ന്യൂദല്‍ഹി: ജലദൗര്‍ലഭ്യം നേരിടുന്നതിനായി രാജ്യത്തെ എല്ലാ ജില്ലകളിലും ജലഗ്രാമങ്ങള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി. ജലഗ്രാമയോജനയ്ക്ക് കീഴില്‍ ജല്‍ ക്രാന്തി കാമ്പെയിന്റെ ഭാഗമായാണ് രാജ്യത്തെ 672 ജില്ലകളിലും പുതിയ പദ്ധതി നടപ്പാക്കുക.
പരമാവധി ജലഉപയോഗമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായി ഓരോ ജില്ലയിലെയും തെരഞ്ഞെടുത്ത ഒരുഗ്രാമത്തെ ജലഗ്രാമമായി പ്രഖ്യാപിച്ച് മികച്ച ജലസേചന, ജല പുനരുപയോഗ പദ്ധതികള്‍ ഇവിടെ ആവിഷ്ക്കരിക്കും.
പദ്ധതിയുടെ മേല്‍നോട്ടം കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല സമിതിയാണ് നിര്‍വഹിക്കുന്നത്. ജലസംരക്ഷണം, മലിനജലത്തിന്റെ ശുദ്ധീകരണം, കൃഷിക്കാരുടെ സഹകരണത്തോടെയുള്ള ബോധവല്‍ക്കരണം, ചെറുകിട ജലസേചന പദ്ധതികള്‍, പ്രത്യേകവിഭാഗങ്ങളായുള്ള ജലനിരീക്ഷണം എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായി ജലഗ്രാമങ്ങളില്‍ നടപ്പാക്കും.
ഓരോ വ്യക്തിക്കും ലഭ്യമായ ജലത്തിന്റെ അളവ് ക്രമാതീതമായി കുറയുകയും ജലഉപയോഗം അനിയന്ത്രിതമായി വര്‍ദ്ധിക്കുകയും ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. എല്ലാ ഗ്രാമങ്ങളിലെയും ജലലഭ്യതയും ആവശ്യമായ ജലത്തിന്റെ അളവും പദ്ധതിയുടെ ഭാഗമായി ശേഖരിക്കും.
പ്രദേശവാസികളെ ഉള്‍പ്പെടുത്തി ജലമിത്രം എന്ന ചുമതലയില്‍ നിയമിച്ച് ബോധവല്‍ക്കരണ പദ്ധതികള്‍ ആവിഷ്ക്കരിക്കും. വനിതാ പഞ്ചായത്ത് അംഗങ്ങളായിരിക്കും ജലമിത്രങ്ങളായി പ്രധാനമായും പരിഗണിക്കുക. ശുദ്ധജലത്തെപ്പറ്റിയുള്ള ബോധവല്‍ക്കരണമാണ് പ്രധാനമായുമുള്ളത്. ജല ആരോഗ്യ കാര്‍ഡുകളും പൊതുജനങ്ങള്‍ക്കായി നല്‍കും.
ബ്ലോക്ക് തല കമ്മറ്റികള്‍ നടത്തുന്ന പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് പരിശോധിച്ച് ആതാതു ഗ്രാമങ്ങളില്‍ വികസന പദ്ധതികള്‍ ആവിഷ്ക്കരിക്കും. ജലത്തിന്റെ അളവ്, ഗുണമേന്മ, ആവശ്യകത എന്നിവയെല്ലാം പ്രതിപാദിക്കുന്നതായിരിക്കണം റിപ്പോര്‍ട്ട്. കേന്ദ്രജലമന്ത്രാലയം ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതികള്‍ക്ക് തുക നല്‍കുക. പുതിയ ജലസേചന സംവിധാനങ്ങളോ പുതിയ ജലശ്രോതസ്സുകളോ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കാനും കേന്ദ്രസഹായം ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: