പെരുമ്പാവൂര്‍: വ്യാപാരികളില്‍നിന്ന് സിമന്റ് മൊത്തമായെടുത്ത് തട്ടിപ്പ് നടത്തിവന്നയാള്‍ പോലീസ് പിടിയിലായി. ആലപ്പുഴ ഹരിപ്പാട് നരയിഞ്ചി ക്ഷേത്രത്തിന് സമീപം വാടയ്ക്ക് താമസിക്കുന്ന സന്തോഷ് എന്ന് വിളിക്കുന്ന സന്ദീപ്(36) ആണ് പിടിയിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സിമന്റ് വ്യാപാരികളില്‍നിന്നാണ് പ്രതിതട്ടിപ്പ് നടത്തിയത്. പെരുമ്പാവൂര്‍ കുറുപ്പംപടി ടൗണില്‍ പിട്ടാപ്പിള്ളില്‍ ഏജന്സീസില്നിന്നും 20,000 രൂപയുടെ സിമന്റ് തട്ടിയ കേസിലാണ് ഇപ്പോള്‍ പിടിയിലായത്.
സ്വന്തം പണിയാവശ്യത്തിന് സിമന്റ് ആവശ്യപ്പെട്ടാണ് പ്രതി സ്ഥാപനത്തിലെത്തിയത്. 60 ചാക്ക് സിമന്റ് ലോറിയില്‍ കയറ്റി ചേലക്കുളത്ത് പണി നടക്കുന്ന ഒരു സൈറ്റില്‍ 50 ചാക്ക് ഇറക്കി. വീട്ടുടമയോട് താന്‍ കമ്പനിയിലെ ഹോള്‍സെയില്‍ ഏജന്റാണെന്ന് പരിചയപ്പെടുത്തി ഓര്‍ഡര്‍ എടുത്തതനുസരിച്ചാണ് സിമന്റിറക്കിയത്. ലോറിയില്‍ ബാക്കിയുള്ള 10 ചാക്ക് സിമന്റ് തൊട്ടടുത്തുള്ള സ്ഥാപനത്തില്‍ ഇറക്കുവാനും നിര്‍ദ്ദേശിച്ചു. ഇറക്കുന്നതിന് ലോറി ഡ്രൈവര്‍ പോയസമയം പ്രതി ആദ്യത്തെ 50 ചാക്കിന്റെ പണവുംവാങ്ങി കടന്നുകളഞ്ഞു.
ഇതേ തട്ടിപ്പ് ഇയാള്‍ സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളില്‍ നടത്തിയിട്ടുണ്ട്. എറണാകുളം ജില്ലയില്‍ത്തന്നെ പെരുമ്പാവൂര്‍, ആലുവ, കുറുപ്പംപടി, പിറവം, മുളന്തുരുത്തി, ചോറ്റാനിക്കര, പുത്തന്‍കുരിശ് തുടങ്ങിയ സ്റ്റേഷനുകളില്‍ സിമന്റ് തട്ടിപ്പ് നടത്തിയതിന് ഇയാള്‍ക്കെതിരേ 14കേസുകളുണ്ട്. പെരുമ്പാവൂര്‍ മുടിക്കലിലും പ്രതി കുടുംബത്തോടൊപ്പം താമസിച്ച് തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇവിടെനിന്നും 12,000 രൂപയുടെ സിമന്റ്, സ്വര്‍ണ്ണം എന്നിവ കബളിപ്പിച്ച് എടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ആലപ്പുഴ ജില്ലയിലെ മാന്നാര്‍ പോലീസ് സ്റ്റേഷനില്‍ ഭവനഭേദനം, മോഷണം എന്നീകേസുകളും, ഹരിപ്പാട് സ്റ്റേഷനില്‍ കൊലപാതക ശ്രമക്കേസും പ്രതിക്കെതിരെയുണ്ട്. ഈകേസുകളില്‍ ജ്യാമത്തിലിറങ്ങി മുങ്ങി നടക്കുകയായിരുന്നു. ഹരിപ്പാട് പോലീസ് നല്കിയ ചിത്രത്തിന്റെ സഹായത്താലാണ് ഇയാളെ പിടികൂടിയത്. ചോറ്റാനിക്കര കണിച്ചിറ കോളനിയില്നിന്നുമാണ് ചോറ്റാനിക്കര പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്. കുറുപ്പംപടി സിഐ ജെ.കുര്യാക്കോസ്, പോലീസ് ഉദ്യോഗസ്ഥരായ വിനോദ്, അനസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ്ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: