കോട്ടയം: വിതുര പെണ്‍വാണിഭ കേസില്‍ 18 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന ഒന്നാംപ്രതി കൊല്ലം കടയ്ക്കല്‍ സ്വദേശി സുരേഷിനെ ഇന്നലെ കോട്ടയത്തെ പ്രത്യേക കോടതിയില്‍ ഹാജരാക്കി. സുരേഷിന്റെ കേസുകളുടെ പ്രത്യേക വിചാരണ 27 ന് ആരംഭിക്കും.അന്ന് കുറ്റപത്രത്തിന്മേലുള്ള വാദം കേള്‍ക്കും. ജഡ്ജി ഡോ. വി. വിജയകുമാറാണു കേസ് പരിഗണിച്ചത്.
ആകെയുള്ള 24 കേസുകളിലും ഒന്നാം പ്രതിയാണ് കീഴടങ്ങിയ സുരേഷ്. 18 വര്‍ഷമായി ഒളിവിലായിരുന്ന പ്രതി കഴിഞ്ഞ ദിവസം കീഴടങ്ങുകയായിരുന്നു. ആദ്യഘട്ടത്തില്‍ പരിഗണിച്ച 17 കേസുകളിലെ പ്രതികളെ വെറുതെവിട്ടപ്പോഴാണ് സുരേഷ് കോടതിയില്‍ കീഴടങ്ങിയത്. പീഡനത്തിനിരയായ പെണ്‍കുട്ടി കൂറുമാറിയതോടെയാണു പ്രതികള്‍ രക്ഷപ്പെട്ടത്. വിസ്താരവേളയില്‍ പ്രതികളെ തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നാണു പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞത്. ഇതേതുടര്‍ന്ന് കോടതി പ്രതികളെ വെറുതെ വിടുകയായിരുന്നു.
സുരേഷിന്റെ 15 കേസുകളുടെ വിചാരണ പ്രത്യേകമായി ഉടന്‍ കോടതിയില്‍ ആരംഭിക്കും. കേസിലെ മറ്റൊരു പ്രതിയായ അജിത ബീഗമാണു പെണ്‍കുട്ടിയെ സുരേഷിന്റെയടുത്ത് എത്തിച്ചത്. സുരേഷ് പിന്നീട് പെണ്‍കുട്ടിയെ മറ്റുള്ളവര്‍ക്ക് കാഴ്ച വച്ചുവെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരായ അഡ്വ. രാജഗോപാല്‍ പടിപുരയ്ക്കല്‍, കെ.പി. ഉദയഭാനു എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: