തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പു കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലീം രാജ് ഉള്‍പ്പടെയുള്ള പ്രതികള്‍ നല്കിയ ജാമ്യാപേക്ഷയില്‍ കോടതി വിധി പറയുന്നത് ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റി. ജാമ്യം നല്‍കുന്നതിനെ സിബിഐ ശക്തമായി എതിര്‍ത്തതിനെ തുടര്‍ന്നാണിത്.
കടകംപള്ളിയില്‍ 14 കോടിയുടെ ഇടപാടാണ് നടന്നതെന്നും ഭൂമി തട്ടിയെടുക്കാന്‍ ശ്രമം നടന്നതിന്റെ വ്യക്തമായ തെളിവുണ്ടെന്നും പ്രതികള്‍ ഉന്നത സ്വാധീനമുള്ളവരാണെന്നും സിബിഐ കോടതിയെ അറിയിച്ചു. പ്രതികള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും സിബിഐ അറിയിച്ചു.
നുണപരിശോധനയ്ക്കും പ്രതികള്‍ തയ്യാറാവുന്നില്ല. ജാമ്യം നല്കിയാല് കേസ് അട്ടിമറിക്കാന്‍ സാദ്ധ്യതയുണ്ടെന്നും സിബിഐ അറിയിച്ചു. ഒന്നാംപ്രതി സി.കെ.ജയറാം, രണ്ടാം പ്രതിയും സലീംരാജിന്റെ സഹോദരീ ഭര്‍ത്താവുമായ സി.എച്ച്. അബ്ദുള്‍ മജീദ്, മൂന്നാം പ്രതി എ.നിസാര്‍, പത്താം പ്രതി എ.എം.അബ്ദുള്‍ അഷറഫ് എന്നിവരും ഇരുപത്തിനാലാം പ്രതിയും ഡെപ്യൂട്ടി തഹസീല്‍ദാറുമായ വിദ്യോദയ കുമാര്‍, ഇരുപത്തിയെട്ടാം പ്രതി എസ്.എം.സലീം എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: