ സംഭവത്തില്‍ ആറാട്ടുകയം ജയിംസ് ഉന്നതാധികാരികള്‍ക്ക് പരാതി നല്കി. പുറമ്പോക്ക് ഭൂമി കയ്യറ്റവിവാദത്തെ സംബന്ധിച്ച് ഓരുങ്കല്‍ കടവില്‍ കോടതി നിര്‍ദ്ദേശാനുസരണം പഞ്ചായത്ത് വേലികെട്ടി തിരിച്ചുവെങ്കിലും കയ്യേറ്റക്കാര്‍ വേലി തകര്‍ത്തതും വിവാദമായിട്ടുണ്ട്. പുറമ്പോക്ക് ഭൂമികളെ സംബന്ധിച്ച് വ്യക്തമായ രേഖകളില്ലെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍ ജനങ്ങളിലും രാഷ്ട്രീയ മനുഷ്യാവകാശ പ്രവര്‍ത്തകരിലും ആശങ്ക ഉയര്‍ത്തി. പുറമ്പോക്ക് ഭൂമിയെ സംബന്ധിച്ച് ഇനി പരാതിയുണ്ടെങ്കില്‍ ഭൂമി അളക്കാന്‍ നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: