അമ്പലപ്പുഴ: കടലാക്രമണ ഭീഷണി നേരിടുന്ന പുറക്കാട് പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികള്‍ വില്ലേജ് ഓഫിസറെ ഓഫീസിനുള്ളില്‍ പൂട്ടിയിട്ടു. ഇതിനെ തുടര്‍ന്ന് മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം.
പുറക്കാട് പഞ്ചായത്തിലെ ഒന്ന്, 17, 18 വാര്‍ഡിലെ നൂറോളം വരുന്ന സ്ത്രീകളുള്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ ദേശീയ പാത ഉപരോധത്തിനു ശേഷമാണ് വില്ലേജ് ഓഫിസറെ പൂട്ടിയിട്ടത്. കഴിഞ്ഞദിവസം ദേശീയപാത ഉപരോധിച്ചപ്പോള്‍ കടല്‍ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കരിങ്കല്‍ ഇറക്കാമെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് അധികൃതര്‍ വാക്കുനല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മണിക്കൂറുകള്‍ നീണ്ടുനിന്ന ദേശീയ പാത ഉപരോധം അവസാനിപ്പിച്ചത്.
എന്നാല്‍ ഇന്നലെ വൈകിട്ട് മൂന്നുമണിയായിട്ടും കടല്‍ ഭിത്തിക്കുവേണ്ടിയുള്ള പാറക്കല്ലുകള്‍ ഇറക്കാതിരുന്നതിനെ തുടര്‍ന്നാണ് പ്രദേശ വാസികള്‍ സംഘടിച്ച് ദേശീയപാത ഉപരോധിച്ചത്. സംഭവം അറിഞ്ഞ ആലപ്പുഴ ഡിവൈഎസ്പി: ലാല്‍ജിയുടെ നേതൃത്വത്തില്‍ വന്‍പോലീസ് സംഘം സ്ഥലത്തെത്തി സമരക്കാരെ അറസ്റ്റ് ചെയ്ത് അമ്പലപ്പുഴ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ഇതിനു ശേഷമാണ് നാട്ടുകാര്‍ ചേര്‍ന്ന് വില്ലേജ് ഓഫീസറെ പൂട്ടിയിട്ടത്.
സംഭവമറിഞ്ഞ് എഡിഎം: ടി.ആര്. ആസാദിന്റെ നേതൃത്വത്തില്‍ റവന്യു ഉദ്യോഗസ്ഥരെത്തി മത്സ്യതൊഴിലാളികളുമായി ചര്‍ച്ച നടത്തി. അറസ്റ്റു ചെയ്തവരെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് വില്ലേജ് ഓഫീസ് ഉപരോധിച്ചവര്‍ ഇവിടെയെത്തിയ എഡിഎമ്മനെ തടഞ്ഞു വയ്ക്കുകയും മുദ്രാവാക്യം മുഴക്കുകയുമായിരുന്നു. തുടര്‍ന്ന് അമ്പലപ്പുഴ എസ്ഐ: നിസാമുദ്ദീന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം എഡിഎമ്മിനെ മോചിപ്പിക്കുകയും വില്ലേജ് ഓഫീസറെ ഉപരോധക്കാരില്നിന്നും രക്ഷപ്പെടുത്തുകയായിരുന്നു.
സമരക്കാരുമായി നടന്ന ചര്‍ച്ചയില്‍ പുറക്കാട് അയ്യന്‍കോയിക്കല്‍ ഭാഗത്തു നിന്ന് വടക്കോട്ടും അഞ്ചാലുംമൂട് ഭാഗത്തു നിന്നും തെക്കോട്ടും കരൂര്‍ ജങ്ഷന് മുതല്‍ പായല്‍ക്കുളങ്ങര വരെയും 2,600 മീറ്റര്‍ കടല്‍ ഭിത്തിക്ക് ഇന്നു മുതല്‍ തുടക്കം കുറിക്കുമെന്നും 30 മുതല്‍ 40 ലോഡ് വരെ പാറകള്‍ ദിവസേനെ ഇവിടെയെത്തുമെന്നും എഡിഎമ്മും ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയറും ഉപരോധക്കാര്‍ക്ക് ഉറപ്പു നല്കി.
പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബത്തിലെ സ്ത്രീകളെ ഇറക്കി വിട്ട് സിപിഎം പ്രാദേശിക നേതാക്കള്‍ പ്രകോപനം സൃഷ്ടിക്കുകയാണെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ രണ്ടുദിവസങ്ങളിലെ ദേശീയപാത ഉപരോധത്തെ തുടര്‍ന്ന് മണിക്കൂറുകളോളമാണ് നൂറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് യാത്രക്കാരും നട്ടം തിരിഞ്ഞത്. അമ്പലപ്പുഴ പോലീസ് ഇരുപത്തിയഞ്ചുപേരെ റോഡ് ഉപരോധത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: