തിരുവനന്തപുരം: ബാര്‍കോഴ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. ബാര്‍കോഴ കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും ബാര്‍കോഴയിലെ നിയമോപദേശം നിയമവിരുദ്ധമാണെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ പ്രതിപക്ഷത്തെ തൃപ്തിപ്പെടുത്താനായി വിജിലന്‍സിനു തെളിവുകള്‍ ഉണ്ടാക്കാനാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, ബാര്‍കോഴ കേസില്‍ മന്ത്രി കെ.എം. മാണിക്കെതിരായ അന്വേഷണം ഉടന്‍ പൂര്‍ത്തിയാകും. മന്ത്രി ബാബുവിനെതിരായ കേസ് അന്തിമഘട്ടത്തിലാണ്. നിയമോപദേശം നിയമവിധേയമാണ്. അന്വേഷണറിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് കോടതിക്ക് കൈമാറും. അന്വേഷണസംഘത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ല. മുഖ്യമന്ത്രി തന്നെ നോക്കുകുത്തിയായി കേസില്‍ ഇടപെട്ട് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവും ചെന്നിത്തല തള്ളിക്കളഞ്ഞു.
ബാര്‍കോഴയില്‍ ധനമന്ത്രി കെ.എം. മാണി നുണപരിശോധനയ്ക്ക് വിധേയനാക ണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്.
മാണി നുണപരിശോധനയ്ക്ക് തയ്യാറായാല്‍ പ്രതിപക്ഷം പ്രതിഷേധം അവസാനിപ്പിക്കുമെന്ന് കോടിയേരി പറഞ്ഞു. സമ്മേളനത്തെ ഫലപ്രദമായി ഉപയോഗിക്കും. മാണിയെ രക്ഷിക്കാന്‍ ഭരണകൂട സംവിധാനം ദുരുപയോഗം ചെയ്യുകയാണ്. മാണിയേയും ബാബുവിനേയും മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. എന്നാല്‍ വസ്തുതകള്‍ മനസ്സിലാക്കാതെയാണ് പ്രതിപക്ഷം സംസാരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ അന്വേഷണവുമായി മുന്നോട്ടുപോവും.
കുറ്റപത്രം സമര്‍പ്പിക്കണോ വേണമോയെന്ന് തീരുമാനിക്കേണ്ടത് അന്വേഷണ ഏജന്‍സിയാണ്. കേസിലെ നടപടിക്രമങ്ങളുടെ ഭാഗമായാണ് വിജിലന്‍സ് നിയമോപദേശം തേടിയത്. ആരേയും രക്ഷപ്പെടുത്താന്‍ വിജിലന്‍സ് ശ്രമിക്കില്ല. ഡിജിപി ജേക്കബ് തോമസിന് ഒരുഘട്ടത്തിലും ബാര്‍കോഴ കേസിന്റെ അന്വേഷണചുമതല നല്‍കിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
ബാര്‍കോഴയുമായി ബന്ധപ്പെട്ടുള്ള കോടിയേരിയുടെ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് മാണി പറഞ്ഞു. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് ബാര്‍കോഴ ആരോപണമെന്ന് മന്ത്രി കെ. ബാബുവും അവകാശപ്പെട്ടു.
നിയമോപദേശകര്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്നുവെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് ആരോപിച്ചു. സര്‍ക്കാരുമായി ബന്ധപ്പെട്ട് എന്തുകാര്യം പറഞ്ഞാലും അഴിമതിയുണ്ട്. അഴിമതിയില്‍ ജനിച്ച്, അഴിമതിയില്‍ ഉണ്ട്, അഴിമതിയില്‍ ഉറങ്ങുന്ന സര്‍ക്കാരാണ് യുഡിഎഫ് സര്‍ക്കാരെന്ന് അദ്ദേഹം പരിഹസിച്ചു. നിയമം നിയമത്തിന്റെ വഴിക്കല്ല ഉമ്മന്‍ചാണ്ടിയുടെ വഴിക്കാണ് പോകുന്നത്. അരുവിക്കരയിലെ ജനങ്ങള്‍ ഇതിനു ചുട്ടമറുപടി നല്‍കുമെന്നും വിഎസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: