വുഹാന്‍(ചൈന): ഇരുപത്തിയൊന്നാമത് ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ദിനവും ഇന്ത്യക്ക് പൊന്‍തിളക്കം. മലയാളിയും രാജ്യാന്തര താരവുമായ ടിന്റു ലൂക്കയാണ് മീറ്റിന്റെ അവസാന ദിനത്തില്‍ ഇന്ത്യക്ക് വേണ്ടി പൊന്നണിഞ്ഞത്. മഴയത്ത് നടന്ന മത്സരത്തില്‍ രണ്ട് മിനിറ്റ് 01.53 സെക്കന്റില്‍ ഫിനിഷ് ലൈന്‍ കടന്നാണ് പി.ടി. ഉഷയുടെ പ്രിയ ശിഷ്യയായ ടിന്റു സ്വര്‍ണ്ണം നേടിയത്. രാജ്യാന്തര മീറ്റില്‍ ടിന്റുവിന്റെ ആദ്യ സ്വര്‍ണ്ണമാണിത്. കഴിഞ്ഞ ദിവസം 2 മിനിറ്റ് 6.33 സെക്കന്റില്‍ ഓടിയെത്തിയാണ് ടിന്റു 800 മീറ്റര്‍ ഫൈനലില്‍ കടന്നത്.
2011ലെ കോബെ, 2013ലെ പൂനെ ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പുകളിലും 2010ലെ ഗ്വാങ്ഷു ഏഷ്യന്‍ ഗെയിംസിലും വെങ്കലം നേടിപ്പോള്‍ 2014ലെ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ വെള്ളിയും ടിന്റു സ്വന്തമാക്കി. മറ്റൊരു ഇന്ത്യന്‍ വനിതയായ എം. ഗോമതി 2:04.89 സെക്കന്റില്‍ നാലാം സ്ഥാനത്താണ് എത്തിയത്.
ടിന്റുവിന്റെ സ്വര്‍ണ്ണമെഡല്‍ കൂടാതെ രണ്ട് വെള്ളിയും രണ്ട് വെങ്കലവും കൂടി ഇന്ത്യ ഇന്നലെ സ്വന്തമാക്കി. പുരുഷന്മാരുടെ 800 മീറ്ററില്‍ ജിന്സണ് ജോണ്‍സണും, വനിതകളുടെ 4-400 മീറ്റര്‍ റിലേ ടീമുമാണ് വെള്ളിയണിഞ്ഞത്. വാശിയേറിയ പോരാട്ടത്തില്‍ ചൈനയാണ് ഇന്ത്യന്‍ വെല്ലുവിളി മറികടന്ന് പൊന്നണിഞ്ഞത്. 3 മിനിറ്റ് 33.44 സെക്കന്റില്‍ ചൈനീസ് വനിതകള്‍ ഫിനിഷ് ലൈന്‍ കടന്നപ്പോള്‍ മൂന്ന് മിനിറ്റ് 33.81 സെക്കന്റിലാണ് ജിസ്ന മാത്യു, ടിന്റു ലൂക്ക, ദേബശ്രീ മജുംദാര്‍, എം.ആര്. പൂവമ്മ എന്നിവരടങ്ങിയ ഇന്ത്യന്‍ വനിതകള്‍ ഫിനിഷ് ചെയ്തത്. മൂന്ന് മിനിറ്റ് 35.14 സെക്കന്റില്‍ ഓടിയെത്തിയ കസാക്കിസ്ഥാന്‍ വെങ്കലവും നേടി.
2013ലെ പൂനെ മീറ്റിലും കഴിഞ്ഞ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസിലും ഇന്ത്യക്കായിരുന്നു ഈയിനത്തില്‍ സ്വര്‍ണ്ണം. അതേസമയം പുരുഷന്മാരുടെ ഇതേയിനത്തില്‍ ഇന്ത്യ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
പുരുഷന്മാരുടെ 800 മീറ്ററില്‍ 1 മിനിറ്റ് 49.69 സെക്കന്റില്‍ ഫിനിഷ് ചെയ്തായിരുന്നു ജിന്സണ് ജോണ്‍സന്റെ വെള്ളി മെഡല്‍ നേട്ടം. നിലവിലെ ചാമ്പ്യനായ ഖത്തറിന്റെ മുസാബ് ബാല സ്വര്‍ണ്ണം (ഒരു മിനിറ്റ് 49.40 സെക്കന്റ്) നേടിയപ്പോള്‍ ജപ്പാന്റെ കവാമോട്ടോ 1 മിനിറ്റ് 50.50 സെക്കന്റില്‍ വെങ്കലവും സ്വന്തമാക്കി.
പുരുഷ-വനിതാ 200 മീറ്ററിലാണ് ഇന്ത്യയുടെ വെങ്കല നേട്ടം. വനിതാ വിഭാഗത്തില്‍ ശ്രബാനി നന്ദ തന്റെ ഏറ്റവും മികച്ച സമയത്തില്‍ ഓടിയെത്തിയാണ് വെങ്കലം നേടിയത്. 23.54 സെക്കന്റിലാണ് നന്ദ ഫിനിഷ് ലൈന്‍ കടന്നത്. കസാക്കിസ്ഥാന്‍ താരങ്ങള്‍ക്കാണ് സ്വര്‍ണ്ണവും വെള്ളിയും. വിക്ടോറിയ സ്യബ്കിന സ്വര്‍ണ്ണവും ഓള്‍ഗ സഫറോനോവ വെള്ളിയും നേടി.
പുരുഷവിഭാഗത്തില്‍ 15 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ ദേശീയ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചാണ് ധരംബീര്‍ സിംഗ് വെങ്കലം നേടിയത്. 20.66 സെക്കന്റില്‍ പറന്നെത്തിയാണ് ധരംബീര്‍ സിംഗ് 2000-ല്‍ അനില്‍കുമാര്‍ സ്ഥാപിച്ച 20.73 സെക്കന്റിന്റെ റെക്കോര്‍ഡ് പഴങ്കഥയാക്കിയത്. നേരത്തെ നൂറ് മീറ്ററില്‍ സ്വര്‍ണ്ണം നേടിയ ഖത്തറിന്റെ ഫെമി ഒഗുനൊഡെ 20.32 സെക്കന്റില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണ്ണ സ്വന്തമാക്കി സ്പ്രിന്റ് ഡബിളും തികച്ചു. സൗദി അറേബ്യയുടെ അല്‍ സുബെയി 20.63 സെക്കന്റില്‍ വെള്ളിയും നേടി.
ട്രാക്കില്‍ തങ്ങള്‍ക്ക് എതിരാളികളില്ലെന്ന് തെളിയിച്ച് ചൈനയാണ് മെഡല്‍ വേട്ടയില്‍ ഒന്നാമത്. 15 സ്വര്‍ണ്ണവും 13 വീതം വെള്ളിയും വെങ്കലവുമടക്കം 41 മെഡലുകളാണ് ചൈനീസ് താരങ്ങള്‍ വാരിക്കൂട്ടിയത്. 7 സ്വര്‍ണ്ണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമടക്കം 10 എണ്ണവുമായി ഖത്തറാണ് രണ്ടാം സ്ഥാനത്ത്. നാല് സ്വര്‍ണ്ണവും 5 വെള്ളിയും നാല് വെങ്കലവുമടക്കം 13 മെഡലുകള്‍ നേടിയ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി. 2013ലെ പൂനെ മീറ്റില്‍ 2 സ്വര്‍ണ്ണം 6 വെള്ളി 9 വെങ്കലമടക്കം 17 മെഡലുകളുമായി ഇന്ത്യ ആറാം സ്ഥാനത്തായിരുന്നു. നാല് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും 11 വെങ്കലവുമടക്കം 18 മെഡലുകള്‍ നേടിയ ജപ്പാനാണ് പട്ടികയില്‍ നാലാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: