കോട്ടയം:വേമ്പനാട്ടുകായല്‍ മരണത്തോട് മല്ലടിക്കുമ്പോഴും മത്സ്യസമ്പത്തില്‍ വര്‍ദ്ധനവ്. കഴിഞ്ഞവര്‍ഷം 730 ടണ്‍ മത്സ്യം വേമ്പനാട്ടുകായലില്‍ നിന്നും ലഭിച്ചുവെന്നാണ് കണക്കാക്കുന്നത്. തൊട്ടുമുമ്പുള്ള വര്‍ഷം ഇത് 600 ടണ്‍ ആയിരുന്നു. 130 ടണ്ണിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്.
കായലിലെ ആവാസവ്യവസ്ഥയിലുണ്ടായ മാറ്റങ്ങള്‍ മൂലം 14 ഇനത്തില്‍പ്പെട്ട മത്സ്യങ്ങള്‍ ഇല്ലാതായിട്ടും മത്സ്യസമ്പത്തില്‍ ഉണ്ടായ വര്‍ദ്ധന ആശ്വാസകരമാണ്.
1970 കളില്‍ 430 ടണ്‍ കൊഞ്ച് വേമ്പനാട് കായലില്‍ നിന്നുംലഭിച്ചിരുന്നു. കഴിഞ്ഞവര്‍ഷമാകട്ടെ കിട്ടിയത് 18 ടണ്‍ മാത്രമാണ്. നാടന്‍ മുഷി ഇനത്തില്‍പെട്ട മത്സ്യം ഇല്ലാതായതാണ്. എന്നാല്‍ ഫിഷറീസ് വകുപ്പ് മുന്‍കൈയെടുത്ത് ഈ ഇനത്തില്‍പെട്ട മത്സ്യകുഞ്ഞുങ്ങളെ കൃത്രിമമായി ഉല്‍പ്പാദിപ്പിച്ച് കായലില്‍ നിക്ഷേപിച്ചിരുന്നു. വംശനാശം സംഭവിച്ച മഞ്ഞക്കൂരിയെയും ഇത്തരത്തില്‍ പുനരുജ്ജീവിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.
രാസ-ജൈവ മാലിന്യങ്ങള്‍കൊണ്ട് നിറഞ്ഞ കായലിലെ ആവാസവ്യവസ്ഥ സ്വാഭാവികമായ പ്രജനനത്തിന് അനുയോജ്യമല്ലെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു.
പശ്ചിമഘട്ടത്തില്‍ നടക്കുന്ന പ്രകൃതിചൂഷണത്തിന്റെ ആദ്യഇര വേമ്പനാട് കായലാണ്. അവിടെ നടക്കുന്ന പാറമടകളില്‍ സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നതും, മലകള്നികത്തി മണ്ണെടുക്കുന്നതും മണ്ണൊലിപ്പിന് കാരണമാകുന്നു. ഈ മണ്ണ് മീനച്ചിലാറിലൂടെയും മറ്റും ഒഴുകി വേമ്പനാട്ടുകായലില്‍ എത്തും. ഇത് കായലിന്റെ ആഴം കുറയുന്നതിന് കാരണമാകുന്നു.
ഒരുലക്ഷം ഏക്കറിലധികം വരുന്ന കുട്ടനാട് പാടശേഖരത്തില്‍ കര്‍ഷകര്‍ ഉപയോഗിക്കുന്ന രാസവളത്തിന്റെയും കീടനാശിനിയുടെയും അവശിഷ്ടങ്ങള്‍ കായലില്‍ പതിക്കും. കൂടാതെ ചെറുതും വലുതുമായ വ്യവസായ കേന്ദ്രങ്ങളില്‍നിന്നും പുറം തള്ളുന്ന രാസമാലിന്യങ്ങളും കായലിലാണ് എത്തുന്നത്. ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രധാനനഗരങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളും നിക്ഷേപിക്കപ്പെടുന്നത് വേമ്പനാട് കായലിലാണ്.
കായലിനെ വിഭജിച്ച് കൊണ്ട് തണ്ണീര്‍മുക്കം ബണ്ട് വന്നതോടെ ഒരുഭാഗത്ത് കടലുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. അതോടെ വേലിയേറ്റവും വേലിയിറക്കവും മൂലം ഉണ്ടാകുന്ന സ്വാഭാവിക ശുചീകരണം നടക്കാതായി. ബണ്ടിന്റെ തെക്ക്ഭാഗത്ത് ഈയം, രസം തുടങ്ങിയ രാസവസ്തുക്കളുടെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. ഇത് മത്സ്യസമ്പത്ത് അടക്കമുള്ള ജലാശയ ജീവജാലങ്ങളെ ഇല്ലായ്മ ചെയ്യുകയാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: