ന്യൂദല്‍ഹി: ജൂണ്‍ 21-ലെ യോഗദിനാചരണത്തില്‍ പ്രധാനമന്ത്രി നേതൃത്വം കൊടുക്കുന്ന യോഗ പരിപാടിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. അന്ന് കാലത്ത് ഏഴുമണിക്ക് രാജ്പഥില്‍ നടക്കുന്ന 35 മിനുട്ട് യോഗാസന പരിപാടിക്ക് പ്രധാനമന്ത്രി നേരിട്ട് നേതൃത്വം നല്‍കും.
40,000 പേര് പങ്കെടുക്കുന്നതാവും പരിപാടി.
കേന്ദ്ര ജീവനക്കാരുടെ എണ്ണം 48 ലക്ഷമാണ്. ഇവര്‍ അതത് വകുപ്പുകള്‍ നടത്തുന്ന വിവിധ യോഗദിനാഘോഷങ്ങളില്‍ പങ്കെടുക്കണമെന്നായിരിക്കും നിര്‍ദ്ദേശം. എന്നാല്‍ ഇതു നിര്ബന്ധിതമാക്കില്ലെന്നാണറിയുന്നത്.
കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിലെ ജീവനക്കാര്‍ക്കാര്‍ക്കും ബന്ധുക്കള്‍ക്കും രണ്ടുമാസമായി സൗജന്യ പരിശീലനം മന്ത്രാലയം നല്‍കിവരുന്നുണ്ട്. ഇവര്‍ രാജ്പഥിലെ പരിപാടിയില്‍ പങ്കെടുക്കും. രാജ്പഥിലെ പരിപാടി ഗിന്നസ് ബുക്കിലിടം പിടിക്കുന്നതാകണമെന്നാണ് സര്‍ക്കാരിന്റെ സങ്കല്‍പ്പം.
ഐക്യരാഷ്ട്ര സംഘടനയുടെ തീരുമാനപ്രകാരം അന്താരാഷ്ട്ര യോഗദിനമായ ജൂണ്‍ 21-ന് 190 രാജ്യങ്ങളില്‍ 250 നഗരങ്ങളില്‍ യോഗ പരിപാടികള്‍ നടക്കും. ഭാരതത്തില്നിന്നുള്ളവരാണ് ഈ വമ്പിച്ച യോഗ യജ്ഞത്തിന് നേതൃത്വം നല്‍കുന്നത്.
യോഗദിനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ നാളെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും ആയുഷ് വകുപ്പു മന്ത്രി ശ്രീപാദ് നായിക്കും ചേര്‍ന്ന് പ്രഖ്യാപിക്കും. യോഗദിനാഘോഷങ്ങള്ക്കുവേണ്ടി പ്രത്യേക വെബ് പോര്‍ട്ടല്‍ ആരംഭിക്കാനും പദ്ധതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: