559. നാരായണീ – നാരായണന്റെ ശക്തിയായവള്‍, നാരായണനായി രൂപം ധരിച്ചവള്‍. എന്നു രണ്ടുതരത്തില്‍ ഈ നാമത്തെ വ്യാഖ്യാനിക്കാം. നാരായണന് എന്ന പദത്തിന് ശിവന് എന്നും വിഷ്ണുവെന്നും അര്‍ത്ഥമുണ്ട്. ശിവന്റെ ശക്തിയായ പാര്‍വതിയായും ഗംഗയായും വിഷ്ണുവിന്റെ ശക്തിയായ മഹാലക്ഷ്മിയായും വിശ്വത്തെ രക്ഷിക്കുന്നത് മൂകാംബികാ ദേവിയാകയാല്‍ ദേവിക്കു നാരായണി എന്നു നാമം.
നാരായണന്- വിഷ്ണു. നാരായണന്റെ സഹോദരി നാരായണി എന്നും ഈ നാമത്തെ വ്യാഖ്യാനിച്ചുകാണുന്നു. ലളിതാ സഹസ്രനാമത്തില് ദേവിയുടെ 280-ാം നാമം പദ്മനാഭസഹോദരീ എന്നാണ്. 298-ാം നാമം നാരായണീ സ്തുതിയില്‍ പതിനാറു ശ്ലോകങ്ങള്‍ ”നാരായണീ നമോളസ്തുതേ” എന്നാണ് അവസാനിക്കുന്നത്. ആ ശ്ലോകങ്ങള്‍ സ്തുതിക്കുന്നത് നാരായണ സഹോദരിയായ ദുര്‍ഗയെയാണ്.
560. വിഷ്ണുമായാ – വിഷ്ണുവിന്റെ മായയായി വര്‍ത്തിക്കുന്നവള്‍. മായാ എന്ന പദത്തെ ആചാര്യന്മാര് പലതരത്തില്‍ നിര്‍വചിക്കുന്നു. ”യാ മാ സാ മായാ” (ഇല്ലാത്തവള്‍ ആരോ അവള് മായാ). ഈ നിര്‍വചനം ശങ്കരാചാര്യരുടേതാണെന്നു പറയപ്പെടുന്നു. ഈ ദൃശ്യപ്രപഞ്ചം മായയാണ്. ഉണ്ടെന്നതു തോന്നല്‍ മാത്രം. ആ തോന്നലാണ് മായ. ”ന മീയതേ ന ജ്ഞായതേ ഇതി മായ” (അളക്കപ്പെടാനും അറിയപ്പെടാനും കഴിയാത്തവള്‍ മായാ) എന്നു മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി. ”മാതി വിശ്വം യാ സാ മായാ” (വിശ്വത്തെ അളക്കുന്നവള്‍ മായാ) എന്നു ഭാനുജി ദീക്ഷിതര്‍. ”മാ ലക്ഷ്മീ കര്മ്മഭോഗേ വൈ യാന്തി മായേതി കഥ്യതേ” ( മാ ലക്ഷ്മീ കര്മാനുഭവത്തിനായി ചലിക്കുന്നതിനാല് മായ എന്നു പറയപ്പെടുന്നു)
മനുഷ്യന്റെ ഇന്ദ്രിയാനുഭവങ്ങളെ തഥ്യ എന്നു തെറ്റിദ്ധരിക്കാന്‍ പ്രേരിപ്പിക്കുന്ന ബുദ്ധി ജാഡ്യമാണു മായ എന്ന വ്യാഖ്യാനം നമുക്ക് സ്വീകരിക്കാം. ആ ബുദ്ധി ജാഡ്യം ലോകനന്മയ്ക്കായി ഭഗവാന് സൃഷ്ടിച്ചതാണ്. ആ മായയെ അതിജീവിക്കാന്‍ മഹാന്മാരായ ഋഷീശ്വരന്മാരും ത്രിമൂര്‍ത്തികള്‍പോലും അശക്തരാണ്. ദുര്‍ഗ്ഗാദേവിയുടെ പര്യായമായും ഈ പദത്തെ വ്യാഖ്യാനിക്കാം. വിഷ്ണുവിന്റെ പ്രവര്‍ത്തനശക്തി എന്നും പറയാം. തന്റെ മായയെക്കുറിച്ചു ഭഗവാന് തന്നെ പറയുന്നത് നോക്കുക.
”ത്രിഭിര്‍ഗുണമയൈര്‍ഭാവൈരേഭിഃ സര്‍വമിദം ജഗത്
മോഹിതം നാഭിജനാതി മാമേഭ്യഃ പരമവ്യയം
ദൈവീഹേ്യഷാഗുണമയീ മമ മായാ ദുരത്യയാ
മാമേവ യേ പ്രപദ്യന്തേ മായാമേതാം തരന്തി തേ
ന മാ ദുഷ്കൃതിനോ മൂഢാഃ പ്രപദ്യന്തേ നരാധമാഃ
മായയാപഹൃതജ്ഞാനം ആസുരം ഭാവമാശ്രിതാഃ
ഗുണമയങ്ങളായ ഈ മൂന്നു ഭാവങ്ങളാല്‍ എല്ലാ ജഗത്തും മോഹിപ്പിച്ചിരിക്കുന്നു. ഇവയില്‍നിന്നു പരനും നാശമില്ലാത്തവനുമായ എന്നെ അറിയുന്നില്ല. ദൈവിയും ഗുണമതിയുമായ എന്റെ ഈ മായ അതിക്രമിക്കാന്‍ ആകാത്തവളാണ് എന്നെ ശരണം പ്രാപിക്കുന്നവര്‍ ഈ മായയെ കടക്കുന്നു. ദുഷ്കൃതികളും മൂഡന്മാരും മായകൊണ്ട് ജ്ഞാനം അപഹരിക്കപ്പെട്ടവരും ആസുരഭാവത്തെ ആശ്രയിക്കുന്നവരുമായ നരാധമന്മാര് എന്നെ പ്രാപിക്കുന്നില്ല). ഭഗവദ്ഗീത. 7-18, 14, 15.
പതിനെട്ടാം അധ്യായത്തില്‍ വീണ്ടും ഭഗവാന് മായയെ കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്.
”ഈശ്വരഃ സര്‍വഭൂതാനാം ഹൃദേശോളര്ജ്ജുന തിഷ്ഠതി
ഭ്രാമയന് സര്‍വ്വഭൂതാനി യന്ത്രാരൂഢാനി മായയാ”
(അല്ലയോ അര്‍ജ്ജുനാ യന്ത്രത്തില്‍ കയറ്റിവച്ചെന്നപോലെ എല്ലാ പ്രാണികളെയും മായകൊണ്ടു ചുറ്റിക്കുന്നവനായി ഈശ്വരന് എല്ലാ പ്രാണികളെയും മായകൊണ്ടു ചുറ്റിക്കുന്നവനായി ഈശ്വരന് എല്ലാ പ്രാണികളുടെയും ഹൃദയത്തില്‍ സ്ഥിതിചെയ്യുന്നു) ഭഗവദ്ഗീത. 18-61.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: