കളമശ്ശേരി: പെട്രോള്‍ ബങ്ക് ഉടമയെ വഞ്ചിച്ച് 1,39,40,549 രൂപ കൈക്കലാക്കിയ മാനേജര്‍ പോലീസ് പിടിയിലായി. കണ്ണൂര്‍ തലശ്ശേരി വെള്ളാര്‍വള്ളി വട്ടച്ചിയില് വീട്ടില്‍ ജോജി ജോണി (37)നെയാണ് കളമശ്ശേരി പോലീസ് ഇന്‍സ്പെക്ടര്‍ സി.ജെ.മാര്ട്ടിന് അറസ്റ്റ് ചെയ്തത്.
കങ്ങരപ്പടി മുണ്ടം പാലം ഭാഗത്ത് ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള ഹിഷാം ഫ്യൂവെല്സിന്റെയും കുടിവെള്ള വിതരണം നടത്തുന്ന 40 ടാങ്കര്‍ ലോറികളുടെയും മേല്‍നോട്ടം
ജോജിജോണിനായിരുന്നു. 40 ടാങ്കര്‍ ലോറികള്‍ക്കും ആവശ്യമായ ഇന്ധനം നിറച്ചിരുന്നത് ഹിഷാം ഫ്യൂവല്‍സില്‍ നിന്നായിരുന്നു. ഈ ഇടപാടിലാണ് ജോജിജോണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. ടാങ്കര്‍ ലോറികള്‍ ഇന്ധനം നിറച്ചുവെന്ന് കാണിച്ച് വ്യാജ സ്ലിപ്പുകള്‍ ഉണ്ടാക്കിയാണ് ഇയാള്‍ പണം കൈക്കലാക്കിയത്. 2012 ഫെബ്രുവരി ഒന്നാം തീയതി മുതല്‍ 2015 മാര്‍ച്ച് അഞ്ചുവരെയുള്ള ദിവസങ്ങളില്‍ ഇയാള്‍ 1018 വ്യാജസ്ലിപ്പുകള് ഉണ്ടാക്കി. ഇതെല്ലാം ശരിയായ സ്ലിപ്പാണെന്ന് ബങ്കുടമയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
ഇന്ധനം നിറയ്ക്കുന്ന ടാങ്കര്‍ ലോറിയില്‍ അടുത്തടുത്തദിവസങ്ങളില്‍ ഇന്ധനം നിറക്കേയ്ണ്ടിവന്നപ്പോള് ബങ്ക് ഉടമയ്ക്ക് ജോജിജോണിനെ സംശയം തോന്നി. തുടര്‍ന്ന് അന്വേഷണം നടത്തുകയും പോലീസില്‍ പരാതിനല്‍കുകയുമായിരുന്നു.
ആര്‍ഭാടജീവിതം നയിക്കാനാണ് ഇയാള്‍ കൂടുതല്‍ പണവും ചെലഴിച്ചതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ കണ്ണൂരില്‍ 40 സെന്റ് സ്ഥലം വാങ്ങിയതായി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇയാളുടെ ബാങ്ക് അക്കൗണ്ട് വഴി 55 ലക്ഷം രൂപയുടെ ഇടപാട് നടത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു. കാക്കനാട് കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: