ന്യൂദല്‍ഹി: 98,000 കോടി രൂപയുടെ സ്മാര്‍ട്ട് സിറ്റി, അടല്‍ മിഷന് ഫോര്‍ റിജുവനേഷന്‍ ആന്റ് അര്‍ബന്‍ ട്രാന്സ്ഫോര്മേഷന് (അമൃത്) പദ്ധതികള്‍ ഈ മാസം 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. രാജ്യത്തെ 100 നഗരങ്ങളെ സ്മാര്‍ട്ട് സിറ്റികളും, 500 നഗരങ്ങളെ അമൃത് നഗരങ്ങളുമാക്കും.
അഞ്ചുവര്‍ഷംകൊണ്ട് സ്മാര്‍ട്ട് സിറ്റിക്ക് 48,000 കോടി രൂപയും,അമൃതിന് 50,000 കോടി രൂപയും ചെലവഴിക്കുമെന്ന് കേന്ദ്ര നഗര വികസന മന്ത്രി എം.വെങ്കയ്യ നായിഡു. ഈ പദ്ധതികള്‍ക്കായി പ്രധാനമന്ത്രി കൃത്യമായ രൂപരേഖ തയാറാക്കിയിട്ടുണ്ടെന്ന് നഗരവികസന മന്ത്രാലയ വൃത്തങ്ങള്‍.
ആദ്യഘട്ടത്തില്‍ 20 സ്മാര്‍ട്ട് സിറ്റികളാണ് പ്രഖ്യാപിക്കുക. രണ്ടും മൂന്നും ഘട്ടങ്ങളിലായി 40 വീതം സ്മാര്‍ട്ട് സിറ്റികള്‍ നടപ്പാക്കും. ഈ നഗരങ്ങളില്‍ ഇടതടവില്ലാതെ വൈദ്യുതിയും വെള്ളവും ലഭിക്കും. ശുചീകരണം, മാലിന്യനിര്‍മാര്‍ജനം, പൊതുഗതാത സംവിധാനങ്ങള്‍, പാവപ്പെട്ടവര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ വീടുകള്‍, ഐടി കണക്റ്റിവിറ്റി തുടങ്ങിയവയും ഒരുക്കും.
തെരഞ്ഞെടുക്കുന്ന പ്രദേശങ്ങളുടെ പ്രത്യേകത കണക്കിലെടുത്ത് ക്രമീകരണം. നടത്തിപ്പിന് സംരംഭകരെ മത്സരം വഴി തെരഞ്ഞെടുക്കും. സംരംഭകരെ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശിക്കാം. ഇത്തരക്കാരുടെ പട്ടിക സംസ്ഥാനങ്ങള്‍ തയാറാക്കണം. സിംഗപ്പൂര്‍, ജപ്പാന്, ഫ്രാന്‍സ്, യുഎസ് തുടങ്ങിയ രാജ്യങ്ങള്‍ സ്മാര്‍ട്ട് സിറ്റിയില്‍ താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ടെന്നും വെങ്കയ്യ.
അമൃത് പദ്ധതിപ്രകാരം നഗരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. ജല വിതരണം, അഴുക്കുചാല്‍ നിര്‍മാണം, ഗതാഗത സംവിധാനം, പച്ചത്തുരുത്തുകളും പാര്‍ക്കുകളും സജ്ജീകരിക്കല്‍, കുട്ടികളുടെ കൂട്ടായ്മകള്‍ക്കായി പ്രത്യേക സ്ഥലമൊരുക്കല്‍ തുടങ്ങിയവയ്ക്ക് മുന്‍ഗണന. ഇ ഗവേണന്‍സ് അടക്കമുള്ള സംവിധാനങ്ങളിലൂടെ കാര്യശേഷി വര്‍ധിപ്പിക്കല്‍, നികുതി സംവിധാനത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തല്‍,മുനിസിപ്പാലിറ്റികളുടെ റേറ്റിങ്, പൗരന്മാരുമായി സഹകരിച്ച് നഗരാസൂത്രണം എന്നിവ ഇതിന്റെ ഭാഗമെന്നും വെങ്കയ്യ.
ന്യൂദല്‍ഹിയില്‍ ചേരുന്ന ഉദ്ഘാടന യോഗത്തില്‍ മേയര്‍മാര്‍, മുനിസിപ്പല്‍ ചെയര്മാന്മാര്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പദ്ധതികള്‍ നടപ്പാക്കുന്ന നഗരങ്ങളുടെ പേരും യോഗത്തില്‍ പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: