കൊച്ചി: കളമശ്ശേരി ഭൂമി തട്ടിപ്പ് കേസില്‍ മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.ഒ.സുരജിനെ പ്രതിയാക്കും. സൂരജിനെ പ്രതിയാക്കാന്‍ വേണ്ട ശക്തമായ തെളിവുകള്‍ അന്വേഷണ ഏജന്‍സിയായ സിബിഐക്ക് ലഭിച്ചു. കളമശ്ശേരി ഭൂമി തട്ടിപ്പ് കേസില്‍ നുണപരിശോധനക്ക് തയ്യാറാണെന്ന സുരജിന്റെ നിലപാട് സിജെഎം കോടതി തള്ളി. നുണപരിശോധന സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് അന്വേഷണ സംഘമാണെന്ന് സൂചിപ്പിച്ചാണ് കോടതി സൂരജിന്റെ അപേക്ഷ തള്ളിയത്.
കോടതി പരമാര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ ഇനി നുണപരിശോധന നടത്തണോയെന്ന് തീരുമാനിക്കേണ്ടത് അന്വേഷണ സംഘമാണ്. കളമശ്ശേരിയില്‍ ഷെരീഫയുടെ പേരിലുള്ള ഭൂമി തട്ടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ മുന്ഗണ്മാന് സലിംരാജും കൂട്ടരും ചേര്‍ന്ന് നടത്തിയ തിരിമറികള്‍ക്ക് ലാന്റ് റവന്യു കമ്മീഷണറായിരുന്ന ടി.ഒ. സൂരജ് കൂട്ട് നില്‍ക്കുകയായിരുന്നു. ഭൂമിയുടെ തണ്ടപ്പേര് തിരുത്തുകയും രജിസ്റ്ററില്‍ കൃത്രിമം കാണിക്കുകയും ചെയ്തത് സൂരജാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സൂരജിനെ കേസില്‍ പ്രതിയാക്കിയ ശേഷമായിരിക്കും പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐ സംഘം കേന്ദ്രസര്‍ക്കാരിന്റെ അനുമതി വാങ്ങുക.
ഇതിനിടെ ഭൂമിതട്ടിപ്പ് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെ മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ നിന്നും പുറത്താക്കി. തുറന്ന കോടതിയിലാണ് ജാമ്യാപേക്ഷ പരിഗണിച്ചതെങ്കിലും കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് സിജെഎം കെ. എസ് അംബിക നിര്‍ദ്ദേശിക്കുകയായിരുന്നു. കേസിലെ കക്ഷികളും പരാതിക്കാരും അല്ലാതെ മറ്റാരും കോടതിയില്‍ ഇരിക്കരുതെന്ന് സിജെഎം ഉത്തരവിട്ടു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ജാമ്യാപേക്ഷയില്‍ 11ന് വിധിപറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: