ആലുവ: മദ്യത്തിനും കഞ്ചാവിനും ലഹരി മരുന്നുകള്‍ക്കും അടിമയായ ഭര്‍ത്താവിന്റെ നിരന്തര പീഡനത്തെ തുടര്‍ന്ന് അവശനിലയിലായ യുവതിയും മൂന്ന് മക്കളും ജനസേവ ശിശുഭവനില്‍ അഭയം തേടി. പാലക്കാട് കരിപ്പോട്, തോട്ടുംമേട് വീട്ടില്‍ കൂലിപണിക്കാരായ ദമ്പതികളുടെ മൂത്ത മകളായ സരസ്വതിയാണ് മക്കളായ അമ്പാടി (9), കണ്ണന് (3), സുന്ദരി (ഒന്നര) എന്നിവരോടൊപ്പം ജനസേവ ശിശുഭവനില്‍ അഭയംതേടിയത്.
കൊല്ലം സ്വദേശിയും കെട്ടിട നിര്‍മ്മാണ തൊഴിലാളിയുമായ രാജേഷാണ് സരസ്വതിയുടെ ഭര്‍ത്താവ്. ലഹരിവസ്തുക്കള്‍ സ്ഥിരമായി ഉപയോഗിക്കുന്ന രാജേഷ് സരസ്വതിയെ ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നു. ഒരിക്കല്‍ വിറക്മുട്ടികൊണ്ട് ഭര്‍ത്താവ് തലയില്‍ അടിച്ചതിനാല്‍ ബോധരഹിതയായ തന്നെ അയല്‍വീട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും തലയ്ക്ക് പത്തോളം തുന്നല്‍ വേണ്ടിവന്നൂവെന്നും സരസ്വതി പറഞ്ഞു.
ഭര്‍ത്താവിന്റെ ഉപദ്രവംമൂലം ആദ്യം തൃശ്ശൂരിലുള്ള ഒരു ബന്ധുവീട്ടിലേക്കാണ് സരസ്വതി മക്കളെയും കൂട്ടി പോയത്. അവിടെ ഒരാഴ്ച തങ്ങിയെങ്കിലും അവര്‍ക്ക് ബുദ്ധിമുട്ടായതിനാല്‍ അവിടെനിന്നും ഇറങ്ങി. പിന്നീട് പെരുവഴിയിലായ യുവതിയെയും മക്കളെയും രക്ഷിക്കുന്നതിനായി നാട്ടുകാര്‍ ജനസേവ ശിശുഭവന് ചെയര്മാന് ജോസ് മാവേലിയുമായി ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനുസരണം സരസ്വതി മക്കളെയുംകൂട്ടി ജനസേവയിലെത്തുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: