മലയാളികള്‍ക്ക് വിഷം വിളമ്പുന്നതുകണ്ടിട്ടും പകച്ചു നില്‍ക്കാനേ നമ്മുടെ ഭക്ഷ്യ സുരക്ഷാ സംവിധാനങ്ങള്‍ക്ക് കഴിയുന്നുള്ളു. പോഷക സമൃദ്ധിക്കായി മലയാളികള്‍ ദിവസേന ആശ്രയിക്കുന്ന പാല്പോലും രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത് അന്യസംസ്ഥാനക്കാര്‍ വിതരണം നടത്തിയിട്ടും മൗനം പാലിക്കുകയാണ് സുരക്ഷാ വിഭാഗങ്ങള്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മുന്നൂറോളം കവര്‍ പാലിന്റെ സാമ്പിളുകളാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധനയ്ക്ക് വിധേയമാക്കിയത്. ഒന്നിന്റെയും ഫലം നിര്‍മ്മാതാക്കള്‍ക്ക് എതിരായില്ലെന്നത് അത്ഭുതത്തോടെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ കാണുന്നത്. രണ്ടു വര്‍ഷം മുമ്പ് നിരോധനമേര്‍പ്പെടുത്തിയ പല ബ്രാന്റുകളും ഇന്ന് കേരള വിപണിയില്‍ സജീവമാണ്. നിരോധനം മറികടന്ന് ഇവര്‍ വീണ്ടും എങ്ങനെ കടന്നുകൂടിയെന്ന് ആര്‍ക്കുമറിയില്ല.
സ്വന്തം തൊഴുത്തില്‍ക്കെട്ടിയ പശുവില്‍ നിന്ന് കറന്നെടുത്ത പാല് കുടിച്ച പഴയ കാലത്തെയോര്‍ത്ത് നെടുവീര്‍പ്പിടുകയാണ് ഇന്ന് മലയാളികള്‍. ശുദ്ധമായ കറവപ്പാലിലെ പ്രോട്ടീനും, വൈറ്റമിന്‍സും മനുഷ്യനിലെ ആരോഗ്യത്തെ സമ്പന്നമാക്കിയിരുന്നു. എന്നാല്‍ ഗ്രാമങ്ങളില്‍ നിന്നുപോലും കറവ അപ്രത്യക്ഷമായതോടെ നഗരവാസികള്‍ കവര്പാലിന് പിന്നാലെ പോയി. തമിഴ്നാട്ടില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും നിലവാരമില്ലാത്ത കവര്‍പാലുകള്‍ നമ്മുടെ സംസ്ഥാനത്തെ കീഴടക്കി കഴിഞ്ഞു. രാസപദാര്‍ത്ഥങ്ങള്‍ ചേര്ക്കുന്നുവെന്നുമാത്രമല്ല വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പായ്ക്ക് ചെയ്തെടുത്താണ് അന്യസംസ്ഥാന കവര്‍പാലുകള്‍ ഇവിടെയെത്തുന്നത്. ശീതീകരിച്ച അറകളില്‍ സൂക്ഷിക്കുന്നതിനാല്‍ വ്യാപാരിയുടെ കൈയ്യില്‍ കിട്ടുന്നതുവരെ പാലിന് യാതൊരു കുഴപ്പവും സംഭവിക്കില്ല. അന്തരീക്ഷ ഊഷ്മാവ് പാലിലെ തണുപ്പ് മാറ്റിക്കഴിഞ്ഞാല്‍ നിമിഷങ്ങള്‍ക്കകം പാല് കേടാവുന്നു.
വഴിയോര തട്ടുകടകളും ഹോട്ടലുകളുമാണ് അന്യസംസ്ഥാന കവര്‍ പാലുകള്‍ വ്യാപകമായി വാങ്ങുന്നത്. സാധാരണ പാലിനെ അപേക്ഷിച്ച് കൊഴുപ്പ് കൂടുതലാണ് അന്യസംസ്ഥാന കവര്‍ പാലിന്. കൂടുതല്‍ ചായ ലഭിക്കുമെന്നതിനാലാണ് ഇവര്‍ ഇത്തരം കവര്പാലിനെ ആശ്രയിക്കുന്നത്. ഇതില്‍ ഒളിഞ്ഞിരിക്കുന്ന മാരകവിഷം കച്ചവടക്കാര്‍ ശ്രദ്ധിക്കാറില്ല. മില്മയെപോലുള്ള പാലിനെക്കാള്‍ വിലകുറച്ചാണ് അന്യസംസ്ഥാന പാല് കിട്ടുന്നതെന്നതും വ്യാപാരികളെ ഇവരിലേക്ക് ആകര്‍ഷിക്കുന്നു.
ഫുഡ്സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്സ് ആക്ട് അനുസരിച്ച് സര്‍ക്കാര്‍ അനലിസ്റ്റ് ലാബില്‍ പരിശോധന നടത്തി മാത്രമേ വില്‍പ്പന നടത്താവൂ. എന്നാല്‍ ഈ നിയമങ്ങളൊന്നും മറുനാടന്‍ പാലിന് ബാധകമല്ല. അന്യസംസ്ഥാനത്തു നിന്ന് ഇന്‍സുലേറ്റഡ് ടാങ്കിലാണ് പാല് കൊണ്ടുവരേണ്ടത്. നമ്മുടെ നിരത്തുകളിലൂടെ കണ്ടാലറയ്ക്കുന്ന ടാങ്കര്‍ ലോറികള്‍ പാലുമായി തലങ്ങും വിലങ്ങും പായുമ്പോള്‍ കണ്ടില്ലെന്നു നടിക്കുകയാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം. 79 ഡിഗ്രി സെല്‍ഷ്യസില്‍ തിളപ്പിച്ചെടുക്കുന്ന പാല് ഒരു ഗ്ലാസില്‍ ഒഴിച്ചുവച്ച് നിരീക്ഷിച്ചാല്‍ രാസവസ്തുക്കളുടെ സാന്നിധ്യം അറിയാനാവുമെന്ന് ആരോഗ്യരംഗത്തുള്ളവര്‍ പറയുന്നു.
ഓണംപോലുള്ള ആഘോഷവേളകളില്‍ മാത്രമാണ് കേരളത്തിലെ ചെക്കുപോസ്ററുകളില് അന്യസംസ്ഥാനത്തു നിന്നെത്തുന്ന കവര്പാലുകളുടെ ഗുണനിലവാരം പരിശോധിക്കുവാന്‍ മൊബൈല്‍ ലാബുകള്‍ സജ്ജമാക്കുന്നത്. ദിവസേന ലക്ഷക്കണക്കിന് ലിറ്റര്‍ പാലുമായി അന്യസംസ്ഥാന ടാങ്കറുകള്‍ അതിര്‍ത്തി കടന്നെത്തുമ്പോള്‍ അതൊന്നും ശ്രദ്ധിക്കാന്‍ നമ്മുടെ സുരക്ഷാവിഭാഗം മെനക്കെടാറില്ല.
(നാളെ: ആര്‍ക്കും നേടാം ഭക്ഷ്യസുരക്ഷാ ലൈസന്‍സുകള്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: