ന്യൂദല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒരുവര്‍ഷത്തെ ഭരണം മുസ്ലിങ്ങളുടെ തെറ്റിദ്ധാരണകള്‍ മാറ്റിയെന്ന് ബിജെപി ന്യൂനപക്ഷ മോര്‍ച്ച അധ്യക്ഷന്‍ അബ്ദുള്‍ റഷീദ് അന്‍സാരി. മുസ്ലിം നേതാക്കളുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയുടെയും ബിജെപിയിലേക്കുള്ള ന്യൂനപക്ഷത്തിന്റെ ഒഴുക്കിന്റെയും പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുമുന്പ് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭീതിവിതയ്ക്കാന്‍ ചില ശ്രമങ്ങളുണ്ടായി. നമ്മുടെ ശത്രുക്കള്‍ ബിജെപിയെക്കുറിച്ച് നേരത്തെ തന്ന തെറ്റിദ്ധാരണകള്‍ പരത്തിയിരുന്നു. എന്നാല്‍ ‘എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്ക്കും വികസനം’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ഒരുവര്‍ഷത്തെ ഭരണംകൊണ്ട് മോദി മുസ്ലിങ്ങളുടെ തെറ്റിദ്ധാരണകളെ പാടേ തൂത്തെറിഞ്ഞു, അന്‍സാരി പറഞ്ഞു. യുപിഎ സര്‍ക്കാരിനെക്കാള്‍ നല്ലകാര്യങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി ബിജെപി ചെയ്തെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സര്‍ക്കാര്‍ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കുവേണ്ടി ചെയ്ത കാര്യങ്ങള്‍ നോക്കൂ.എന്‍ഡിഎ ഭരണകൂടം യുപിഎയെക്കാള്‍ മികച്ചതാണെന്നു മനസിലാകും.
അവര്‍ പ്രശ്നങ്ങളെക്കുറിച്ച് പറയുക മാത്രമാണ് ചെയ്തത്. പക്ഷേ,മോദി പ്രവര്‍ത്തിക്കുന്നു. അതിന്റെ ഫലമായി ഒരു വലിയ വിഭാഗം മുസ്ലിങ്ങള്‍ ബിജെപിയില്‍ ചേരുന്നു. പ്രധാനമന്ത്രി നേരത്തെ തന്നെ മുസ്ലിം- ക്രിസ്ത്യന്‍ മതനേതാക്കളെ സന്ദര്‍ശിച്ചിരുന്നു. എല്ലാവരോടും തുറന്ന സമീപനമാണെന്ന് തന്റെ സര്‍ക്കാരിനെന്ന് സൂചിപ്പിക്കാന്‍ മോദിയുടെ കൂടിക്കാഴ്ചകള്‍ സഹായിച്ചെന്നും അന്‍സാരി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: