കൊടുങ്ങല്ലൂര്‍: അഴീക്കോട് മുനയ്ക്കല്‍ കടപ്പുറത്ത് സ്ഫോടക വസ്തുവിനോട് സാദൃശ്യമുള്ള അജ്ഞാത വസ്തു കണ്ടെത്തി. ഇന്നലെ രാവിലെ നാട്ടുകാരില്‍ ചിലരാണ് ഫൈബര്‍ നിര്‍മ്മിതമായ വസ്തു കണ്ടെത്തിയത്. രാവിലെ 7മണിയോടെയാണ് ചുവപ്പും നീലയും നിറത്തില്‍ ഒന്നേകാല്‍ മീറ്റര്‍ നീളവും 8 കിലോയോളം ഭാരവുമുള്ള വസ്തു കടല്തീരത്തടിഞ്ഞത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഴീക്കോട് തീരദേശ പോലീസ് അജ്ഞാതവസ്തു കസ്റ്റഡിയിലെടുത്തു.
ഏകദേശം ഒന്നരമീറ്റര്‍ നീളമുള്ള ഈ വസ്തുവിന്റെ അഗ്രഭാഗത്ത് ചുവന്ന വെളിച്ചും മിന്നുന്നുണ്ട്. സേനാവിദഗ്ധര് ഉപയോഗിക്കുന്ന ആയുധങ്ങളുടെ ഭാഗമായിരിക്കാമെന്ന ധാരണയില്‍ പോലീസ് സ്റ്റേഷനോട് ചേര്‍ന്നുള്ള പുഴയിലെ വെള്ളത്തില്‍ അജ്ഞാത വസ്തു സൂക്ഷിച്ചിരിക്കുകയാണ്. ഇതിനിടെ ബോംബ് സ്ക്വാഡും സ്ഫോടകവസ്തുക്കള്‍ നീര്‍വീര്യമാക്കുന്ന സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
ഏറെനേരം പരിശോധന നടത്തിയെങ്കിലും ഈ വസ്തു എന്താണെന്ന് മനസിലാക്കാനായില്ല. തുടര്‍ന്ന് തീരസംരക്ഷണ സേനയിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലും അജ്ഞാതവസ്തു തിരിച്ചറിഞ്ഞില്ല. യുദ്ധക്കപ്പലുകളിലോ, വിമാനങ്ങളിലോ ഉപയോഗിക്കുന്ന ഡമ്മി മിസൈല്‍ പോലുള്ള വസ്തുവായിരിക്കാം കണ്ടെത്തിയതെന്ന ധാരണയിലാണ് പോലീസ്. വ്യക്തമായ വിവരം ലഭിക്കുന്നതിനായി നാവിക സേനയുടെ സഹായം തേടിയിരിക്കുകയാണ് തീരദേശ പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: