ധാക്ക: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ വാജ്പേയിക്കുള്ള
ബംഗ്ലാദേശ് സര്‍ക്കാരിന്റെ ‘ഫ്രണ്ട്സ് ഓഫ് ലിബറേഷന്‍ വാര് അവാര്‍ഡ്’ പ്രസിഡന്റ് അബ്ദുല്‍ ഹമിദില് നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങി. 1971 ല്‍ ബംഗ്ലാദേശ് രൂപീകരണത്തിന് നല്കിയ പിന്തുണയ്ക്കാണ് വാജ്പേയിക്ക് ബംഗ്ലാദേശ് സര്‍ക്കാര്‍ വിമോചനപ്പോരാട്ട പുരസ്ക്കാരം നല്‍കിയത്.
പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ വച്ചുനടന്ന കൂടിക്കാഴ്ച്ചക്കു ശേഷമായിരുന്നു പുരസ്കാര ദാനച്ചടങ്ങ്. അസുഖംമൂലം യാത്ര ചെയ്യുവാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ വാജ്പേയിക്ക് ബംഗ്ലാദേശിലെത്തി അവാര്‍ഡ് വാങ്ങുവാനാവില്ല. ഈ സാഹചര്യത്തിലാണ് വാജ്പേയിക്ക് വേണ്ടി മോദി അവാര്‍ഡ് ഏറ്റുവാങ്ങിയത്.
1971 ല്‍ പാക്കിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം നേടാനുള്ള ബംഗ്ലാദേശിന്റെ പരിശ്രമങ്ങളെ ഏറ്റവുമധികം പിന്തുണച്ചത് അന്ന് പ്രതിപക്ഷ നേതാവു കൂടിയായിരുന്ന ജനസംഘം എംപി വാജ്പേയ് ആയിരുന്നുവെന്നത് പരിഗണിച്ചാണ് പുരസ്കാരം നല്കി ആദരിച്ചത്.
ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടണമെന്ന് എല്ലാ ഇന്ത്യക്കാരും ആഗ്രഹിച്ചിരുന്നുവെന്ന് ചടങ്ങില്‍ മോദി പറഞ്ഞു. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ പോരാട്ടത്തില്‍ വാജ്പേയി നല്കിയ സംഭാവനകള്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അനുസ്മരിച്ചു.
രാവിലെ പുരാതനമായ ധാക്കേശ്വരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ മോദി ധാക്കയിലെ ശ്രീരാമകൃഷ്ണാശ്രമവും സന്ദര്‍ശിച്ചു.ക്ഷേത്രത്തിലെത്തിയ നരേന്ദ്ര മോദിയെ പുരോഹിതര്‍ ചേര്‍ന്ന് സ്വീകരിച്ചു.
ഏതാണ്ട് 15 മിനിട്ടോളം ക്ഷേത്രത്തില്‍ ചെലവഴിച്ച മോദി ക്ഷേത്രത്തിന്റെ ഐതീഹ്യത്തെ കുറിച്ചും മറ്റുകാര്യങ്ങളും ചോദിച്ചറിഞ്ഞു. മോദിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ക്ഷേത്രത്തില്‍ ഒരുക്കിയിരുന്നത്.
സാധാരണക്കാര്‍ക്ക് പ്രവേശനം നിയന്ത്രിച്ചിരുന്നു. ക്ഷേത്രസന്ദര്‍ശനത്തിനു ശേഷം ദക്ഷിണേശ്വരി ദേവിയുടെ പ്രതിമയും ഷാളും പുരോഹിതര്‍ മോദിയ്ക്ക് സമ്മാനിച്ചു.
ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണിത്. പ്രതിദിനം ആയിരം പേരാണ് ഈ ക്ഷേത്രം സന്ദര്‍ശിക്കാനെത്തുന്നത്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് കഴിഞ്ഞ വര്‍ഷം ജൂണില്‍ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ സേനാ വംശത്തിലെ രാജാവായിരുന്ന ബലാല് സെന്‍ ആണ് ഈ ക്ഷേത്രം നിര്‍മിച്ചത്. ഢാക്കയിലെ ദേവി എന്നര്‍ത്ഥം വരുന്ന പേരാണ് ദക്ഷിണേശ്വരി എന്നത്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തില്‍ ഇന്ന് നിര്‍ണായക ദിനം. ബംഗ്ലാദേശ് പ്രതിപക്ഷ നേതാവ് ബീഗം റോഷന് എര്‍ഷാദ്, മുന്‍ പ്രധാനമന്ത്രി ഖലീദ സിയ, ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികള്‍, വ്യാവസായിക പ്രതിനിധികള്‍, ബംഗ്ലാദേശിലെ ഇടത് പാര്‍ട്ടി നേതാക്കള്‍ എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തി.
രാഷ്ട്രീയ, വ്യവസായ നേതൃത്വവുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി കൂടുതല്‍ നിക്ഷേപം നടത്തുന്നത് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ വ്യവസായ സമൂഹവുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി.ഇരുരാജ്യങ്ങളും തമ്മില്‍ വ്യാപാര ബന്ധം ദൃഢമാക്കുന്നിതിനാകും ഈ ചര്‍ച്ചകളില്‍ പ്രധാനമന്ത്രി ഊന്നല്‍ നല്‍കുക.
ബംഗബന്ധു അന്താരാഷ്ട്ര കോണ്‍ഫറന്‍സ് സെന്ററില്‍ ഇന്ത്യന്‍ സമൂഹത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
സന്ദര്‍ശനത്തിന്റെ ആദ്യ ദിനമായ ഇന്നലെ സുപ്രധാനമായ നിരവധി കരാറുകളില്‍ ബംഗ്ലാദേശുമായി ഇന്ത്യ ഒപ്പുവെച്ചിരുന്നു. വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകളുടെ അച്ചടി തടയല്‍, തീരദേശ സുരക്ഷ തുടങ്ങിയ 22 കരാറുകളാണ് യാഥാര്‍ഥ്യമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: