അങ്കമാലി: അങ്കമാലി റെയില്‍വേസ്റ്റേഷനില്‍ റെയില്‍പാളം മുറിച്ചു കടക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു. അയ്യമ്പുഴ ചുള്ളി വട്ടേക്കാടന്‍ ദേവസിക്കുട്ടിയുടെ മകള്‍ ദിവ്യ (21) ആണു മരിച്ചത്. ഇന്നു രാവിലെ 8.15ന് ആലപ്പുഴ – ധന്‍ബാദ് എക്സ്പ്രസ് ട്രെയിനാണ് ദിവ്യയെ ഇടിച്ചുതെറിപ്പിച്ചത്.
തൃശൂരിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വിഷ്വല്‍ മീഡിയ കോഴ്സിനു കഴിഞ്ഞയാഴ്ച പ്രവേശനം നേടിയ ദിവ്യ അവിടേക്കു പോകുന്നതിനു റെയില്‍വേ സ്റ്റേഷനിലെത്തിയതാണ്. ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ നിന്നു പാളം മുറിച്ചു രണ്ടാം പ്ലാറ്റ് ഫോമിലേക്കു കയറുമ്പോഴായിരുന്നു അപകടം.
ശക്തമായ മഴയായിരുന്നതിനാല്‍ ട്രെയിന്‍ വരുന്നതു ശ്രദ്ധയില്പ്പെട്ടിരുന്നില്ലെന്നു ഒപ്പമുണ്ടായിരുന്ന കൂട്ടുകാരികള്‍ പറഞ്ഞു. ബാഗും കുടയും പ്ലാറ്റ്ഫോമില്‍ വച്ചശേഷം കയറാന്‍ ശ്രമിക്കുന്നതിനിടയിലാണു ട്രെയിന്‍ തട്ടിയത്. ട്രെയിന്‍ കയറിയിറങ്ങിയതിനെത്തുടര്ന്നു തത്ക്ഷണം മരണം സംഭവിച്ചു.
മൃതദേഹം അങ്കമാലി സര്‍ക്കാര്‍ ആശുപത്രിയില്‍. പൗളിയാണു ദിവ്യയുടെ മാതാവ്. ഏകമകളാണ് ദിവ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: