ബെര്‍ലിന്‍: യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബ് സ്പെയിനിലെ ബാഴ്സലോണ തന്നെ. ഇന്നലെ പുലര്‍ച്ചെ ബെര്‍ലിനിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ കലാശപ്പോരാട്ടത്തില്‍ ഇറ്റാലിയന്‍ സീരി എ ടീമായ ജുവന്റസിനെ തകര്‍ത്താണ് ഒരിടവേളയ്ക്കുശേഷം ബാഴ്സലോണ കിരീടം ചൂടിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ജുവന്റസിനെതിരെ ബാഴ്സയുടെ പടയോട്ടം. ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സയുടെ അഞ്ചാം കിരീടമാണിത്.
പ്രസിദ്ധമായ ജുവന്റസ് പ്രതിരോധനിരയുടെ ആണിക്കല്ല് ഇളക്കിമാറ്റിയാണ് മെസ്സി-നെയ്മര്‍-സുവാരസ് സഖ്യത്തിന്റെ കരുത്തില്‍ ബാഴ്സലോണ കത്തിക്കയറിയത്. ബാഴ്സക്ക് വേണ്ടി സൂപ്പര്‍ താരം മെസ്സി ഗോള്‍ നേടിയില്ലെങ്കിലും സുവാരസും നെയ്മറും ഇവാന് റാക്കിട്ടിച്ചും ഗോളുകള്‍ നേടി. ജുവന്റസിന്റെ ആശ്വാസഗോള്‍ ആല്‍വാരോ മൊറാട്ട സ്വന്തം പേരില്‍ കുറിച്ചു. സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ എഴുപതിനായിരത്തിലേറെ വരുന്ന കാണികളെ സാക്ഷിനിര്‍ത്തിയായിരുന്നു ബാഴ്സലോണയുടെ കിരീടധാരണം. ടിവിയിലും മറ്റുമായി കളികണ്ടവര്‍ കോടികളാണ്.
ആക്രമണഫുട്ബോളിന്റെ ഉജ്ജ്വല നിമിഷങ്ങളാണ് ഇരുടീമുകളും കാല്‍പ്പന്തുകളി പ്രേമികള്‍ക്ക് സമ്മാനിച്ചത്. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും മികച്ചുനിന്ന ബാഴ്സക്കുതന്നെയായിരുന്നു കളിയില്‍ മുന്‍തൂക്കവും. ബാഴ്സലോണക്ക് വേണ്ടി തന്റെ അവസാന മത്സരത്തില്‍ അവരുടെ ഇതിഹാസതാരമായ സാവി 78-ാം മിനിറ്റില്‍ പകരക്കാനായാണ് കളത്തിലിറങ്ങിയത്. എന്തായാലും കിരീടവിജയത്തോടെ ഈ സൂപ്പര്‍താരത്തിന് യാത്രയയപ്പ് നല്‍കാനും സഹതാരങ്ങള്‍ക്ക് കഴിഞ്ഞു. ഇനി സാവി ഖത്തറിലെ അല്‍ സാദ് ടീമിനാണ് ബൂട്ടണിയുക.
നേരത്തെ സ്പാനിഷ് ലാ ലിഗയും കിങ്സ് കപ്പും ജയിച്ച ബാഴ്സ ചാമ്പ്യന്‍സ് ലീഗ് ജയത്തോടെ സീസണില്‍ ട്രിപ്പിള്‍ തികച്ചു. പെപ്പ് ഗ്വാര്ഡിയോളയക്ക് ശേഷം അരങ്ങേറ്റ സീസണില്‍ തന്നെ ടീമിന് മൂന്ന് കിരീടങ്ങള്‍ നേടിക്കൊടുത്ത പരിശീലകനെന്ന ബഹുമതിയും ബാഴ്സയുടെ ലൂയി ഹെന്റീക്കിന് സ്വന്തമായി. 1991-92, 2005-06, 2008-09, 2010-11 എന്നീ സീസണുകളിലാണ് ബാഴ്സ ഇതിന് മുമ്പ് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയത്. അേതസമയം എട്ടാം ഫൈനലിന് ഇറങ്ങിയ ജുവന്റസിന് ആറാം തവണയും റണ്ണേഴ്സപ്പാകാനായിരുന്നുവിധി. ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ ആറ് തവണ ഫൈനലില്‍ പരാജയപ്പെട്ട ആദ്യ ടീമെന്ന നാണക്കേടും ഇനി ജുവന്റസിന് സ്വന്തം.
കളി ആരംഭിച്ച് ജുവന്റസ് താരങ്ങള്‍ നിലയുറപ്പിക്കുന്നതിന് മുമ്പുതന്നെ ബാഴ്സ ആദ്യ വെടിയുതിര്‍ത്തു. കളിയുടെ നാലാം മിനിറ്റില്‍ സൂപ്പര്‍താരം മെസ്സി തുടക്കമിട്ട നീക്കത്തില്‍ നിന്ന് പന്തുമായി കയറിയ നെയ്മര്‍, മധ്യനിരയിലെ കരുത്തന് ആന്ദ്രെ ഇനിയേസ്റ്റക്ക് മറിച്ചു നല്കി. പ്രതിരോധനിരക്കാര്‍ക്കിടെയിലൂടെ ഇനിയേസ്റ്റ നല്കിയ പന്ത് റാക്കിട്ടിച്ച് പോസ്റ്റിലേക്ക് തിരിച്ചുവിടുമ്പോള്‍ ജുവന്റസിന്റെ ഇതിഹാസ ഗോളി ബഫണിന് യാതൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഒരു ഗോള്‍ ലീഡിന്റെ ആവേശത്തില്‍ ബാഴ്സയും ഗോള്‍ മടക്കാന്‍ ജുവന്റസും ആഞ്ഞുപൊരുതിയെങ്കിലും ആദ്യ പകുതിയില്‍ ഗോള്‍നില മാറിയില്ല. ജുവന്റസ് ഗോള്‍കീപ്പര്‍ ബഫണ് ബാറിന് കീഴില്‍ നടത്തിയ ഉജ്ജ്വല പ്രകടനമാണ് ആദ്യപകുതിയില്‍ ലീഡ് ഉയര്‍ത്തുന്നതില്‍ നിന്ന് ബാഴ്സയെ തടഞ്ഞുനിര്‍ത്തിയത്.
13-ാം മിനിറ്റില്‍ നെയ്മര്‍ക്ക് ക്ലോസ് റേഞ്ചില്‍ നിന്ന് ഷോട്ട് ഉതിര്‍ക്കാന്‍ കഴിയാതിരുന്നതും തൊട്ടടുത്ത മിനിറ്റില്‍ 10 വാര അകലെ നിന്നുളള സുവാരസിന്റെ തകര്‍പ്പന്‍ ഷോട്ട് ജുവന്റസ് ഗോള്‍കീപ്പര്‍ ബഫണ് ഒറ്റക്കൈകൊണ്ട് തടഞ്ഞതും ഇറ്റാലിയന്‍ ടീമിന് രക്ഷപ്പെടലിന്റെ നിമിഷങ്ങളായി. 40-ാം മിനിറ്റില്‍ സുവാരസിന്റെ മറ്റൊരു ഷോട്ടും ബഫണ് അത്ഭുതകരമായി രക്ഷപ്പെടുത്തി. ഇടയ്ക്ക് ജുവന്റസ് വിദാലിലൂടെയും മര്‍ച്ചീസിയോയിലൂടെയും ബാഴ്സ ഗോള്‍കീപ്പറെ പരീച്ചെങ്കിലും വിഫലമായതോടെ ആദ്യപകുതി 1-0ന് സമാപിച്ചു.
ഇടവേളയ്ക്കുശേഷം കളത്തിലിറങ്ങിയ ജുവന്റസ് സമനിലക്കായി കിണഞ്ഞു പരിശ്രമിച്ചതോടെ പോരാട്ടം വീണ്ടും കനത്തു. എന്നാല്‍ ആദ്യ അവസരം ലഭിച്ചത് ബാഴ്സക്കായിരുന്നു. ഒരു പ്രത്യാക്രമണത്തിനൊടുവില്‍ റാക്കിറ്റിച്ച് റോക്കറ്റ് വേഗത്തില്‍ കയറ്റികൊണ്ടുവന്ന പന്ത് ബോക്സില്‍ വച്ച് സുവാരസിന് കൈമാറി. സുവാരസിന്റെ പ്ലേസിങ് ഷോട്ട് മുഴുനീള ഡൈവിലൂടെ ബഫണ് ഒറ്റക്കൈകൊണ്ട് രക്ഷപ്പെടുത്തി. 55-ാം മിനിറ്റില്‍ ജുവന്റസ് സമനില ഗോള്‍ നേടി. മര്‍ച്ചീസിയോ നല്കി പാസ് സ്വീകരിച്ച് കാര്‍ലോസ് ടെവസ് പായിച്ച ഷോട്ട് ടെര്സ്റ്റീഗന് തട്ടിതെറിപ്പിച്ചു. എന്നാല്‍ റീബൗണ്ട്വന്ന പന്ത് ആല്‍വാരോ മൊറാട്ടോ വലംകാലുകൊണ്ട് അനായാസം വലയിലെത്തിച്ചു. തുടര്‍ന്നും രണ്ട് മൂന്ന് അവസരങ്ങള്‍ ജുവന്റസിന് ലഭിച്ചെങ്കിലും മൊറാട്ടയും പോള്‍ പോഗ്ബയും കാര്‍ലോസ് ടെവസും അവ നഷ്ടമാക്കി.
68-ാം മിനിറ്റില്‍ ബാഴ്സ ലീഡ് നേടി. മെസ്സിയുടെ തകര്‍പ്പന്‍ ഷോട്ട് ബഫണ് കുത്തിത്തെറിപ്പിച്ചെങ്കിലും റീബൗണ്ട് പന്ത് പിടിച്ചെടുത്ത സുവാരസാണ് വീണ്ടും പന്ത് വലയിലെത്തിച്ചത് (2-1). അവസാന മിനിറ്റുകളില്‍ ടെവസിന്റെയും പോഗ്ബയുടെയും മര്ച്ചീസിയോയുടെയും കരുത്തില്‍ ജുവന്റസ് ആക്രമണങ്ങളുടെ തിരമാല തീര്‍ത്തെങ്കിലും ലക്ഷ്യബോധമില്ലാത്ത ഷൂട്ടിംഗും ബാഴ്സ ഗോളിയുടെ മിന്നുന്ന ഫോമും അവര്‍ക്ക് മുന്നില്‍ വിലങ്ങുതടിയായി. പിന്നീട് ഇഞ്ചുറിസമയത്ത് പകരക്കാരനായി ഇറങ്ങിയ പെഡ്രോ നല്കിയ പാസില്‍ നിന്ന് നെയ്മറും ജുവന്റസ് വല കുലുക്കിയതോടെ ബാഴ്സയുടെ ഗോള്‍പട്ടികയും പൂര്‍ണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: