ആലപ്പുഴ: വിരമിച്ച സൈനികര്‍ക്കിടയില്‍ ചേരിതിരിവ് സൃഷ്ടിച്ച് സെക്യൂരിറ്റി നിയമനം അട്ടിമറിക്കുന്നു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സൂപ്രണ്ടും വികസനസമിതിയും ചേര്‍ന്നാണ് നിയമനം അട്ടിമറിക്കുന്നത്. മുന്‍കാലങ്ങളില്‍ കര, വ്യോമ, നാവികസേനകളില്‍ നിന്ന് വിരമിച്ചവര്‍ക്കൊപ്പം ബിഎസ്എഫ്, സിആര്‍പിഎഫ്, അസം റൈഫിള്‍സ്, ഗ്രഫ് എന്നിവിടങ്ങളില്‍ നിന്നും വിരമിച്ചവരെയും ഉള്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ നടത്തുന്ന നിയമനത്തില്‍ നിന്നും ബിഎസ്എഫ്, സിആര്‍പിഎഫ്, അസം റൈഫിള്‍സ് എന്നിവയില്‍ നിന്നും വിരമിച്ചവരെ ജോലിക്കെടുക്കേണ്ടെന്ന് ഇവര്‍ ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നു.
നിലവില്‍ വ്യോമസേനയില്‍ നിന്നും നാവികസേനയില്‍ നിന്നും വിരമിച്ചവര്‍ അപൂര്‍വമായേ ഇത്തരത്തിലുള്ള സെക്യൂരിറ്റി ജോലികളില്‍ ഏര്‍പ്പെടാറുള്ളൂ. പിന്നീടുള്ളത് കരസേനയില്‍ നിന്നും വിരമിച്ചവരാണ്. ഇവരാണിപ്പോള്‍ പൂര്‍ണമായും ഇത്തരം ജോലികളില്‍ കയറിപ്പറ്റുന്നത്. ഏതാനും മാസം മുമ്പ് പുതുതായി നടന്ന സെക്യൂരിറ്റി നിമനത്തില്‍ മുഴുവന്‍പേരും കരസേനയില്‍ നിന്നും വിരമിച്ചവരായിരുന്നു. ഇത് സൈനിക ജോലിയില്‍ നിന്നും വിരമിച്ചവര്ക്കിടയില് ചേരിതിരിവ് സൃഷ്ടിക്കുവാന്‍ മാത്രമാണ് ഇടയാക്കിയിട്ടുള്ളത്.
പോലീസിനെ സഹായിക്കുവാന്‍ രൂപീകരിച്ചിട്ടുള്ള ഹോംഗാര്‍ഡില്‍ പോലും ഗ്രഫ്, സിആര്‍പിഎഫ് തുടങ്ങിയവയില്‍ നിന്നും വിരമിച്ചവര്‍ ജോലി ചെയ്യുമ്പോഴാണ് ആശുപത്രിയില്‍ നിന്നും ഇവരെ പുറത്താക്കാന്‍ വികസന സമിതിയും സൂപ്രണ്ടും ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: